2011, മേയ് 27, വെള്ളിയാഴ്‌ച

ജനപ്രിയ ചിതങ്ങള്‍ ഉണ്ടാകുന്നതു...........

ശ്രീ കൃഷ്ണ പൂജപ്പുരയുടെ തിരക്കഥയില്‍ ശ്രീ ബോബന്‍ സാമുവല്‍ സംവിധാനം ചെയ്താ ജനപ്രിയന്‍ ശ്രദ്ധ നേടുന്നു. കെട്ടു കാഴ്ചകള്‍ ഇല്ലാതെ തികച്ചു സാധാരണമായ കഥാ പശ്ചാത്തലമാണ് ചിത്രത്തിന്റെ വിജയ രഹസ്യം. ജയസൂര്യ വളരെ കൈ അടക്കത്തോടെ തന്റെ കഥാപാത്രത്തെ മികവുറ്റതാക്കി . മനോജ്‌ കെ ജയന്‍, ഭാമ , സരയു , ജഗതി ശ്രീകുമാര്‍, സലിം കുമാര്‍ തുടങ്ങി താരങ്ങളെല്ലാം നന്നായി പ്രകടനം നടത്തുന്നു. സംഗീതവും, ഗാനങ്ങളും മനോഹരമായിട്ടുണ്ട്. മുന്‍പൊക്കെ ധാരാളമായി ഇത്തരം ചിത്രങ്ങള്‍ പ്രേക്ഷകര്‍ക്ക്‌ ലഭിക്കുമായിരുന്നു. എന്നാല്‍ ഇന്ന് ഇത്തരം ചിത്രങ്ങള്‍ വല്ലപ്പോഴും മാത്രമേ സംഭവിക്കുന്നുള്ളൂ. മലയാളത്തിലെ പല പ്രമുഖ സംവിധായകരും വല്ലാത്ത ആശയ കുഴപ്പത്തിലാണ്. തങ്ങളുടെ ശൈലിയില്‍ നിന്ന് മാറി ചിത്രങ്ങള്‍ എടുക്കാന്‍ സമ്മര്‍ദം ഉണ്ടായപ്പോള്‍ അടി പതറി മാറി നില്‍ക്കുന്നവരാണ് അധികവും. പുസ്തക താളില്‍ പ്രണയ ലേഖനം കൈ മാറിയിരുന്ന കാലത്ത് പ്രണയവും, കുടുംബ ബന്ധങ്ങളും ഒക്കെ ഭംഗിയായി ചിത്രീകരിച്ചവര്‍ ഇന്ന് മൊബൈല്‍ ഫോണും, കംപൂട്ടെരും ഒക്കെ വന്നപ്പോള്‍ പ്രണയം തന്നെ മാറി പോയി എന്ന് വിലപിക്കുന്നവരാന്. പ്രണയം കൈ മാറിയിരുന്ന മാധ്യമങ്ങള്‍ മാറിയെങ്കിലും, പ്രണയത്തിന്റെ ആര്‍ദ്രതയും, തീവ്രതയും , കുടുംബ ബന്ധങ്ങളും , മാനുഷിക മൂല്യങ്ങളും ഇന്നും മാറ്റം കൂടാതെ സംരഷിക്കപ്പെടുന്നു . ഇന്നും അത്തരം കഥകള്‍ നേരായി പറഞ്ഞാല്‍ പ്രേക്ഷകര്‍ സ്വീകരിക്കും. കംപുട്ടരിനും, മൊബൈല്‍ ഫോണിനും പകരമായി കാള വണ്ടിയും , ടൈപ്പ് രയിട്ടരും കാണിച്ചില്ലെങ്കിലും ജീവിതാനുഭവങ്ങളുടെ ആവിഷ്കാരം നടത്താന്‍ സാധിക്കുന്നിടതാണ് വിജയം വരുന്നത്. മലയാള സിനിമയിലെ ഇന്നത്തെ അവസ്ഥയ്ക്ക് യുവ സംവിടയകരും , യുവ നടന്‍ മാരും പ്രധാന കാരണക്കാര്‍ ആണ്. ഇന്ന് സിനിമയിലേക്ക് കടന്നു വരുന്ന യുവ നടന്മാരില്‍ പലരും സമ്പന്നതയില്‍ വളര്‍ന്നവരാണ്. മെട്രോ നഗരത്തിന്റെ ഹൃദയത്തില്‍ പിറന്നു വീണു, ആധുനിക സംവിധനഗളില്‍ കൂടി മാത്രം പുറം ലോകത്തെ അറിയുന്നവരാണ് അവര്‍. അവര്‍ക്ക് യഥാര്‍ത്ഥ ജീവിതത്തിന്റെ കാഴ്ചകള്‍ അന്യമാണ്. ഒരു ഗ്രാമീണ കഥയുമായി, ഒരു കര്‍ഷകന്റെ കഥയുമായി, ഒരു കര്‍ഷക കുടുംബത്തിന്റെ കഥയുമായി ഇവരെ സമീപിച്ചാല്‍ ഇവര്‍ പറയും ഇതൊക്കെ ആര് കാണും, പോയി മെട്രോ നഗരത്തിന്റെ കഥയുമായി വരാന്‍. എഴുപതു ശതമാനം ജനങ്ങള്‍ കര്‍ഷകര്‍ ആയിട്ടുള്ള ഇന്ത്യയിലോ, കേരളത്തിലോ ഒരു കര്‍ഷകന്റെ കഥ പറഞ്ഞാല്‍ മനസ്സിലാകാത്തവര്‍ ഉണ്ടെന്നു ധരിക്കാന്‍ മാത്രം ചുരിങ്ങിയ ലോകത്താണ് കൂടുതല്‍ യുവ നടന്മാരും. ഇങ്ങനെ മെട്രോ സംസ്കാരവുമായി നടക്കുന്ന യുവ സംവിധായകരും, യുവ നടന്മാരും നഗരത്തില്‍ നിന്ന് മൂന്നോ , നാലോ കിലോ മീറ്ററുകള്‍ എങ്കിലും ഉള്ളിലേക്ക് സഞ്ചരിച്ചു അവിടുത്തെ കാഴ്ചകള്‍ കാണാന്‍ ശ്രമിക്കണം, വീണ്ടും ഉള്ളിലേക്ക് കടക്കുമ്പോഴാണ് പച്ചയായ ജീവിതങ്ങള്‍ കൂടുതല്‍ മനസ്സിലാക്കാന്‍ സാധിക്കുന്നത്. ബഹു ഭൂരിഭാഗവും ഇത്തരം അവസ്ഥകളില്‍ കൂടിയാണ് കടന്നു പോകുന്നത് എന്ന് അറിയുമ്പോള്‍ മാത്രമേ ജീവിതത്തോട് ചേര്‍ന്ന് നില്‍ക്കുന്ന കഥകള്‍ ചെയ്യാന്‍ അവര്‍ക്ക് അവര്‍ക്ക് താല്പര്യം ഉണ്ടാകൂ. തങ്ങളുടെതായ ചുരിങ്ങിയ ലോകത്തെ കുറിച്ചുള്ള കഥകള്‍ പരീക്ഷണം എന്നാ പേരില്‍ കഥക്രിതുകളെ കൊണ്ട് എഴുതിക്കുമ്പോള്‍ അവയ്ക്ക് അധികം ആയുസ്സ് ഉണ്ടാവില്ല എന്ന് മനസ്സിലാക്കാന്‍ സാധിക്കണം. അത്തരം സമ്മര്‍ദങ്ങള്‍ ആണ് നല്ല കഥകള്‍ക്ക് തടസ്സം നില്‍ക്കുന്നത്. എന്നാല്‍ എന്ത് കൊണ്ട് മാണിക്യ കല്ലും, ജനപ്രിയനും ഉണ്ടാകുന്നു എന്ന് ചോദിച്ചാല്‍ ഇത്തരം സംമാര്ധങ്ങളെ അതി ജീവിച്ചു കൊണ്ട് തങ്ങളുടെ പക്ഷത് ഉറച്ചു നില്‍ക്കാന്‍ ഈ കഥാകൃത്തുക്കള്‍ തയ്യാറാകുന്നു എന്നത് കൊണ്ടാണ്. മലയാളത്തില്‍ നല്ല ചിത്രങ്ങള്‍ നല്‍കിയിട്ടുള്ള സംവിധായകര്‍ അവരുടെ ശൈലിയില്‍ ഉള്ള ചിത്രങ്ങളുമായി സധൈര്യം കടന്നു വരിക , പ്രേക്ഷകര്‍ അത്തരം ചിത്രങ്ങള്‍ ഏറ്റെടുക്കും, നാമ മാത്രമായ മെട്രോ സംസ്കാരത്തിന് വേണ്ടി മാത്രം പടച്ചു വിടുന്നത് ആകരുത് മലയാള സിനിമ. നടിമാരെ അധികം കുറ്റം പറഞ്ഞിട്ട് കാര്യമില്ല, കാരണം നായക കേന്ദ്രീകൃതമായ സിനിമയില്‍ നടിമാര്‍ക്ക് കഥ ഘടനയില്‍ വലിയ സ്വാധീനം ചെലുത്താന്‍ കഴിയുന്നില്ല. പക്ഷെ ചില ചുരുക്കം നടിമാരുടെ ഭാവം, ഭാഷ ഇവയൊക്കെ കേട്ടാല്‍ അറപ്പ് തോന്നും, മെട്രോ സംസകാരത്തിന്റെ കുത്തക അവരുടെ പക്കല്‍ ആണെന്ന് തോന്നും. കഥാകൃത്തുക്കള്‍ ഒരിക്കലും നടന്മാരുടെ സമ്മര്‍ദത്തിനു വഴങ്ങി കൊടുക്കരുത്. നല്ല കഥകള്‍ ആണെങ്കില്‍ പുതുമുഖങ്ങള്‍ ചെയ്താലും ജനങ്ങള്‍ സ്വീകരിക്കും, കേരളീയ പശ്ചാത്തലത്തില്‍ പറയേണ്ടിടത്ത് സ്വിറ്സെര്ലണ്ടിലും, ബാങ്കോക്കിലും പോകേണ്ട കാര്യമില്ല.മാണിക്യ കല്ല്‌ പോലെ ജനപ്രിയന്‍ പോലെ നല്ല ചിത്രങ്ങള്‍ ഇനിയും ഉണ്ടാവും എന്ന് പ്രതീക്ഷിക്കാം............

2011, മേയ് 25, ബുധനാഴ്‌ച

കറിവേപ്പിലയുടെ ദുഃഖം ..............

തീന്‍ മേശയ്ക്കു ഇരു പുറവുമായി ഇരിക്കുമ്പോഴും അവരുടെ ഉള്ളില്‍ പ്രണയം മാത്രമായിരുന്നു. ഭക്ഷണത്തിന് ഇടയില്‍ കൈയ്യില്‍ തടഞ്ഞ കറിവേപ്പിലകളെ ഓരോന്നായി അവന്‍ ദൂരേക്ക്‌ എറിയുന്നത് കണ്ടു ആശങ്കയോടെ അവള്‍ അവനെ നോക്കി. അതുകണ്ട് അവന്‍ അവളെ നോക്കി പുഞ്ചിരിച്ചു. അവന്റെ ചിരിയിലെ നിഗൂഡത മനസ്സിലാക്കിയത്‌ പോലെ അവള്‍ ചാടി എഴുന്നേറ്റു. ഒരു കറി വേപ്പില ആകാന്‍ തന്നെ കിട്ടില്ല എന്ന് പറഞ്ഞു കൊണ്ട് അവള്‍ പുറത്തേക്കു പാഞ്ഞു പോയി. താനും ഒരു കറി വേപ്പില ആയതു പോലെ അയാള്‍ക്ക് തോന്നി. അന്ന് ആദ്യമായി ഒരു കറി വെപ്പിലയുടെ ദുഃഖം അയാള്‍ക്ക് മനസ്സിലായി............

2011, മേയ് 21, ശനിയാഴ്‌ച

എനിക്ക് ഭയമാകുന്നു.........

കേരളം വീണ്ടും ജാതി വ്യവസ്ഥയുടെ കറുത്ത നാളുകളിലേക്ക് മടങ്ങുകയാണോ ?. സമീപ കാലത്ത് ഉണ്ടായ സംഭവങ്ങള്‍ അത്തരം സൂചനയാണ് നല്‍കുന്നത്. തിരഞ്ഞെടുപ്പും, അതിനെ തുടര്‍ന്ന് ഉള്ള സാഹചര്യങ്ങളും ഈ ചിന്തയ്ക്ക് കൂടുതല്‍ ശക്തി നല്‍കുന്നു. രാഷ്ട്രീയ ചിന്തയെക്കളും ഇപ്പോള്‍ ജനങളുടെ മനസ്സില്‍ ജാതി ചിന്തയോ, സാമുദായിക ചിന്തയോ ആണ് കൂടുതലായി കാണുന്നത്. മതം, ജാതി, സമുദായം തുടങ്ങിയ ഒരു വ്യവസ്ഥയില്‍ തന്നെയാണ് എന്നും നാം ജീവിച്ചു പോന്നത്, എങ്കിലും അതിനെക്കാളും ഉയര്‍ന്ന രാഷ്ട്രീയ ചിന്ത നമ്മളെ അതില്‍ നിന്നെല്ലാം സംരക്ഷിച്ചു പോന്നു. എന്നാല്‍ ഇന്ന് രാഷ്ട്രീയത്തിനും അതീതമായി ഇത്തരം ദുര്‍ബല ചിന്തകള്‍ ശക്തി പ്രാപിക്കുന്നു. ഇത് വലിയ അപകടത്തിലെക്കുള്ള സൂചനയാണ്. ആരാണ് ഇതിനു ഉത്തരവാദികള്‍ , തീര്‍ച്ചയായും മുഖ്യധാര രാഷ്ട്രീയ പാര്‍ട്ടികള്‍ തന്നെയാണ്. താല്‍ക്കാലിക ലാഭത്തിനും അധികാരത്തിനും വേണ്ടി ജാതി, മത , സാമുദായിക ചിന്തകള്‍ കുത്തി നിറച്ചു നേട്ടം കൊയ്യാന്‍ ഇറങ്ങി പുറപ്പെട്ടിരിക്കുന്ന മുഖ്യ ധാര രാഷ്ട്രീയ പാര്‍ട്ടികള്‍ വലിയ വില നല്‍കിക്കൊണ്ടിരിക്കുന്നു. ഇനിയെങ്കിലും നിങ്ങള്‍ യാദാര്‍ത്ഥ്യം തിരിച്ചറിയണം . മികച്ച രാഷ്ട്രീയ പ്രവര്‍ത്തനത്തിലൂടെ ജനങ്ങളുടെ മനസ്സില്‍ ജാതി, മത, സമുദായ ചിന്തകള്‍ക്കും മുകളിലായി രാഷ്ട്രീയ ബോധം പ്രതിഷ്ട്ടിക്കണം . അങ്ങനെ മാത്രമേ ഇന്നത്തെ ദുരവസ്ഥയില്‍ നിന്ന് മോചനം നേടാന്‍ സാധിക്കുകയുള്ളൂ.. ഇത്തരം ജാതി, മത , സാമുദായിക ചിന്തകളെ തടയാന്‍ പക്ഷം നോക്കാതെ തന്നെ മുഖ്യധാര രാഷ്ട്രീയ പാര്‍ട്ടികള്‍ ശ്രദ്ധിക്കേണ്ടതാണ്. വളരെ വിശാല അര്‍ത്ഥത്തില്‍ കാര്യങ്ങള്‍ നോക്കി കാണുന്ന ഒരു സമൂഹം പോലും ഇത്തരം ദുഷിച്ച പ്രവനതകളിലേക്ക് തിരിയുന്നത് അപകടകരമാണ്. മുഖ്യ ധാര രാഷ്ട്രിയ പാര്‍ട്ടികളുടെ ഉറച്ച പ്രവര്‍ത്തനം ഇതിനു ആവശ്യമാണ്. ഒരു പക്ഷെ നാം ഊറ്റം കൊള്ളുന്ന പല കാര്യങ്ങളും തകര്‍ന്നു വീഴാന്‍ നമ്മള്‍ തന്നെ കാരണക്കാര്‍ ആകരുത്. മികച്ച പ്രവര്‍ത്തനത്തിലൂടെ ജനങ്ങളെ രാഷ്ട്ര്ര്യമായി ഉത്ബുധര്‍ ആക്കുക മാത്രമാണ് ഇതിനുള്ള ഏക പോംവഴി. എനിക്ക് ഭയമാകുന്നു എന്നത് എന്റെ മാത്രം ചിന്തയല്ല, പൊതുസമൂഹത്തിന്റെ ഉത്ഖണ്ട തന്നെയാണ്.....

2011, മേയ് 19, വ്യാഴാഴ്‌ച

തീയറ്ററിലെ ക്കുള്ള വഴി .........

ദേശിയ ചലച്ചിത്ര അവാര്‍ഡുകള്‍ പ്രഖ്യാപിച്ചിരിക്കുന്നു. ഒരിക്കല്‍ കൂടി മലയാള സിനിമ അതിന്റെ നേട്ടം ആവര്‍ത്തിച്ചിരിക്കുന്നു. മികച്ച നടനായി ശ്രീ സലിംകുമാര്‍ തെരഞ്ഞെടുക്കപ്പെട്ടത് അര്ഹതയ്ക്കുള്ള അംഗീകാരം തന്നെയാണ്. മികച്ച ചിത്രമായി ആദാമിന്റെ മകന്‍ അബുവും , മികച്ച മലയാള ചിത്രമായി വീട്ടിലേക്കുള്ള വഴിയും തെരഞ്ഞെടുക്കപ്പെട്ടിരിക്കുന്നു. ഒട്ടേറെ മികച്ച ചിത്രങ്ങളുമായി മത്സരിച്ചു പുരസ്കാരം നേടിയ ഈ ചിത്രങ്ങളെ കുറിച്ച് ജൂറിക്കും രണ്ടു അഭിപ്രായമില്ല . നമുക്ക് അഭിമാനിക്കാം. പക്ഷെ എന്ത് കൊണ്ട് ഇത്തരം നല്ല ചിതങ്ങള്‍ പ്രേക്ഷകരിലേക്ക് എത്തുന്നില്ല. ആദാമിന്റെ മകന്‍ അബുവും, വീട്ടിലേക്കുള്ള വഴിയും വളരെ നാളായി പ്രദര്‍ശനത്തിനു വേണ്ടി ശ്രമിക്കുകയാണ്. എന്നാല്‍ വിതരണക്കാരയോ , തീയട്ടെരോ കിട്ടാതെ ഈ ചിത്രങ്ങള്‍ ഇരുട്ടില്‍ തന്നെയാണ്. ഇത്തരം ചിത്രങ്ങള്‍ കാണണമെന്നും, വിലയിരുത്തണമെന്നും ആഗ്രഹിക്കുന്ന ഒരു വിഭാഗം പ്രേക്ഷകര്‍ എങ്കിലുമുണ്ട്. ഇത്തരം ചിത്രങ്ങളുടെ വിതരണത്തിനും, പ്രദര്‍ശനത്തിനും, വേണ്ട സഹായങ്ങള്‍ സര്‍ക്കാര്‍ തലത്തില്‍ ഉണ്ടാകേണ്ടതാണ്. സര്‍ക്കാരിന്റെ ഉടമസ്ഥതയില്‍ ഉള്ള തീയട്ടരുകളില്‍ കൂടി എങ്കിലും ഇത്തരം ചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കാന്‍ നടപടികള്‍ ഉണ്ടാകണം. മികച്ച ചിത്രങ്ങള്‍ ചെയ്യാന്‍ സന്നദ്ധരായി വരുന്നവര്‍ക്ക് ഇത്തരത്തിലുള്ള പ്രോത്സാഹനം എങ്കിലും നമുക്ക് ചെയ്തു കൊടുക്കാന്‍ സാധിക്കുന്നില്ല എങ്കില്‍ നല്ല ചിത്രങ്ങള്‍ ഉണ്ടാകുന്നില്ല എന്നാ കഴമ്പില്ലാത്ത പരത്തി പറഞ്ഞിരിക്കാന്‍ നമുക്ക് എന്ത് അവകാശമാണ് ഉള്ളത്. ആദാമിന്റെ മകന്‍ അബുവും, വീട്ടിലേക്കുള്ള വഴിയും എത്രയും പെട്ടെന്ന് തീയട്ടരിലെക്കുള്ള വഴി കാണട്ടെ എന്ന് ആശംസിക്കുന്നു. അവാര്‍ഡിന് അര്‍ഹരായ മുഴുവന്‍ മലയാളികള്‍ക്കും അഭിനന്ദനങ്ങള്‍.........

2011, മേയ് 12, വ്യാഴാഴ്‌ച

സ്നേഹപൂര്‍വ്വം ചിത്രചേച്ചിക്ക്...........

എവിടെ തുടങ്ങണം , എങ്ങനെ തുടങ്ങണം എന്ന് അറിയില്ല. ജീവിത യാത്രയില്‍ ചില സന്ദര്‍ഭങ്ങളില്‍ നമുക്ക് അഭിമുഖീകരിക്കേണ്ടി വരുന്ന അപ്രതീക്ഷിത ദുരന്തങ്ങള്‍ക്ക് മുന്നില്‍ എന്ത് ചെയ്യണം എന്നറിയാതെ നാം പകച്ചു പോകുന്നു.ദുഖത്തിന്റെ സ്ഥാനം സാന്ത്വന വാക്കുകള്‍ക്കും, ആശ്വസ്സ വചനങ്ങള്‍ക്കും അപ്പുറത്ത് ആകുമ്പോള്‍ നമ്മള്‍ എല്ലാവരും നിസ്സഹായരായി തീരുന്നു. അതുവരെ നമ്മള്‍ പിന്തുടര്‍ന്ന പാതയും, മുന്നോട്ടുള്ള പാതയും കണ്ണുനീരിനാല്‍ മറയ്ക്കപ്പെടുന്നു. സാന്ത്വന വാക്കുകള്‍ക്കും, ആശ്വസ്സ വചനങ്ങള്‍ക്കും പകരം വൈക്കന്‍ കഴിയാത്ത നഷ്ട്ടങ്ങള്‍. പക്ഷെ നമുക്ക് പരസ്പരം ആശ്വസ്സിപ്പിച്ചേ തീരു, സാന്ത്വന്‍ വാക്കുകള്‍ പറഞ്ഞെ മതിയാകൂ. മുന്നോട്ടുള്ള പാതയെ മറച്ചിരിക്കുന്ന കണ്ണുനീര്‍ തുടച്ചു മാറ്റുക തന്നെ വേണം . കാരണം ഇനിയും കൂടുതല്‍ കരുത്തോടെ മുന്നോട്ടു പോകേണ്ടതുണ്ട്. ഒരു മനുഷ്യന്റെ ഏറ്റവും വലിയ വിഷമ സന്ധികളില്‍ ഒന്നില്‍ കൂടിയാണ് ചേച്ചി കടന്നു പോകുന്നത് എന്ന് അറിയാം. സംഗീതത്തിന്റെ വഴികളിലേക്കുള്ള ചേച്ചിയുടെ മടക്കതിനായി മലയാളികള്‍ ഒന്നടങ്കം കാത്തിരിക്കുന്നു. ഇന്നലയോളം എന്തെന്ന് അറിഞ്ഞില്ല, നാളെയും എന്തെന്ന് അറിയില്ല, പക്ഷെ ഇതിനു രണ്ടിന്റെയും നടുവിലുള്ള ഇന്ന് നമുക്ക് ജീവിച്ചേ മതിയാകൂ. നമ്മില്‍ നിഷിപ്തം ആയിരിക്കുന്ന കര്‍മ്മങ്ങള്‍ പൂര്തീകരിച്ചേ തീരു. ദൈവം തന്ന വരദാനം ആയം സംഗീതത്തിന്റെ ലോകത്ത് ചേച്ചിക്ക് ചെയ്തു തീര്‍ക്കാന്‍ ഇനിയും ഒട്ടനവധി കാര്യങ്ങള്‍ ഉണ്ട്. ആയിരക്കണക്കിന് കുഞ്ഞുങ്ങള്‍ ചേച്ചിയുടെ താരാട്ട് പാട്ട് കേട്ടാണ് ഉറങ്ങുന്നത്. അവര്‍ക്ക് താരാട്ട് പാടിക്കൊടുക്കുന്ന അമ്മയാണ് ചേച്ചി. ഇനിയും ജനിക്കാനിരിക്കുന്ന കുഞ്ഞുങ്ങള്‍ക്കും താരാട്ട് പാടിക്കൊടുക്കേണ്ട അമ്മയാണ് ചേച്ചി. അത് കൊണ്ട് എത്രയും വേഗം ചേച്ചി മടങ്ങി വരണം. ഒന്നും ഒരിടത്തും അവസ്സനിക്കുന്നില്ല. ഓരോ അവസാനവും മറ്റൊന്നിന്റെ തുടക്കമാണ്‌. അസ്തമയം ഉദയത്തിന്റെ മുന്നോടിയാണ്. നമ്മുടെ യാത്രയില്‍ നിറയെ കല്ലും, മുള്ളും ആണ്. മുള്ള് കാലില്‍ തറച്ചത് കൊണ്ടോ , മുള്ള് കാലില്‍ തറക്കും എന്നാ ഭയം കൊണ്ടോ നാം യാത്ര അവസ്സനിപ്പിക്കേണ്ട കാര്യമില്ല. കാരണം നമുക്ക് മുന്‍പേ കടന്നു പോയവര്‍ എല്ലാം ഇത്തരം ദുര്‍ഘട പാതകള്‍ പിന്നിട്ടവര്‍ ആണ്. വിപരീതമായ ജീവിത അനുഭവങ്ങളില്‍ പോലും നമുക്ക് ആശ്വസിക്കാന്‍ വക നല്‍കുന്ന എന്തെങ്കിലും ദൈവം കരുതി വച്ചിട്ടുണ്ടാകും. ഓട്ടം നിലച്ച ഒരു ഘടികാരത്തിന്റെ കാര്യം എടുത്താല്‍ പോലും അത് ദിവസ്സത്തില്‍ രണ്ടു തവണ കൃത്യ സമയം കാണിക്കുന്നതായി നമുക്ക് കാണാന്‍ കഴിയും. സംഗീത ലോകത്തേക്ക് എത്ര വേഗം മടങ്ങി വരന്‍ കഴിയുമോ അത്രയും വേഗം ചേച്ചി മടങ്ങി വരണം. ചേച്ചി മടങ്ങി വരുമ്പോള്‍ , ഓ ഇവള്‍ വന്നോ എന്ന് ചിലര്‍ പുരികം ച്ചുളിചെക്കാം, അത് കാര്യം ആക്കണ്ട, കാരണം പന്തീരാണ്ട് കഴിഞ്ഞാലും ചിലരുടെ പുരികങ്ങള്‍ ചുളിഞ്ഞു തന്നെ ഇരിക്കും. മലയാളി മനസ്സുകളുടെ എല്ലാവിധ പ്രാര്‍ത്ഥനയും , പിന്തുണയും ചേച്ചിയോടൊപ്പം ഉണ്ട്. ആ സ്നേഹത്തിന്റെ കരുത്തില്‍ ചേച്ചിയുടെ മടങ്ങി വരവിനായി കാത്തിരിക്കുന്നു..........

2011, മേയ് 6, വെള്ളിയാഴ്‌ച

മാണിക്യകല്ലും , ഭക്തജനങ്ങളുടെ ശ്രദ്ധക്കും ..........

സാമൂഹ്യ പ്രതിബദ്ധതയുള്ള വിഷയവുമായി രണ്ടു ചിത്രങ്ങള്‍, ശ്രീ മോഹനന്‍ സംവിധാനം ചെയ്താ മാണിക്യകല്ലും , ശ്രീ പ്രിയനന്ദന്‍ സംവിധാനം ചെയ്താ ഭക്ത ജനങ്ങളുടെ ശ്രദ്ധക്കും. ഗൗരവമുള്ള വിഷയങ്ങളെ അതിന്റെ പ്രാധാന്യം ഒട്ടും ചോര്‍ന്നു പോകാതെ വളരെ ലളിതമായും ശക്തമായും ആവിഷ്കരിക്കുന്നതില്‍ രണ്ടു ചിത്രങ്ങളും വിജയം കൈ വരിചിരിക്കുന്നു. വിദ്യാഭ്യാസ സമ്പ്രദായത്തില്‍ അധ്യാപകരും, രക്ഷിതാക്കളും, വിദ്യാര്‍ത്ഥികളും , പൊതു സമൂഹം മൊത്തത്തില്‍ തന്നെയും എത്രത്തോളം ഉത്തരവാദിത്വം പുലര്‍ത്തേണ്ടത് ഉണ്ടെന്നു ചിത്രം അടിവരയിട്ടു പറയുന്നു. തങ്ങള്‍ ഓരോരുത്തരും അവരവരുടെ ഉത്തരവാദിതവങ്ങള്‍ ഭംഗിയായി നിര്‍വഹിക്കുമ്പോള്‍ സാമൂഹിക ഉന്നമനം താനെ കൈ വരുന്നു. നന്മ നിറഞ്ഞ സന്ദേശം പകര്‍ന്നു നല്‍കുന്നതിലൂടെ മാണിക്യ കല്ല്‌ എല്ലാ വിഭാഗം പ്രേക്ഷകരുടെയും അഭിനന്ദനനം ഏറ്റു വാങ്ങുന്നു. കഥ പറയുമ്പോള്‍ എന്നാ ചിത്രത്തിന് ശേഷം ശ്രീ മോഹനന്‍ മാണിക്യ കല്ലിന്റെ കഥയുമായി എത്തുമ്പോള്‍ പേര് പോലെ തന്നെ ചിത്രത്തിന്റെ ഉദ്ധേശ ശുദ്ധിയും വ്യക്തമാണ്‌. ഓരോ വിദ്യാര്‍ത്ഥികളും മാണിക്യ കല്ലുകളാണ്, അവരുടെ അറിയപ്പെടാത്ത കഴിവുകള്‍ പുറത്തു കൊണ്ട് വരുമ്പോള്‍, അവര്‍ക്ക് സ്നേഹത്തിന്റെയും, നന്മയുടെയും വെളിച്ചം പകര്‍ന്നു നല്‍കുന്നതിലൂടെ അവരെ തിളക്കമുള്ള മാണിക്യ കല്ലുകള്‍ ആക്കി മാറ്റാം. ശ്രീ പ്രിത്വിരജിന്റെ ഇതുവരെ പ്രേക്ഷകര്‍ കണ്ടിട്ടില്ലാത്ത പുതിയ മുഖമാണ് മാണിക്യ കല്ലിലൂടെ വെളിവാകുന്നത്. വളരെ തന്മയത്തത്തോടെ , പക്വതയോടെ വിനയച്ചന്ദ്രന്മാഷ് എന്നാ കഥാപാത്രത്തെ പ്രിത്വിരാജ് അവതരിപ്പിച്ചിരിക്കുന്നു. സാധാരണ പ്രേക്ഷകര്‍ക്ക്‌ അപ്രാപ്യമായ കഥാപാത്രങ്ങള്‍ മാത്രം ചെയ്യുന്ന നടന്‍ എന്ന് വിമര്ഷിക്കുന്നവര്‍ക്കുള്ള ചുട്ട മറുപടിയാണ്‌ പ്രിത്വിരജിന്റെ ഈ ചിത്രത്തിലെ വിനയചന്ദ്രന്‍ മാഷ്‌ എന്നാ കഥാപാത്രം. നമ്മുടെ അയല്‍ക്കാരനായ സാധാരണക്കാരനായി പ്രിത്വിരാജ് മികച്ച അഭിനയം കാഴ്ച്ചവൈക്കുന്നു. സ്വാഭാവികവും, മിതത്വവുമായ അഭിനയത്തിലൂടെ സംവൃത വീണ്ടും തിളങ്ങുന്നു. ശ്രീ ജയചന്ദ്രന്റെ സംഗീതവും, ഇമ്പമാര്‍ന്ന ഗാനങ്ങളും ചിത്രത്തിന് മുതല്‍കൂട്ടാണ്. അതുപോലെ തന്നെ ശ്രദ്ധിക്കപ്പെടേണ്ട മറ്റൊരു ചിത്രമാണ്‌ ശ്രീ പ്രിയനന്ദന്‍ സംവിധാനം ചെയ്താ ഭക്തജനങ്ങളുടെ ശ്രദ്ധക്ക്. ലളിതമായ ഭാഷയില്‍ സമൂഹത്തെ ബാധിച്ചിരിക്കുന്ന ഗൗരവമുള്ള ഒരു വിഷയം ചിത്രം ചര്‍ച്ച ചെയ്യപ്പെടുന്നു. വിശ്വാസം അത് എത്രത്തോളം ആകാമെന്നും, വിശ്വസ്സതിന്റെ അതിര്‍ വരംബുകള്‍ക്ക് അപ്പുറത്ത് അന്ധമായ ആരാധനകളുടെ ഭവിഷ്യതുകളെ കുറിച്ചും ചിത്രം വെളിവാക്കുന്നു. കുടുംബ ബന്ധത്തില്‍ പുലര്‍ത്തേണ്ട ഉത്തരവാദിതങ്ങളെകുറിച്ചും ചിത്രം ഓര്‍മ്മിപ്പിക്കുന്നു. വളരെ കാലിക പ്രസക്തമായ വിഷയം പ്രമേയമാക്കി എന്നത് തന്നെയാണ് ചിത്രത്തിന്റെ പ്രാധാന്യം വര്‍ധിപ്പിക്കുന്നത്. ശ്രീ രഞ്ജിത്തിന്റെ ശക്തമായ രചനയും എടുത്തു പറയേണ്ടതാണ്‌. സുമഗലഎന്നാ കഥാപാത്രം കാവ്യയുടെ എക്കാലത്തെയും മികച്ച വേഷങ്ങളില്‍ ഒന്നാണ്. ശരാശരിയിലും ഉയര്‍ന്ന നിലവാരം പുലര്‍ത്തുന്ന പ്രകടനത്തിലൂടെ കാവ്യാ വീണ്ടും പ്രേക്ഷകരെ തൃപ്തിപ്പെടുത്തുന്നു. ഇര്ശാധിന്റെ പ്രകടനവും മികച്ചതാണ്. സാമൂഹിക പ്രതിബദ്ധതയുള്ള ചിത്രങ്ങള്‍ എന്നാ രീതിയില്‍ മാണിക്യ കല്ലും, ഭക്ത ജനങ്ങളുടെ ശ്രദ്ധക്കും എല്ലാ പ്രേക്ഷകരും കണ്ടിരിക്കേണ്ട ചിത്രങ്ങള്‍ തന്നെയാണ്. നന്മയുടെ സന്ദേശങ്ങള്‍ തരുന്ന ഈ ചിത്രങ്ങള്‍ അര്‍ഹിക്കുന്ന അനുമോദനങ്ങളും, പുരസ്കാരങ്ങളും നേടും എന്ന് തന്നെ കരുതാം...........

♥ഹൃദയതർപ്പണം♥

♥ഹൃദയതർപ്പണം♥ ഒരേ സമയം തന്നെ കവിയും കഥാകാരനുമായിരിക്കുക എന്നത് സങ്കീർണ്ണമായ അവസ്ഥയാണ്,  എന്നാൽ ഒരേ സമയം തന്നെ കവിയും കഥാകാരനും നോവലിസ്റ്...