2012, ജനുവരി 14, ശനിയാഴ്‌ച

കൊയ്തുകാലം...............

ചേന്നന്റെ സ്വപ്നങ്ങളില്‍ എന്നും നിറഞ്ഞു നിന്നത് ആവണിപാടവും അവിടുത്തെ കാഴ്ചകളും ആയിരുന്നു. കതിരുകള്‍ നിറഞ്ഞു നില്‍ക്കുന്ന പാടം, കൈതയും കാട്ടുചെമ്പും നിറഞ്ഞ പുഴവക്ക്. പുഴയില്‍ തോര്‍ത്ത്‌ മുണ്ട് കൊണ്ട് മീന്‍ പിടിക്കുന്ന കുട്ടികള്‍ , പുഴയുടെ ഇരു വശങ്ങളിലുമായി വിശാലമായ നെല്പാടങ്ങള്‍, കാട്ടു ചെമ്പിന്റെ ഇലകളില്‍ മുത്തുമണികള്‍ പോലെ തിളങ്ങുന്ന മഞ്ഞിന്‍ തുള്ളികള്‍, പുഴയില്‍ ഒളി കണ്ണിട്ടു നോക്കുന്ന മാനത് കണ്ണികള്‍, ഒറ്റക്കാലില്‍ തപസ്സിരിക്കുന്ന കൊറ്റികള്‍, കൂട്ടമായി വന്നെത്തുന്ന കുളക്കോഴികള്‍ , തെങ്ങോല തലപ്പുകളില്‍ ഇളകിയാടുന്ന തൂക്കണാം കുരുവി കൂട്ടം,നെല്‍കതിരുകള്‍ കൊത്തി പറക്കുന്ന പനംതത്തകള്‍ , കൊയ്തു കഴിഞ്ഞ പാടങ്ങളില്‍ മേയുന്ന കാലിക്കൂട്ടം ,അവയ്ക്ക് മുകളില്‍ സൌജന്യ സവാരി നടത്തുന്ന ഇരട്ട വാലനും, കൊറ്റികളും, പുഴയുടെ ഓരത്ത് കുളിക്കുകയും, തുണി അലകകുകയും ചെയ്യുന്ന പെണ്‍കൊടികള്‍ , തലയില്‍ കറ്റകളുമായി പോകുമ്പോഴും അവരെ ഒളികണ്ണിട്ടു നോക്കുന്ന പണിക്കാര്‍, അവരുടെ വല്ലാത്ത നോട്ടം കാണുമ്പോള്‍ കഴുത്തറ്റം വെള്ളത്തില്‍ മുങ്ങി കൊഞ്ഞനം കാട്ടുന്ന പെണ്‍കൊടികള്‍. തൊപ്പി പാളയും വച്ച് പൊരി വെയിലില്‍ പോന്നു വിളയിക്കുന്ന കര്‍ഷകര്‍, വയല്‍ വരമ്പില്‍ അവര്‍ക്കുള്ള കഞ്ഞിയുമായി നില്‍ക്കുന്ന സ്ത്രീകളും, കുട്ടികളും. വരമ്പത്ത് ഇരുന്നു കഞ്ഞി കുടിക്കുന്നവര്‍ , കുറച്ചു കൂടി കഞ്ഞി ഒഴിക്കട്ടെ എന്ന് സ്നേഹത്തോടെ ചോദിക്കുന്ന പെണ്ണുങ്ങള്‍....... ചേന്നനും അവരില്‍ ഒരാളാണ് . പാടവും പുഴയോരവും ആത്മാവിന്റെ അംശങ്ങളായി മാത്രം കാണുന്ന സാത്വികന്‍ . ഇപ്പോള്‍ തീരെ അവശനാണ്. എന്നാലും സ്വപ്നങ്ങളില്‍ ആവണി പാടവും , കാതുകളില്‍ തേക്ക്‌ പാട്ടിന്റെ ഇരടികളും മാത്രം. പെട്ടെന്നാണ് വെളിപാട് ഉണ്ടായത് പോലെ ചേന്നന്‍ ചാടി എഴുന്നേറ്റത്. പ്രായത്തിന്റെ അവശത തളര്തുമ്പോഴും എവിടെ നിന്നോ പകര്‍ന്നു കിട്ടിയ ഊര്‍ജ്ജവുമായി മേല്‍കൂരയില്‍ തിരുകി വച്ചിരുന്ന കൊയ്തു അരിവാള്‍ ഊരിയെടുത്തു. എന്തോ നിശ്ചയിച്ചു ഉറപ്പിച്ചത് പോലെ ആവണി പാടത്തേക്കു നടന്നു .വഴിയില്‍ കണ്ടവര്‍ ഒന്നും ചേന്നനെ തടഞ്ഞില്ല. അവര്‍ ഓരോരുത്തരും ബഹുമാനത്തോടെ ചെന്ന്നു വഴി മാറിക്കൊടുത്തു. കാരണം ഇത് ആദ്യമായല്ല ചേന്നന്‍ ഇങ്ങനെ ചെയ്യുന്നത്. വഴിയില്‍ കണ്ടവരെ ഒന്നും ശ്രദ്ധിക്കാതെ ചേന്നന്‍ ആവണി പാടത് എത്തി. കൊയ്തു അരിവാളുമായി ചേന്നന്‍ പാടത്തേക്കു ഇറങ്ങി , നെല്‍ക്കതിരുകള്‍ കൊയ്യാനായി അരിവാള്‍ നീട്ടി, പെട്ടെന്ന് സ്വബോധം തിരിച്ചു കിട്ടിയത് പോലെ ചേന്നന്‍ കാലുകള്‍ പുറകോട്ടു വച്ചു. യാദാര്‍ത്ഥ്യം തിരിച്ചറിഞ്ഞപ്പോള്‍ ചേന്നന്റെ കണ്ണുകളില്‍ നിന്നും നീര്‍ത്തുള്ളികള്‍ ഒഴുകാന്‍ തുടങ്ങി. തന്റെ മുന്നില്‍ ആവണി പാടം ഇല്ല പകരം നിര നിര ആയി വാനോളം ഉയര്‍ന്നു നില്‍ക്കുന്ന ഫ്ലാറ്റുകള്‍ .തന്റെ കൈയില്‍ ഇരിക്കുന്ന തുരുമ്പ് പിടിച്ച കൊയ്തു അരിവാളിലെക്കും മുന്നില്‍ ഉയര്‍ന്നു നില്‍ക്കുന്ന ഫ്ലാറ്റുകളിലും മാറിമാറി നോക്കി നെടുവീര്‍പ്പിട്ടു.പിന്നെ പതുക്കെ തന്റെ കുടിലിലേക്ക് മടക്ക യാത്റ. കുടിലില് തിരിച്ചു എത്തിയ ചേന്നന്‍ തുരുമ്പ് പിടിച്ച അരിവാള്‍ വളരെ ഭദ്രമായി മേല്‍കൂരയില്‍ തിരുകി വച്ചു കാരണം സ്വബോധം നഷ്ട്ടമാകുന്ന സമയങ്ങളില്‍ ആ കൊയ്തു അരിവാള്‍ വീണ്ടും താന്‍ തേടുമെന്ന് ചെന്ന്നു അറിയാം......... എന്തെന്നാല്‍ ചേന്നന്റെ സ്വപ്നങ്ങളില്‍ എന്നും നിറഞ്ഞു നിന്നത് ആവണി പാടവും അവിടുത്തെ കാഴ്ചകളും ആയിരുന്നു.............

സൗഹൃദം

 സൗഹൃദം സമ്പന്നമാകുന്നത് വലിയ കാര്യങ്ങളിലേയല്ല, ചെറിയ ചെറിയ പരിഗണനകളിലാണ്.... ♥️