2015, നവംബർ 17, ചൊവ്വാഴ്ച

ജയൻ- അന്നും ഇന്നും എന്നും ........

നവംബര്‍ 16 പിന്നിടുന്പോള്‍ മലയാളികളുടെ പ്രിയങ്കരനായ നടൻ ജയന്‍ നമ്മളില്‍ നിന്ന് അകന്നിട്ട് 35വര്‍ഷം പിന്നിടുന്നു.

പതിനഞ്ച് വർഷം ജയൻ ഇന്ത്യൻ നേവിയിൽ സേവനമനുഷ്ടിച്ചിരുന്നു.ഇന്ത്യൻ നേവിയിൽ നിന്ന് രാജിവെക്കുമ്പോൾ ജയൻ ചീഫ് പെറ്റി ഓഫീസർ പദവിയിൽ എത്തിയിരുന്നു.പതിനഞ്ച് വർഷത്തെ നാവികജീവിതം ജയന് ജീവിതാനുഭവങ്ങളുടെ ബൃഹത്തായ ഒരു പുസ്തകമായിരുന്നു.
ജയന്‍റെ വളര്‍ച്ച അത്ഭുതപ്പെടുത്തുന്ന തരത്തിലായിരുന്നു. പ്രേംനസീര്‍, സോമന്‍, രാഘവന്‍, സുകുമാരന്‍, സുധീര്‍, വിന്‍സന്‍റ്, രവികുമാര്‍, മധു, മോഹന്‍, കമലഹാസന്‍ തുടങ്ങി നായകവേഷം കെട്ടിയിരുന്നവരുടെയെല്ലാം പ്രതിനായകനായിരുന്നു ജയന്‍. പക്ഷെ, ജയനിലെ വില്ലന്മാര്‍ പലപ്പോഴും പ്രക്ഷേകരുടെ കയ്യടി ഏറ്റുവാങ്ങിയിരുന്നു. അത് ജയന്‍റെ പ്രത്യേക രീതിയിലുള്ള അഭിനയ ശൈലി കൊണ്ടും ഡ്യൂപ്പില്ലാതെ സംഘട്ടന രംഗങ്ങളില്‍ അഭിനയിക്കുന്നത് കൊണ്ടുമായിരുന്നു.
വില്ലനായും ഉപനായകനായും നായകനായും തിളങ്ങിയ ജയന്‍ വേഷം എത്ര ചെറുതായാല്‍ പോലും അതിന് തന്‍റേതായ ഒരു മിഴിവ് നല്‍കാന്‍ എപ്പോഴും ശ്രമിച്ചിരുന്നു.
ബോളിവുഡിലോ കോളിവുഡിലോ ഇതാ ഞങ്ങളുടെ മസില്‍മാന്‍ എന്ന് പറഞ്ഞുകൊണ്ട് നിര്‍ത്താവുന്ന നടനായിരുന്നു ജയന്‍.
പോസ്റ്റുമാനെ കാണ്‍മാനില്ല എന്ന ചിത്രമാണ് ജയന്‍റെ ആദ്യ ചിത്രം. എന്നാല്‍ ജയന്‍ എന്ന പേര് സ്വീകരിച്ച് അഭിനയിച്ചത് 1974ല്‍ പുറത്തിറങ്ങിയ ജേസിയുടെ ശാപമോക്ഷമാണ്. 70കളുടെ മധ്യത്തില്‍ വില്ലന്‍ കഥാപാത്രങ്ങളിലൂടെ ശ്രദ്ധേയനായി ആദ്യമായി നായകവേഷമിട്ടത് പുതിയ വെളിച്ചത്തിലായിരുന്നു. ആദ്യ വടക്കന്‍പാട്ട് സിനിമ കണ്ണപ്പനുണ്ണിയായിരുന്നു. 1978ല്‍ പുറത്തിറങ്ങിയ തച്ചോളി അന്പുവാണ് ആദ്യ ഡബിള്‍ റോള്‍ ചിത്രം. മൊത്തം നാല് ഡബിള്‍ റോള്‍ ചിത്രങ്ങളിലാണ് അഭിനയിച്ചത്. പ്രശസ്ത നടി ഷീല സംവിധാനം ചെയ്ത ശിഖരങ്ങളിലും അഭിനയിച്ചു. പ്രേംനസീറിനൊപ്പമായിരുന്നു ജയന്‍ കൂടുതലും അഭിനയിച്ചത്. സീമയ്ക്കൊപ്പം പത്ത് ചിത്രങ്ങളില്‍ നായകനായി.
ശാരദ, ഷീല, ജയഭാരതി, ശ്രീവിദ്യ, വിധുബാല, ഭവാനി, സറീന വഹാബ്, നന്ദിതാ ബോസ്, വടിവുകരശി (തമിഴ്നടി), ശോഭന, ജയമാലിനി, ശുഭ തുടങ്ങിയ പ്രമുഖ നടിമാര്‍ക്കൊപ്പം അഭിനയിച്ചു.
1978ല്‍ ജയന്‍റെ 30 ചിത്രങ്ങളാണ് തിയേറ്ററുകളില്‍ എത്തിയത്. 1980ല്‍ ഇറങ്ങിയ ഐ.വി. ശശി സംവിധാനം ചെയ്ത അങ്ങാടി പണം തൂത്തുവാരിയ ചിത്രമായിരുന്നു. 125 ദിവസമാണ് ഈ ചിത്രം തിയേറ്ററുകളില്‍ ഓടിയത്. പൂട്ടാത്ത പൂട്ടുകള്‍ എന്ന തമിഴ് ചിത്രത്തിലും അഭിനയിച്ചിട്ടുണ്ട്. സഞ്ചാരി എന്ന ചിത്രത്തില്‍ മോഹന്‍ലാലിനൊപ്പം അഭിനയിച്ചു. ആറ് വര്‍ഷം കൊണ്ട് 116 സിനിമകളിലാണ് അഭിനയിച്ചത്. 
ഭാവാഭിനയത്തിനൊപ്പം ശരീരഭാഷ കൂടിച്ചേരുന്നതാണ് നടനെന്ന് മലയാള സിനിമ തിരിച്ചറിയാന്‍ തുടങ്ങിയത് ജയന്‍റെ കടന്നുവരവോടുകൂടിയായിരുന്നു. ജയന്‍റെ മനസ്സിലെ സാഹസികതയോടുള്ള പ്രണയം തുടക്കത്തില്‍തന്നെ തിരിച്ചറിഞ്ഞ സംവിധായകര്‍ ജയനുവേണ്ടി അതുവരെയുണ്ടായിരുന്ന മലയാള സിനിമയുടെ കഥാഗതിയെ പോലും തിരുത്തിയെഴുതുകയായിരുന്നു. അഭിനയത്തോടൊപ്പം ശരീരത്തിന്‍റെ കരുത്തും വഴക്കവും കൂടിച്ചേര്‍ന്ന് ജയന്‍ അവതരിപ്പിച്ച പുതിയ സന്പ്രദായം ആവേശപൂര്‍വ്വം കാണികള്‍ നെഞ്ചിലേറ്റി. ജയന്‍റെ ശബ്ദവും ഗാംഭീര്യമുള്ളതായിരുന്നു. ജയന്‍റെ അഭിനയത്തിന് ആ ശബ്ദം തീക്ഷ്ണത നല്‍കി. 
കേവലം പത്തെഴുപത് മാസമേ ജയന് അഭിനയിക്കാന്‍ കഴിഞ്ഞുള്ളൂ. ചുരുങ്ങിയ ഈ കാലംകൊണ്ട് തന്നെ അദ്ദേഹം മലയാളത്തിലെ ആദ്യത്തെ ആക്ഷന്‍ഹീറോയും സൂപ്പര്‍സ്റ്റാറുമായി. ജയന്‍റെ ആരാധകര്‍ ശബ്ദവും വേഷവും അനുകരിക്കുന്നത് പതിവായിരുന്നു. 
കാസര്‍കോട്ടെ മിലന്‍ തിയേറ്ററിലാണ് ജയന്‍റെ കൂടുതല്‍ ചിത്രങ്ങളും പ്രദര്‍ശനത്തിനെത്തിയിരുന്നത്. അക്കാലത്ത് ജയന്‍റെ ചിത്രങ്ങള്‍ എത്തുന്നതിന് മണിക്കൂറുകള്‍ക്ക് മുന്പ് തന്നെ പ്രേക്ഷകര്‍ സിനിമ കാണാന്‍ എത്തിയിരുന്നു. സ്ത്രീകളും വൃദ്ധരും കുട്ടികളും ഒരുപോലെ സ്നേഹിച്ച അപൂര്‍വ്വം നടന്മാരിലൊരാളാണ് ജയന്‍.
34വര്‍ഷങ്ങള്‍ക്ക് മുന്പ് മലയാള സിനിമക്ക് സംഭവിച്ച ആ നഷ്ടം ഇന്നും നികത്താനാവാതെ തുടരുകയാണ്. ജീവിച്ചിരിപ്പുണ്ടായിരുന്നുവെങ്കില്‍ ജയന്‍ മലയാളത്തില്‍ മാത്രമല്ല, തമിഴിലും തെലുങ്കിലും ഹിന്ദിയിലുമൊക്കെ ശ്രദ്ധേയനാകുമായിരുന്നു. അത്രമാത്രം കരുത്തനായിരുന്നു ഈ നടന്‍. 
സിനിമക്കുവേണ്ടി ബലി കൊടുത്ത ജയനെ പിന്നീട് മിമിക്രിക്കാര്‍ എന്തുമാത്രം അപഹസിച്ചുവെന്നതും വേദനയുണ്ടാക്കുന്ന കാര്യമാണ്. അനുകരണം കലയാണെങ്കില്‍ ജയനെ ഇങ്ങനെയായിരുന്നോ അവതരിപ്പിക്കേണ്ടിയിരുന്നത്? സിനിമയിലും ജീവിതത്തിലും ഒരിക്കല്‍പോലും ജയന്‍ പറഞ്ഞിട്ടുണ്ടാവാന്‍ വഴിയില്ലാത്ത ഡയലോഗുകളാണ് ഇന്നത്തെ തലമുറ ജയന്‍റേതെന്ന പേരില്‍ ആഘോഷിക്കുന്നത്. ഇതൊന്നുമായിരുന്നില്ല ജയന്‍. മലയാളം കണ്ട ഏറ്റവും കരുത്തനായ നടന്‍ തന്നെയായിരുന്നു. 
അങ്ങാടിയിലെ ഒരു അഭ്യസ്തവിദ്യനായ ചുമട്ടുതൊഴിലാളിയുടെ വേഷത്തിൽ ജയൻ ഗർജ്ജിക്കുമ്പോൾ ആ സ്വരഗാംഭീര്യത്തിൽ കോരിത്തരിച്ച് ആംഗ്ലേയഭാഷ വശമില്ലാത്തവർ പോലും കയ്യടിച്ചു. സാഹസികത നിറഞ്ഞ അഭിനയമുഹൂർത്തങ്ങളോട് ജയന് വലിയ താൽപര്യമായിരുന്നു. കഠിനമായ പരിശ്രമത്തിലൂടെയാണ് മലയാളത്തിൽ സ്വന്തമായൊരു സിംഹാസനം ജയൻ തീർത്തത്. മറ്റ് നായകനടന്മാർക്കുവേണ്ടി ഡ്യൂപ്പുകൾ അടികൂടുമ്പോൾ ജയൻ അത് സ്വന്തമായി ചെയ്യുകയായിരുന്നു. അതിരുകടന്ന സാഹസികതതന്നെയാണ് ഒടുവിൽ ജയന്റെ ജീവനെടുത്തത്.
1980 നവംബര്‍ 16ന് 42-ാം വയസ്സില്‍ മദ്രാസ് ഷോളവാരത്തുവെച്ച് പി.എന്‍. സുന്ദരം സംവിധാനം ചെയ്ത കോളിളക്കം എന്ന ചിത്രത്തില്‍ അതിസാഹസിക രംഗമായ ഹെലികോപ്റ്ററില്‍ തൂങ്ങി ബാലന്‍ കെ. നായരെ വലിച്ച് താഴെയിടുന്ന രംഗത്തില്‍ അഭിനയിക്കുന്പോള്‍ ഹെലികോപ്റ്റര്‍ നിയന്ത്രണം വിട്ട് താഴേക്ക് പതിച്ച് തീപിടിച്ചായിരുന്നു ജയന്‍റെ മരണം. 
സാഹസിക രംഗങ്ങളില്‍ ഡ്യൂപ്പില്ലാതെ അഭിനയിച്ച ഈ നടന്‍ ഒടുവില്‍ മരണത്തിന് കീഴടങ്ങിയത് സാഹിസിക രംഗങ്ങളോടുള്ള അടങ്ങാത്ത ആവേശം മൂലമായിരുന്നു.
ചിത്രത്തിന്‍റെ പേരുപോലെ തന്നെ മലയാള സിനിമയില്‍ ജയന്‍റെ മരണം കോളിളക്കമുണ്ടാക്കി.
അതിസാഹസികനായ നടന്‍ നമ്മെ വിട്ട് കടന്നുപോയിട്ടും ഇന്നും പകരംവെക്കാനില്ലാത്ത നടനാണ് ജയന്‍.

♥ഹൃദയതർപ്പണം♥

♥ഹൃദയതർപ്പണം♥ ഒരേ സമയം തന്നെ കവിയും കഥാകാരനുമായിരിക്കുക എന്നത് സങ്കീർണ്ണമായ അവസ്ഥയാണ്,  എന്നാൽ ഒരേ സമയം തന്നെ കവിയും കഥാകാരനും നോവലിസ്റ്...