2015, ഫെബ്രുവരി 26, വ്യാഴാഴ്‌ച

വാഗണ്‍ ട്രാജഡി ..........

നിത്യവും യാത്രക്കായി ട്രെയിനിനെ ആശ്രയിക്കുന്ന ലക്ഷങ്ങളിൽ ഒരാളെന്ന നിലക്ക് പറയട്ടെ. പുതുതായി ട്രെയിനുകൾ എത്തുകയും നിശ്ചിത സമയത്ത് ലക്ഷ്യ സ്ഥാനത് എത്തുകയും ചെയ്യും എന്നത് സ്വപ്നവും പ്രതീക്ഷയുമായി അവശേഷിക്കുന്നു. എന്നാൽ നിലവിലുള്ള ട്രെയിനുകളിൽ അധികമായി രണ്ടു ബോഗികൾ എങ്കിലും കൂട്ടിചേര്ക്കുക എങ്കിലും ചെയ്തു കൂടെ . പ്രതേകിച്ചു പാസ്സെന്ജ്ജേർ ട്രെയിനുകൾ. വാഗണ്‍ ട്രാജഡി യെ അനുസ്മരിപ്പിക്കുന്ന വിധത്തിലാണ് നിത്യവും യാത്ര . ആറ്റുകാൽ പോലെ പ്രമുഖമായ ഉത്സവ സീസണുകളിൽ എങ്കിലും എല്ലാ പാസ്സെന്ജ്ജർ ട്രെയിനുകളിലും അധികമായി രണ്ടു ബോഗികൾ അനുവദിച്ചു നല്കാൻ അപേക്ഷിക്കുന്നു...........

2015, ഫെബ്രുവരി 18, ബുധനാഴ്‌ച

ചിറകടിച്ചുയരട്ടെ ചിന്തകൾ.......

നമ്മുടെ ഇന്നത്തെ യുവത്വം മുന്നോടുള്ള വഴികളിൽ നേരിടുന്ന നിസ്സഹായകരമായ അവസ്ഥാ വിശേഷം കാണുമ്പോൾ ഇത് പറയാതെ വയ്യ. ചുംബന സമരത്തെയും സദാചാര പോലീസിനെയും അതിന്റെ തുടക്കത്തിൽ തന്നെ ഒരേ സമയം ശക്തമായി എതിര്ത്ത വ്യക്തികളിൽ ഒരാളാണ് ഞാൻ.  കാരണം എന്തൊക്കെ ന്യായവാദങ്ങൾ നിരത്തിയാലും ഇവ രണ്ടും അംഗീകരിക്കാൻ കഴിയാത്തത് തന്നെയാണ്. ചുംബന സമരത്തിന്റെ തുടക്ക സമയത്ത് ഞാൻ ഏറെ ബഹുമാനിക്കുന്ന , വ്യക്തമായ  കാഴ്ചപ്പാടുകളും പ്രതികരണ ശേഷിയുമുള്ള ഒരു പെണ്‍കുട്ടി ചാനെൽ ചർച്ചകളിൽ ചുംബന സമരക്കാരെ ന്യായീകരിച്ചു കൊണ്ട് മാറ് മറയ്ക്കൽ സമരം ഉള്പ്പെടെയുള്ള വാദമുഖങ്ങൾ നിരത്തിക്കൊണ്ട്‌ ഏറെ വാചാല ആകുന്നത്‌ കണ്ടിരുന്നു. തീര്ച്ചയായും അത് കണ്ടപ്പോൾ വിഷമം തോന്നിയിരുന്നു. കാരണം സദാചാര പോലീസ് എതിര്ക്കപ്പെടെണ്ടത് തന്നെ പക്ഷെ ആ തെറ്റിനെ ചുംബന സമരം എന്നാ മറ്റൊരു തെറ്റ് കൊണ്ടേ നേരിടാൻ കഴിയൂ എന്നാ തെറ്റായ ധാരണ ആ കുട്ടിയുടെ ചിന്താ ധാരയിൽ പോലും എങ്ങനെ കടന്നു കൂടി എന്നത് എന്നെ അട്ഭുതുതപ്പെടുത്തുക കൂടി ചെയ്തു.എന്നാൽ ഇന്നലെ ചില മാധ്യമങ്ങളിൽ ഒരു വാർത്ത‍ കണ്ടു . ഇതേ പെണ്‍കുട്ടി ഒരു പുസ്തകം എഴുതിയിരിക്കുന്നു. അതിൽ ചുംബന സമരക്കാരെ അരാജക വാദികൾ എന്ന് വിശേഷിപ്പിച്ചു കൊണ്ട് നിശിതമായി വിമര്ഷിചിരിക്കുന്നു. തെറ്റുകൾ തിരുതപ്പെടുതുന്നത്  അഭിനന്ദനാർഹം തന്നെ. പക്ഷെ തെറ്റിനും ശരിക്കും ഇടയിലുള്ള അകലങ്ങല്ക്ക് ഇടയിൽ എന്താണ് സംഭവിച്ചത്. അതാണ് ഇവിടെ ചിന്തനീയം. താൻ വിശ്വസിക്കുന്ന പ്രസ്ഥാനത്തിന്റെ മൂല്യങ്ങൾക്കും ആശയങ്ങള്ക്കും പ്രമാണങ്ങൾക്കും അടിസ്ഥാനമായി തന്നെയാണ് നാം ഓരോരുത്തരും പ്രവര്ത്തിക്കേണ്ടത്. പക്ഷെ സാമൂഹികമായ വിഷയങ്ങളിൽ സ്വന്തം നിലപാടുകൾ അതും ശരിയുടെ പക്ഷം  ഉണ്ടെന്നിരിക്കെ  അവ ഉച്ചത്തിൽ വിളിച്ചു പറയാനുള്ള ആര്ജ്ജവം ആണ് വേണ്ടത്. നേതൃത്വം ശരി പറയുന്നിടത്തോളം ശരിയെന്നും പിന്നീടവർ തിരുത്തുമ്പോൾ തെറ്റെന്നും പറയേണ്ടി വരുന്നത് യുവത്വത്തിനു ഭൂഷണമല്ല. ഇവിടെ ആ പെണ്‍കുട്ടി തുടക്കം മുതൽ തന്നെ ചുംബന സമരത്തെ എതിർത്ത് പറഞ്ഞിരുന്നെങ്കിൽ , ഇപ്പോൾ ഈ പുസ്തകത്തിന്‌ മാറ്റ് കൂടിയേനെ . പക്ഷെ സാധാരണക്കാരന്റെ ചിന്തയിൽ ഇത്തരം വൈരുധ്യങ്ങൾ തോന്നുന്നു എങ്കിൽ അതിനു മറ്റാരെയും പഴി ചാരാനും  കഴിയില്ല. അങ്ങനെ വരുമ്പോഴാണ് നമ്മൾ പ്രതീക്ഷ അർപ്പിക്കുന്ന യുവത്വങ്ങൾ പോലും സംശയത്തിന്റെ നിഴലിൽ  ആകുന്നതു. തീര്ച്ചയായും നമ്മുടെ യുവത്വം കൂടുതൽ ജാഗ്രത കാട്ടേണ്ടിയിരിക്കുന്നു . സാമൂഹിക വിഷയങ്ങളിൽ എങ്കിൽ പോലും ശരിയുടെ പക്ഷത് നിന്ന് കൊണ്ട് സ്വന്തം നിലപാടുകൾ ധീരമായി പറയാനുള്ള ആര്ജ്ജവം ഉണ്ടാവണം. അതിനു മറ്റാരുടെയും വാക്കുകൾക്കു വേണ്ടി കാത്തു നില്കെണ്ടാതില്ല. ഒരു പക്ഷെ തുടക്കത്തിൽ നമ്മുടെത് ഒറ്റപ്പെട്ട ശബ്ദമായി തോന്നാം എങ്കിലും ശരിയുടെ പക്ഷം തന്നെയാവും അന്തിമ വിജയി. അതാണല്ലോ ഇപ്പോൾ കണ്ടതും............... 

2015, ഫെബ്രുവരി 15, ഞായറാഴ്‌ച

ദേശിയ ഗെയിംസ് കേരളത്തിന്‌ അഭിമാനമായി........ അഭിനന്ദനങ്ങൾ...........

തീര്ച്ചയായും ദേശിയ ഗെയിംസ് കേരളത്തിനും , ഓരോ മലയാളിക്കും അഭിമാനമായി. ഗയിംസിന്റെ ചർച്ചകൾ തുടങ്ങിയ സമയം മുതൽ ഗയിംസ് അവസാനിക്കുന്നത്‌ വരെയും വിമര്ശനങ്ങളും ആരോപണങ്ങളും നിറഞ്ഞു നിന്നു. തെറ്റുകൾ ചൂണ്ടി കാണി ക്കുന്നത്  നല്ലത് തന്നെ പക്ഷെ അതിന്റെ ഉദ്ധേശ ശുദ്ധി സാധാരണക്കാരന്‌ പോലും തെറ്റിധാരണ പരത്തുന്നത് ആയിക്കൂടാ. 28 വര്ഷങ്ങള്ക്ക് ശേഷം ദേശിയ ഗയിംസ് നമ്മുടെ മണ്ണിൽ എത്തിയപ്പോൾ കക്ഷി രാഷ്ട്രീയ ഭേദം മറന്നു കേരളത്തിന്‌ വേണ്ടി , മലയാളികള്ക്ക് വേണ്ടി ഒന്നായി നില്ക്കും എന്നാ വിശ്വാസം നമ്മൾ ഓരോരുത്തര്ക്കും ഉണ്ടായിരുന്നു. പക്ഷെ ആ വിശ്വാസം പല കോണുകളിൽ നിന്നും ഉണ്ടായില്ല. കുറ്റങ്ങൾ വിളിച്ചു പറയാൻ മാത്രമായി ചില ഇടങ്ങള ഒതുങ്ങി പോയി. അത് വളരെ നിര്ഭാഗ്യകരമായി പോയി. കുറ്റങ്ങളും കുറവുകളും ചൂണ്ടിക്കട്ടുംപോഴും ഒപ്പം നിന്നു അവ തിരുത്തി മുന്നോട്ട് പോവുകയായിരുന്നു ജനങ്ങള് ആഗ്രഹിച്ചിരുന്നത്. എന്ത് കൊണ്ടെന്നാൽ ഈ ഗയിമ്സിനെ സാധാരണക്കാർ രാഷ്ട്രീയത്തിന്റെ കണ്ണുകളിൽ കൂടിയല്ല കണ്ടിരുന്നത്‌. അത് കൊണ്ടാണ് അഭൂത പൂര്വ്വമായ ജനപങ്കാളിത്തം ഈ മേളക്ക് ഉണ്ടായതു.ഗയിംസ് നടക്കില്ല , മാറ്റി വയ്ക്കും തുടങ്ങി പലതരത്തിലുള്ള ആരോപണങ്ങൾ ഉണ്ടായി. നമ്മുടെ മുഖ്യ ധാര മാധ്യമങ്ങളും ഈ വിവാദങ്ങൾ സജീവമായി നിലനിര്താൻ ശ്രമിച്ചിരുന്നു എന്നതും ദൌര്ഭാഗ്യകരമായി. ഇത്രയും വിവാദങ്ങള്ക്കു ഇടയിലും ദേശിയ ഗയിംസ കേരളത്തിന്റെ അഭിമാനമായി ,വളരെ വിജയകരമായി മാറ്റിയ ഓരോരുത്തര്ക്കും ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ..........

2015, ഫെബ്രുവരി 11, ബുധനാഴ്‌ച

പ്രണയലേഖനം..........

വീണ്ടും മറ്റൊരു പ്രണയദിനം കൂടി.... തനിക്കു ആദ്യമായി കിട്ടിയ പ്രണയ ലേഖനം ഒരു നിധി പോലെ ഇന്നും അയാള് സൂക്ഷിച്ചു വച്ചിട്ടുണ്ട്. ഭാര്യയും കുട്ടികളുമായി കുടുംബമായി  കഴിയുമ്പോഴും ഇന്നും അയാള് പതിവ് തെറ്റിക്കാറില്ല. ഓരോ പ്രണയദിനത്തിലും താൻ നിധിപോലെ സൂക്ഷിക്കുന്ന ആ പ്രണയലേഖനം അയാൾ പുറത്തെടുക്കും. അത് ആസ്വദിച്ച് വായിക്കും. ആദ്യമൊക്കെ ഭാര്യക്ക്‌ ദേഷ്യം ആയിരുന്നു , പിന്നെ പരിഭവമായി , പിന്നെ പിന്നെ അതൊരു ശീലമായി. എന്നാ പിന്നെ അവളെ കെട്ടി അങ്ങ് സുഖമായി കഴിഞ്ഞാ പോരായിരുന്നോ , പലപ്പോഴും ഭാര്യയുടെ കളി വാക്കുകൾ അങ്ങനെയാണ്.  ഭൂതം നിധി കാക്കും പോലെ സൂക്ഷിക്കാൻ എന്താ അതിൽ എഴുതിയിരുക്കുന്നത് അവൾ ചോദിക്കാറുണ്ട്. അപ്പോഴൊക്കെ ഒരു പുഞ്ചിരിയിൽ മറുപടി ഒതുക്കുകയാണ് പതിവ്. ഇന്നിതാ മറ്റൊരു പ്രണയദിനം കൂടി..... അയാള് തന്റെ പഴയ ഡയറിയിൽ സൂക്ഷിച്ചിരുന്ന തനിക്കു കിട്ടിയ ആദ്യ പ്രണയ ലേഖനം കൈയ്യിലെടുത്തു. അത് നിവര്ത്തി വായിക്കാൻ ഒരുങ്ങി . അപ്പോഴാണ് അവൾ കയറി വന്നത്. ഓ രാവിലെ തുടങ്ങിയോ . പിള്ളേർ ഇന്നലെ പറയുന്ന കേട്ടു ഇന്ന് പ്രണയ ദിനമാണ് , അവര്ക്ക് എന്തോ ആഘോഷങ്ങൾ ഒക്കെ ഉണ്ടെന്ന്. അവർ ആഘോഷിക്കട്ടെ എന്റെ മക്കളല്ലേ അവർ തെറ്റായ വഴിക്കൊന്നും പോകില്ല അയാൾ പറഞ്ഞു. ഈ അച്ഛന്റെ മക്കളല്ലേ അത് കൊണ്ടാ എനിക്ക് പേടി . പിള്ളേരെ കെട്ടിക്കാരായി എന്നിട്ടും പ്രണയലേഖനം വായിച്ചു രസിക്കുന്നു, അല്ല പിന്നെ ഇന്നിപ്പോ രണ്ടാം ശനിയാഴ്ച കൂടി അല്ലെ ഓഫീസിലും പോകണ്ട സ്വപ്നം കണ്ടു ഇരിക്കാമല്ലോ, ഇവിടെ നൂറു കൂട്ടം കാര്യങ്ങളുണ്ട് അതൊന്നും അറിയണ്ടല്ലോ, അവൾ പരിഭവിച്ചു. എന്റെ പ്രിയതമേ നീ പോയി ഒരു ചായ കൊണ്ട് വാ അപ്പോഴേക്കും ഞാൻ ഇതൊന്നു വായിച്ചു തീര്ക്കട്ടെ . ഓ ശരി ശരി അവൾ അടുക്കളയിലേക്കു നടന്നു. അയാള് പ്രണയ ലേഖനം കൈയിലെടുത്തു അപ്പോഴാണ് മൊബൈൽ ശബ്ദിച്ചത്, മുറിക്കുള്ളിൽ റേഞ്ച് ഇല്ല , അയാള് പുറത്തേക്കിറങ്ങി. അപ്പോഴാണ് അവൾ ചായയുമായി തിരികെ വന്നത്. പുറത്തു ആരെയോ ഫോണ്‍ ചെയ്യുന്ന ശബ്ദം കേള്ക്കാം, പ്രണയലേഖനം മേശപ്പുറത്തു തന്നെ ഉണ്ട് .അതെടുത്തു നോക്കിയാലോ , പിന്നെ കരുതി പാവം വേണ്ട അത് രഹസ്യമായി തന്നെ ഇരുന്നോട്ടെ .പെട്ടെന്ന് വീശിയ ചെറിയ കാറ്റിൽ പ്രണയലേഖനം പറന്നു അവൾക്കു അരികിലേക്ക് വീണു . അവളുടെ കണ്ണുകൾ അതിലെ വരികളിൽ ഉടക്കി. ഒരു വരി മാത്രമുള്ള പ്രണയലേഖനം . അതിലെ വരികൾ ഇങ്ങനെ ആയിരുന്നു " നിന്നെ പോലെ ഒരു വായ്‌ നോക്കിയെ പ്രേമിക്കാൻ മാത്രം മണ്ടിയല്ല ഞാൻ ". പെട്ടെന്ന് അവൾ ആ പ്രണയലേഖനം എടുത്തു മേശപ്പുറത്തു വച്ചു തിരിഞ്ഞു നോക്കിയപ്പോൾ വാതിൽക്കൽ അയാൾ. പരസ്പരം നോക്കിയപ്പോൾ തങ്ങളുടെ മുഖത്തെ ഭാവം എന്താണെന്നു അവര്ക്ക് പോലും അറിയാൻ സാധിച്ചില്ല. പതിയെ അയാൾ അവളെ  നോക്കി പുഞ്ചിരിച്ചു , അവളുടെ ചുണ്ടിലും പുഞ്ചിരി വിടര്ന്നു. പിന്നെ അതൊരു പൊട്ടിച്ചിരിയായി മാറി , പ്രണയത്തിന്റെ പൊട്ടിച്ചിരി........

2015, ഫെബ്രുവരി 10, ചൊവ്വാഴ്ച

ചൂലിൽ നിന്നും തീപ്പെട്ടിയിലെക്കുള്ള ദൂരം..........

ഡല്ഹി നിയമസഭ തെരഞ്ഞെടുപ്പിൽ ആം ആദ്മി പാര്ട്ടി സമ്പൂർണ്ണ വിജയം നേടിയിരിക്കുന്നു.ആം ആദ്മി പാര്ട്ടിയുടെ ഈ മുന്നേറ്റം കേരളം ഉള്പ്പെടെയുള്ള സംസ്ഥാനങ്ങളിലെ എല്ലാ രാഷ്ട്രീയ കക്ഷികല്ക്കും ഉള്ള ഒരു മുന്നറിയിപ്പാണ്. തീര്ച്ചയായും ഒരു സ്വയം വിമർശനത്തിനു എല്ലാ പാർട്ടികളെയും ഉദ്ബോധിപ്പിക്കുന്ന ഒരു തിരെഞ്ഞെടുപ്പ് ഫലം. ഇവിടെ ആം ആദ്മി പാര്ട്ടി ഒരു പ്രതീകമാണ്‌ . അതുപോലെ സമൂഹത്തിന്റെ ഏതു നിലയിൽ ഉള്ളവര ആയാലും അവസ്സര വാദ  രാഷ്ട്രീയത്തിന് ഉള്ള കനത്ത തിരിച്ചടി കൂടിയായി ഈ ഫലം. അതിനുമൊക്കെ അപ്പുറത്ത് പൊതുജനം കഴുതകൾ എന്ന അബദ്ധ ധാരണയെ  തിരുത്തി കുറിക്കുന്നത് കൂടിയാണ് ഈ തിരെഞ്ഞെടുപ്പ് ഫലം എന്നതാണ് ഏറ്റവും സന്തോഷകരമായ കാര്യം. ഒരു ഭരണ കൂടത്തിനു ഒട്ടേറെ പരിമിതികൾ ഉണ്ട്   എങ്കിലും അത്തരം പരിമിതികൾക്ക്‌ ഉള്ളില നിന്ന് കൊണ്ട് ജനോപകാര പ്രദമായി എങ്ങനെ പ്രവര്തിക്കാൻ കഴിയുന്നു എന്നതാകും ആം ആദ്മി പാര്ട്ടിയുടെ ജയത്തിന്റെയും പരാജയത്തിന്റെയും അടിസ്ഥാനം.
ആം ആദ്മി പാര്ട്ടി ആദ്യം അധികാരത്തിൽ എത്തിയപ്പോൾ 2013 ഡിസംബർ 10 നു ബ്ലോഗിൽ ഞാൻ എഴുതിയ ചൂലിൽ നിന്നും തീപ്പെട്ടിയിലെക്കുള്ള ദൂരം എന്ന കുറിപ്പാണ് ചുവടെ.  ഇന്നത്തെ സാഹചര്യത്തിലും ആ കുറിപ്പിന് പ്രസക്തിയുണ്ട്........

ലോകത്ത് ഒരു വ്യക്തിയും മറ്റൊരു വ്യക്തിക്കും , ഒരു പ്രസ്ഥാനവും മറ്റൊരു പ്രസ്ഥാനത്തിനും വെല്ലുവിളി അല്ല ,സ്വന്തം കടമകളും കര്തവ്വ്യങ്ങളും ഉത്തര വാദിത്ങ്ങളും ശരിയാം വണ്ണം നിര്വ്വഹിക്കുക ആണെങ്കിൽ മാത്രം .  പ്രധാനപ്പെട്ട രണ്ടു കക്ഷികൾ മാത്രം ഉള്ള സംസ്ഥാനങ്ങൾ മാത്രം ആണെങ്കിൽ പോലും ഒരു തിരെഞ്ഞെടുപ്പ് അടുക്കുമ്പോൾ അവർ ജനങ്ങളെ സമീപിക്കുന്നത് എതിര് പാര്ടിയുടെ കോട്ടങ്ങൾ ചൂണ്ടിക്കാട്ടി മാത്രമാകും. ഭരണ പക്ഷത്  ആയാലും പ്രതി പക്ഷത് ആയാലും ഒരു കക്ഷിക്ക് എതിര് പാർട്ടിയുടെ കോട്ടങ്ങൾ പറയുന്നതിന് മുകളില തങ്ങളുടെ സ്ഥാനത് ഇരുന്നു കൊണ്ട് ചെയ്താ നല്ല കാര്യങ്ങളും നേട്ടങ്ങളും ജനങ്ങളോട് ഉറക്കെ പറയാൻ സാധിക്കതിടത്തോളം  , ജനങ്ങൾ അത് ശരിയാണ് എന്ന് ഏറ്റു   പറയാത്തിടത്തോളം  അവർ മറ്റു മാർഗ്ഗങ്ങൾ തേടി പോകും. തങ്ങൾക്കു ഒപ്പമുള്ളവർ തങ്ങളുടെ ആവശ്യങ്ങൾ ഭംഗിയായി നിറവേറ്റി തരുന്നു എന്നുണ്ടെങ്കിൽ ആരും മറ്റൊരു മാര്ഗ്ഗതെ കുറിച്ച് ചിന്തിക്കില്ല . അത് കൊണ്ടാണ് പല ഇടങ്ങളിലും 20 ഉം  25 ഉം വർഷങ്ങൾ ഒരു കക്ഷി തന്നെ ഭരിക്കുന്നത്‌. ഇപ്പോൾ തന്നെ  ഡൽഹിയിലെ ജനങ്ങൾ പ്രതീക്ഷയോടെ ചൂൽ എല്പിചിരിക്കുന്നവർ ചൂലിന്റെ ധര്മ്മം മറന്നു  അത് ഒരു മൂലയിലോ, വാരിയിലോ തിരുകി വച്ചാൽ ഉപയോഗ ശുന്യമായ ചൂൽ ഉള്പ്പെടെയുള്ള മാലിന്യങ്ങൾ കത്തിച്ചുകളയാൻ ജനങ്ങൾ തീപ്പെട്ടികൾ അന്വോഷിച്ചു പോയാലും അതിശയിക്കപ്പെടെണ്ട കാര്യമില്ല........


2015, ഫെബ്രുവരി 6, വെള്ളിയാഴ്‌ച

അപായ ചങ്ങലയുടെ ദുഖം........

മലയാളികള്‍ ഒരിക്കലും മറക്കാത്ത സംഭവം, ഗോവിന്ദച്ചാമിയെന്ന ഒറ്റക്കയ്യന്‍ സൗമ്യ എന്ന 23കാരിയെ ക്രൂരമായി ആക്രമിച്ച് കൊല്ലപ്പെടുത്തിയിട്ട് ഇന്ന് നാലുവര്‍ഷം. തീവണ്ടിയുടെ ചൂളം വിളി കേള്‍ക്കുമ്പോഴും ഓരോ അമ്മമാരുടെയും മനസിലൂടെ പാഞ്ഞു പോകുന്ന പേരായി മാറി സൗമ്യ. നാലുവര്‍ഷം മുമ്പ് ഫെബ്രുവരി ആറിനാണ് സൗമ്യ കേരളത്തിന്റെ നൊമ്പരമായത്.
2011 ഫെബ്രുവരി 1ന് ട്രെയിന്‍ യാത്രയിലാണ് ചെറുതുരുത്തിക്കടുത്തുവച്ച് ഗോവിന്ദച്ചാമിയെന്ന ഒറ്റക്കയ്യന്‍ സൗമ്യയെ ആക്രമിക്കുന്നത്. പാസഞ്ചര്‍ ട്രെയിനില്‍ നിന്ന് പുറത്തേക്ക് എറിയപ്പെട്ട സൗമ്യയെ ഇയാള്‍ ക്രൂരമായി ആക്രമിക്കുകയായിരുന്നു. തുടര്‍ന്ന് ആശുപത്രിയില്‍ വെച്ച് സൗമ്യ മരണത്തിന് കീഴടങ്ങി. പുതിയ വാർത്തകൾക്കും ഇരകള്ക്കും വേണ്ടി പായുന്ന വര്ത്തമാന കാല സമൂഹത്തിനു ഒരു ഒര്മ്മപ്പെടുത്തൽ ആയി 2011 ഫെബ്രുവരി 7 നു ബ്ലോഗില ഞാൻ എഴുതിയ അപായ ചങ്ങലയുടെ ദുഖം എന്നാ കവിത ചുവടെ.........

ഞാനൊരു അപായ ചങ്ങല,
നടുക്കും ദുരന്തത്തിന്‍ മൂക സാക്ഷി
പൂവാം കുരുന്നു പോല്‍ സൌമ്യമാം
എന്‍ സോദരീ സൌമ്യെ നിന്നെയോര്‍ത്തു
നിശബ്ധമായി കേഴുന്നു ഈ ഞാന്‍,
പാറി വന്നൊരാ പൂമ്പാറ്റ പോലെ നീ
തീവണ്ടി മുറിയിലേക്ക് ഓടിയെത്തി,
ജീവിതം തന്നൊരാ സുഖ ദുഖം ഒക്കെയും,
പങ്കിടാനായി വരുന്നുണ്ട് ഒരാള്‍ നാളെ,
പുത്തന്‍ പ്രതീക്ഷയും, സ്വപ്നങ്ങളുമായി,
വീട് അണയുവാന്‍ നീ വെമ്പല്‍ കൊള്കെ
,ഇരുളിന്‍ മറ പറ്റി വന്നൊരാ കാട്ടാളന്‍ ,
നിന്‍ സ്വപ്നങ്ങളൊക്കെയും തച്ചിടുമ്പോൾ
കേട്ടില്ല ആരുമേ നിന്‍ ദീന രോദനം
കേള്‍ക്കാതതല്ല , കേട്ടതായി ഭാവിച്ചില്ല,
ഞാനാം അപായ ചങ്ങല കണ്ടതില്ലാരും
കാണാത്തതല്ല ,കണ്ടതായി നടിച്ചില്ല,
സ്വാര്‍ത്ഥ ഭാരത്താല്‍ പൊങ്ങിയില്ല ഒരു  കരവും,
പൊറുക്കുക പ്രിയ സോദരീ നീ ,
സഹജീവി ദുഃഖം തിരിച്ചരിയതോരീ  ,
സ്വാര്താന്ധമാം ലോകം തുടരുവോളം
അപായ ചങ്ങലകള്‍ ഞങ്ങള്‍ നിസ്സഹായര്‍......

2015, ഫെബ്രുവരി 2, തിങ്കളാഴ്‌ച

മോഹൻലാലിന് സ്നേഹപൂര്വ്വം ............

മലയാളത്തിന്റെ മഹാനടൻ ശ്രീ മോഹൻലാലിന് എതിരെ ഉയരുന്ന വിമർശനങ്ങൾ വളരെ ദൌർഭാഗ്യകരമാണ്. ഈ അടുത്ത കാലത്താണ് മോഹൻ ലാലിനും കുടുംബത്തിനും എതിരെ വ്യക്തിപരമായി ഏറെ അധിക്ഷേപങ്ങൾ സോഷ്യൽ മീഡിയ വഴി പ്രചരിച്ചത്. അതിനു എതിരെ അദ്ദേഹത്തിന് നിയമ നടപടി സ്വീകരിക്കേണ്ടി വരിക പോലും ചെയ്തു. അതിനു പിന്നാലെ ആണ് ഇപ്പോൾ ലാലിസം എന്നാ പരിപാടിയുമായി ബന്ധപ്പെട്ടു കൂടുതൽ അവഹേളനങ്ങൾ അദേഹത്തിന് നേരിടേണ്ടി വന്നിരിക്കുന്നത്. എന്തായാലും ലാലിസം എന്നാ പരിപാടിക്ക് വേണ്ടി വാങ്ങിയ പ്രതിഫലം തിരിച്ചു നല്കുവാനുള്ള അങ്ങയുടെ തീരുമാനത്തോട് വ്യക്തിപരമായി യോജിക്കുന്നു. ആരെയും പേടിച്ചിട്ടല്ല , ആരോടും പരിഭവിച്ചിട്ടുമല്ല എന്നാൽ മോഹൻലാലിനെ പോലെ പോലെ ഒരു കലാകാരന് അങ്ങനെയേ പ്രതികരിക്കാൻ കഴിയൂ. എന്തൊരു സമൂഹമാണിത്. കടിച്ചു കീറാൻ ഇരകളെ തേടി പായുന്ന ഒരു സമൂഹം.ഒരു ഇരയിൽ തൃപ്തി കണ്ടെത്തി കഴിഞ്ഞാൽ അവർ മറ്റൊരു ഇരക്ക് പിന്നാലെ പാഞ്ഞു കൊള്ളും. തീര്ച്ചയായും ദേശിയ ഗയിംസിന്റെ തുടക്കം ഗംഭീരം തന്നെ ആയിരുന്നു. ഒരു പക്ഷെ ബീജിങ്ങിലെ പക്ഷികൂട്ടിൽ നടന്ന ചടങ്ങിനെയും വെല്ലുന്ന സാംസ്‌കാരിക തനിമ നിറഞ്ഞ പരിപാടി തന്നെ ആയിരുന്നു. പിന്നെ വിമര്ശനം ഉയര്ന്നത് ലാലിസം എന്നാ പരിപാടിയെ കുറിച്ച് ആയിരുന്നു. തീര്ച്ചയായും ലാലിസതിനു പോരായ്മകൾ വന്നിട്ടുണ്ടാകാം , അതിനെതിരെ വിമർശങ്ങൾ സ്വാഭാവികവുമാണു് . പക്ഷെ അത്തരത്തിലുള്ള വിമർശങ്ങൾ ഒരു കലാകാരന്റെ ആത്മാഭിമാനത്തെ വൃണപ്പെടുത്തുന്ന തരത്തിൽ ആയതു ദുഖകരമാണ്. മോഹൻലാലിനെ പോലെ ആത്മസമർപ്പണം നടത്തുന്ന ഒരു കലാകാരന്റെ ഹൃദയം എത്ര മാത്രം മുറിപ്പെട്ടിട്ടുണ്ടാകാം. അതിന്റെ പിന്നിലെ ആത്മ സമര്പ്പണം , കഠിന പ്രയത്നം ഒന്നും കണ്ടില്ലെന്നു വൈക്കാതെ ആ മനുഷ്യനെ കടിച്ചു കുടഞ്ഞ സമൂഹം ആത്മ വിമർശനത്തിന് തയ്യാറാകണം. എന്തായാലും ഒരു ചിത്രത്തിന് രണ്ടു കോടിയിൽ ഏറെ പ്രതിഫലം കിട്ടുന്ന മോഹൻലാലിന് ലാലിസതിന്റെ പ്രതിഫലം കൊണ്ടേ  ജീവിതം മുന്നോട്ടു കൊണ്ട് പോകാൻ കഴിയൂ  എന്ന് ഈ വിമർശകർക്ക് പോലും ചിന്തിക്കാവുന്നത്തെ ഉള്ളു. ഒരു മലയാളി എന്നാ നിലയിൽ ഒരു കേരളീയൻ എന്നാ നിലയിൽ ഇന്ത്യക്ക് മുന്നില് ലോകത്തിനു മുന്നില് തല ഉയരത്തി നില്ക്കാൻ നമുക്ക് കിട്ടിയ ഒരു അവസ്സരമാണ് ദേശിയ ഗെയിംസ് . അത് ഇത്തരത്തിൽ വ്യക്തിപരമോ, രാഷ്ട്രീയ പരമോ , സാംസ്‌കാരിക പരമോ ആയ വൈരാഗ്യങ്ങൾക്കും വിധ്വേഷങ്ങല്ക്കും ഭിന്നതകൾക്കും വേണ്ടി ഉപയോഗപ്പെടുത്തുന്നത് അപമാനകരമാണ്. നാനാത്വത്തിൽ ഏകത്വം എന്നതുപോലെ വിവിധ സംസ്കാരങ്ങൾ മലയാള മണ്ണിൽ ഒത്തു ചേരുന്ന ഈ വേളയിൽ കേരളം എന്നാ എകത്വതിൽ പോലും നാനാത്വം പുലര്ത്തുന്ന മലയാളി സമൂഹം ആത്മ പരിശോധന നടത്തേണ്ട സമയം അതിക്രമിച്ചിരിക്കുന്നു.....തീര്ച്ചയായും നമ്മുടെ വീഴ്ചകളുടെ സമയത്ത് തന്നെയാണ് നമ്മുടെ യദാർത്ഥ സുഹൃത്തുക്കളെ നമുക്ക് തിരിച്ചറിയാൻ കഴിയുന്നത്‌, അവർ എപ്പോഴും നമ്മോടൊപ്പം ഉണ്ടാവും , മറ്റെല്ലാം വെറും ആൾക്കൂട്ടങ്ങൾ മാത്രം........ പ്രിയപ്പെട്ട മോഹൻലാൽ എന്തൊക്കെ ആശ്വസ്സ വാക്കുകൾ പറഞ്ഞാലും അങ്ങയുടെ ഹൃദയത്തിനു ഏറ്റ മുറിവിനു പകരമാവില്ല എങ്കിലും മലയാളത്തിന്റെ മഹാനടനെ തിരിച്ചറിയുന്ന , സ്നേഹിക്കുന്ന , ബഹുമാനിക്കുന്ന ഒരു വലിയ സമൂഹം എന്നും  ഇവിടെ ഉണ്ടാവും....  പ്രാർത്ഥനയോടെ.....................

2015, ഫെബ്രുവരി 1, ഞായറാഴ്‌ച

ലഹരിയിൽ മുങ്ങുന്ന മലയാള സിനിമ.............


കൊച്ചിയിൽ മയക്കുമരുന്നുമായി യുവനടനും യുവതികളും അറെസ്റ്റിൽ ആയതോടെ ന്യൂ ജനറേഷൻ സിനിമകളെ കുറിച്ചുള്ള ചർച്ചകൾ വീണ്ടും സജീവമായി. തീര്ച്ചയായും ന്യൂ ജനറേഷൻ എന്നാ പേരില് തെറ്റായ സന്ദേശം നല്കുന്ന ഒരാള്ക്കും ഇത്തരം സാമൂഹിക അധപതനതിന്റെ ഉത്തരവാദിത്വത്തിൽ നിന്ന് മാറാൻ കഴിയില്ല . ഇത്തരത്തിൽ ചിത്രം എടുക്കുന്ന പല സംവിധായകരും പറയുന്നത് കേട്ടിട്ടുണ്ട് സമൂഹത്തെ ഉദ്ധരിക്കുക എന്നതല്ല ലക്‌ഷ്യം മറിച്ചു ലാഭം ഉണ്ടാക്കുകയാണ് എന്നത്. പക്ഷെ അപ്പോഴും അവർ മറന്നു പോകുന്ന ഉത്തരവാദിത്വങ്ങളും  യാദര്ത്യങ്ങളും  ആണ് ഇന്ന് ഞെട്ടിപ്പിക്കുന്ന വാർത്തകൾ ആയി നിറയുന്നത്. 
സമൂഹത്തിനു വേണ്ടി ഉണ്ടാക്കപ്പെടുന്ന  അവതരിപ്പിക്കപ്പെടുന്ന ഒരു കലാ സൃഷ്ട്ടിക് തീര്ച്ചയായും സമൂഹത്തോട് പ്രതിബദ്ധത അനിവാര്യമാണ്.......

തീര്ച്ചയായും കലാകാരന് സമൂഹത്തോട് പ്രതിബദ്ധത ഉണ്ട്. ഇപ്പോൾ  ഇത് പറയാൻ കാരണം ഈയിടെ തന്റെ സിനിമകളെ  കുറിച്ച് വിമര്ശനം ഉയർന്നപ്പോൾ ഒരു യുവ സംവിധയകാൻ പറയുന്ന കേട്ടു, ഞാൻ സമൂഹത്തെ ഉധരിക്കാനല്ല സിനിമ എടുക്കുന്നത്, മറിച്ച് സാമ്പത്തിക നേട്ടം തന്നെയാണ് ലക്‌ഷ്യം എന്ന്. ഇത്തരം വാക്കുകൾ ഒരു യഥാര്ത കലാകാരന് ചേര്ന്നതല്ല. സാമ്പത്തിക ലാഭം ലക്ഷ്യമിട്ട് എന്ത് മൂല്യ ച്ചുതിയും  ചിത്രീകരിക്കാൻ തയ്യാറാകുമ്പോൾ  സമൂഹം അതിനെതിരെ പ്രതികരിക്കും . നിങളുടെ ഒരുചിത്രത്തിന്റെ പരാജയം , മികച്ച രീതിയിൽ മറ്റൊരു സിനിമ ഉണ്ടാക്കുന്നതിലൂടെ മാറാവുന്നത്തെ ഉള്ളു, എന്നാൽ നിങ്ങൾ ഒരു ചിത്രത്തിലൂടെ സമൂഹത്തില എത്തിക്കുന്ന തെറ്റായ സന്ദേശങ്ങളും, മൂല്യ ച്യുതികളും എളുപ്പം മായ്ച്ചു കളയാൻ കഴിയുന്നതല്ല. കാരണം സിനിമ പോലുള്ള ഒരു മാധ്യമത്തിനു അത്രയും സ്വാധീനം ഉണ്ട് എന്നത് തന്നെ. തെറ്റായ സന്ദേശങ്ങളും മൂല്യ ശോഷണവും , തെറി വിളികളുമായി വരുന്ന സിനിമകളെ ഒറ്റക്കെട്ടായി പരാജയപ്പെടുത്താൻ മാധ്യമങ്ങളും , പ്രേക്ഷകരും തയ്യാറാകണം. സെൻസർ ബോർഡിൽ തങ്ങളുടെ ബന്ധുക്കളോ, വേണ്ടപ്പെട്ടവരോ ഉണ്ടെങ്കിൽ എന്ത് അസംബന്ധവും ചിത്രീകരിക്കാനും തെറിവിളികൾ ഉള്പ്പെടുതനും , ഒന്ന് രണ്ടു ബീപ് ശബ്ദങ്ങള കേള്പ്പിച്ചു കൊണ്ട് ചിത്രം പ്രദര്ശനത്തിന് എത്തിക്കാം എന്ന് കരുതുന്നവർക്ക് മാധ്യമങ്ങളും, പ്രേക്ഷകരും ചുട്ട മറുപടി കൊടുക്കണം. രാജാവ്‌ നഗ്നൻ ആണ് എന്ന് വിളിച്ചു പറയാനുള്ള ആര്ജ്ജവം നമ്മുടെ സമൂഹത്തിനും, പ്രേക്ഷകര്ക്കും മാധ്യമങ്ങള്ക്കും ഉണ്ട് എന്ന കാര്യം ഓര്ക്കുക.......

സൗഹൃദം

 സൗഹൃദം സമ്പന്നമാകുന്നത് വലിയ കാര്യങ്ങളിലേയല്ല, ചെറിയ ചെറിയ പരിഗണനകളിലാണ്.... ♥️