2016, ഓഗസ്റ്റ് 5, വെള്ളിയാഴ്‌ച

അതെ നമുക്കും സാധിക്കും !!!!







ഒരു ഒളിമ്പിക്സ് സ്വർണം രാജ്യത്തിന്റ യശസ്സ് ഉയർത്തിയ കഥയാവാം.അതുവരെ പലർക്കും അജ്ഞാതമായിരുന്ന ആ രാജ്യം ഇന്നും
പലരുടെയും മനസ്സിൽ നില്കുന്നത് ആ രാജ്യം ഇന്നേവരെ നേടിയിട്ടുള്ള ഒരേയൊരു സ്വർണത്തിന്റെ പേരിലാണ്.ആന്റണി നെസ്റ്റിയെന്ന ഓളപ്പരപ്പിലെ വിസ്മയത്തെ ഓർക്കുന്നില്ലെങ്കിലും ആ രാജ്യത്തിന്റെ പേരത്രപെട്ടന്ന് ആരും മറക്കില്ല-സുരിനാം…
അമ്പരപ്പായിരുന്നു അവരുടെയോരോരുത്തരുടേയും മുഖത്ത്,അവിശ്വസനീയതയോടെ അവർ ചോദിച്ചു എന്താണിവിടെ സംഭവിച്ചത്? ഒഫിഷ്യലുകൾക്ക് തെറ്റിയതായിരിക്കുമോ? ആവർത്തിച്ചുകാണിക്കുന്ന സ്ക്രീനിലെ ദൃശ്യങ്ങളിലേക്ക് അവർ പിന്നെയും പിന്നെയും കണ്ണുപായിച്ചു.പാറിപ്പറന്ന അമേരിക്കൻ പതാകകൾ താഴ്ത്തിവെച്ചു അവർ നീന്തല്കുളത്തിലേക്ക് നോക്കി.അരിശത്തോടെ അവരുടെ പ്രിയപ്പെട്ട “മാത് ബിയോണ്ടി ” കൈകളുയർത്തി ഒഫിഷ്യലുകളോട് കയർക്കുന്നു.അപ്പോളും ആ കുഞ്ഞുമനുഷ്യൻ വെള്ളത്തിൽ നിന്ന് കയറിയിരുന്നില്ല.ചിരിയോടെ അയാൾ ചുറ്റും നോക്കി.മത്സരത്തിൽ പങ്കെടുത്തവർ അയാളെ അഭിനന്ദിച്ചു.ഒടുവിൽ ബിയോണ്ടിയും എത്തി ആ കൈകൾ പിടിച്ചുകുലുക്കാൻ,മത്സരത്തിനിടെ
ഗ്യാലറിയിൽ അയാൾക്ക് വേണ്ടി ആർപ്പുവിളിക്കാൻ ആകെയുണ്ടായിരുന്നത്‌ അഞ്ചോ ആറോ പേർ മാത്രം.അതും ടീമംഗങ്ങളും ഒഫിഷ്യലുകളുമായവർ.അതെ തങ്ങളുടെ രാജ്യത്തിൽ നിന്ന് പതിനായിരം മൈലകലെ വെച്ചു തങ്ങളുടെ ദാവീദ് അമേരിക്കൻ ഗോലിയാത്തിനെ മലർത്തിയടിച്ചിരിക്കുന്നു.ആഫ്രോ-കരീബിയൻ കറുത്തവർഗക്കാരന്റെ അമേരിക്കക്കെതിരെ നേടിയ വിജയം ലോകം ആഘോഷിച്ചു.ഒളിംപിക്സ് ചരിത്രത്തിലെ തന്നെ ഏറ്റവും മികച്ച അട്ടിമറികളിലൊന്നായിരുന്നു ആ കുഞ്ഞുമനുഷ്യൻ അന്നവിടെ നേടിയത്.
ആന്റണി നെസ്റ്റി-അതായിരുന്നു അയാളുടെ പേര്.ആ പേരിനേക്കാൾ പ്രശസ്തമായത് അയാൾ പ്രാതിനിധ്യം ചെയ്ത അജ്ഞാത രാജ്യത്തിന്റേതായിരുന്നു.

1988 സിയോൾ ഒളിമ്പിക്സ്:

പരസ്പരമുള്ള ബഹിഷ്കരണങ്ങൾക്കും കലുഷിതമായ രാഷ്ട്രീയ അന്തരീക്ഷങ്ങൾക്കുമൊടുവിൽ വൻശക്തികളെല്ലാം ഒരു കുടക്കീഴിൽഅണിനിരന്നു.കിഴക്കൻ ജർമനിയുടെ അവസാനത്തെ ഒളിമ്പിക്സ്.കാലം സോവിയറ്റ് യൂണിയനു കാത്തുവെച്ചതും അതേ വിധിയായിരുന്നു.

സെപ്റ്റംബർ21-

സ്വിമ്മിങ് ഫൈനലുകൾ നടക്കുന്ന ആദ്യത്തെ ദിവസം.100 മീറ്റർ ബട്ടർഫ്‌ളൈ സ്ട്രോക്ക്ഫൈനൽ,മാത് ബിയോണ്ടിയിൽ തന്നെയായിരുന്നു എല്ലാവരുടെയും കണ്ണ്.ലോക ചാമ്പ്യൻ പാബ്ലോ മൊറാലസിനെ ഒളിംപിക് ട്രയല്സിൽ പിന്തള്ളിയെത്തിയ ബിയോണ്ടി 7 സ്വർണം നേടുമെന്നാണ് കരുതപ്പെട്ടിരുന്നത്.
സ്പിറ്റ്സിനെയും പോപോവിനെയും പോലെ,ഇന്നത്തെ തലമുറയറിയുന്ന ഫെൽപ്സിനെയും തോർപ്പിനെയും പോലെ അക്കാലത്തെ നീന്തൽകുളത്തിലെ രാജാവായിരുന്നു ബിയോണ്ടി.

മത്സരം ആരംഭിച്ചു.
എതിരാളികൾക്കൊരവസരം പോലും കൊടുക്കാതെ ബിയോണ്ടി കുതിച്ചു.50 മീറ്ററോളം ആരും അയാളുടെ അടുത്തുപോലുമുണ്ടായിരുന്നില്ല.90 മീറ്ററായപ്പോളും രണ്ടടി മുന്നിൽ.അതയാളെ തെല്ലൊന്നലസനാക്കിയോ?നാല്‌ “കൈകൾ” വെച്ചാൽ സ്വർണം കയ്യിൽ.
അതു സ്വപ്നം കൊണ്ടാണെന്ന് തോന്നു.അയാളുടെ ചലനങ്ങൾക്ക് വേഗം കുറഞ്ഞു.പുറകിൽ നിന്ന് നെസ്റ്റിയുടെ കുതിപ്പ് അയാൾ ശ്രമിച്ചില്ല.
മിന്നൽപിണർ പോലെ കുതിച്ച നെസ്റ്റി ബിയോണ്ടിയോടൊപ്പം ഫിനിഷ് ചെയ്തു.രണ്ടു പേരും വിജയാഘോഷം തുടങ്ങി.അമേരിക്കൻ പതാകകൾ ആഞ്ഞുവീശി ആരാധകർ ആർപ്പുവിളിച്ചു. അനിശ്ചിതത്വം നിലനിന്ന കുറെ നിമിഷങ്ങൾ.ഒടുവിൽ ഫോട്ടോഫിനിഷിൽ ഫലമെത്തി.നെസ്റ്റി53 സെക്കൻഡ് കൊണ്ട് ഫിനിഷ് ചെയ്ത് ഒളിമ്പിക് റിക്കാർഡോടെ സ്വർണം നേടിയിരിക്കുന്നു.നൂറിലൊരംശം വ്യത്യാസത്തിൽ 53.01 സെക്കൻഡിൽ ബിയോണ്ടിക്ക് വെള്ളി.അമേരിക്കയോടൊപ്പം ലോകവും ഞെട്ടി.

ട്രിനിഡാഡ് ടുബാഗോയിൽ ജനിച്ച നെസ്റ്റി അഞ്ചുമക്കളിൽ ഇളയവനായിരുന്നു.ചെറുപ്പത്തിലേ മാതാപിതാക്കൾ സുരിനാമിലേക്കു കുടിയേറി.അഞ്ചാം വയസിൽ തന്നെ നീന്തൽ പരിശീലനം ആരംഭിച്ചു.അസാമാന്യമായ കഴിവു പ്രകടിപ്പിച്ചിരുന്നെങ്കിലും രാജ്യത്താകെയുള്ള,25 മീറ്റർ മാത്രം നീളമുള്ള ഒരേയൊരു നീന്തൽകുളത്തിൽ കിടന്ന് പരിശീലിച്ചാൽ അവനെങ്ങുമെത്തില്ലെന്ന് പിതാവിന് മനസിലായി.റൊണാൾഡ്‌നെസ്റ്റിയുടെ നിരന്തരമായ കത്തിടപാടുകൾ മൂലംa അവന് അമേരിക്കയിൽ താമസിച്ചു പരിശീലനത്തിനവസരം ലഭിച്ചു.ഗ്രെഗ് ട്രോയിയുടെ കീഴിൽ അവൻ കഴിവുകൾ തേച്ചു മിനുക്കി.കോളേജ് മത്സരറിക്കാർഡ് അവൻ തന്റെ പേരിലാക്കി.1984 ലോസ് ഏഞ്ചൽസ് ഒളിമ്പിക്സിൽ ഇഷ്ടഇനത്തിൽ പങ്കെടുത്തു.21മത്തെ സ്ഥാനമാണ് ലഭിച്ചത്.സിയോളിലേക്കുള്ള വരവ് പാൻ അമേരിക്കൻ ഗെയിംസിൽ സ്വര്ണത്തോടെ ആയിരുന്നെങ്കിലും അമേരിക്കൻ അത്ലറ്റുകൾ പങ്കെടുക്കാതിരുന്ന ടൂർണമെന്റിലെ വിജയം ആരും കണക്കിലെടുത്തില്ല എന്നതാണ് സത്യം.

സിയോളിൽ നാലേ നാലു പേരെസുരിണാമിനായി മത്സരിക്കാനുണ്ടായിരുന്നുള്ളൂ.സാമ്പത്തികപ്രതിസന്ധിയിലായിരുന്ന രാജ്യത്ത് നിന്ന് ഒരു അത്‌ലറ്റും സൈക്കിലിസ്‌റ്റും ജൂഡോ അത്‌ലറ്റും പിന്നെ ഇത്തിരിക്കുഞ്ഞൻ നെസ്റ്റിയും.പക്ഷെ പിന്നീട് സംഭവിച്ചതൊക്കെ ചരിത്രം.ഇരുപതാം വയസിൽ തന്നെ രാജ്യത്തിന്റെ ഹീറോആയി മാറിയ ഹേസ്റ്റിയുടെ നേട്ടം ആഫ്രോ-കരീബിയൻ സമൂഹം ഉത്സവമാക്കി.സ്റ്റാമ്പുകളും സ്വർണ-വെള്ളി നാണയങ്ങളും അവന്റെ പേരിൽ സർക്കാർ ഇറക്കി.സുരിനാം എയർലൈൻസ് അതിന്റെ വിമാനങ്ങളിലൊന്നിന് ആന്റണി നെസ്റ്റി എന്ന പേര് നൽകി.ഇൻഡോർ സ്റ്റേഡിയത്തിനു അവന്റെ നാമധേയം ലഭിച്ചു.സുരിനാമിലെ 25 ബാങ്കുകളുടെ എംബ്ലം കുറച്ചുനാളത്തേക്കെങ്കിലും ഒരു
“ബട്ടർഫ്ലൈ”യുടെതായിരുന്നു.

സിയോളിൽ 200 മീറ്റർ ബട്ടർഫ്‌ളൈ സ്‌ട്രോക്കിൽ പങ്കെടുത്തെങ്കിലും ഫൈനലിൽ എത്താനേ കഴിഞ്ഞുള്ളു.1992 ൽ ബാഴ്‌സിലോണ ഒളിംപിക്സിൽ തന്റെ ഇഷ്ട ഇനത്തിൽ വെങ്കലം നേടിയെടുക്കാൻ സാധിച്ചു.കറുത്ത വംശജനായ ഒരാൾ നീന്തൽ ഇനത്തിൽ സ്വർണം നേടുന്നതും തെക്കേ അമേരിക്കയിൽ നിന്ന് വ്യക്തിഗത ഇനത്തിൽ സ്വർണം നേടുന്ന കറുത്തവർഗ്ഗക്കാരൻ എന്നുള്ള ബഹുമതികളും ചരിത്രത്തിൽ രണ്ടാമത്തേത് എന്നുള്ള നേട്ടമാണ് സിയോൾ സ്വർണം ആന്റണിക്ക് സമ്മാനിച്ചത്.

മൂന്ന് വർഷത്തോളം 100 മീറ്ററിൽ ലോകചാമ്പ്യനായിരുന്നു നെസ്റ്റി.സ്വർണനേട്ടത്തിനുശേഷവും ഫ്ലോറിഡ യൂണിവേഴ്‌സിറ്റിയിൽ പഠനം തുടർന്ന അവൻ തന്റെ ഇഷ്ടഇനങ്ങളിളുൾപ്പടെ 11 കിരീടനേട്ടങ്ങൾ കോളേജ് വിഭാഗത്തിൽ നേടി.പിന്നീട് വന്ന പാൻ അമേരിക്കൻ ടൂര്ണമെന്റിലും വിജയം ആഘോഷിച്ചു.1994 ൽ മാസ്റ്റർ ബിരുദമെടുത്തു.ഫ്ലോറിഡ യൂണിവേഴ്‌സിറ്റി സ്വിമ്മിങ് ഹാൾ ഓഫ് ഫെയിമിലും ഇന്റർനാഷണൽ സ്വിമ്മിങ് ഹാൾ ഓഫ് ഫെയിമിലും നെസ്റ്റി പിന്നീട് ഇടം പിടിച്ചു.ഇപ്പോൾ ഫ്ലോറിഡ ഗേറ്റേഴ്‌സ് ടീമിന്റെ നീന്തൽ പരിശീലകനായി ജോലി ചെയ്യുന്നു.

പിന്നടൊരിക്കൽ് ആന്റണി നെസ്റ്റി എയർലൈൻസ് അപകടത്തിൽ പെട്ട് തകർന്നപ്പോൾ നെസ്റ്റി ആണ് മരണമടഞ്ഞതെന്ന് കരുതി ചില മാധ്യമങ്ങളെങ്കിലും അങ്ങനെ വാർത്ത നൽകിയിരുന്നു.

സുരിനാമിന്റെ സ്വർണനേട്ടം ഒളിമ്പിക്സിൽ പ്രാതിനിധ്യം മാത്രം ലക്‌ഷ്യം വെക്കുന്ന ലോകരാഷ്ട്രങ്ങളെയെങ്കിലും ഉണർത്തി.അവർക്കാവാമെങ്കിൽ എന്തുകൊണ്ട് താങ്ങൾക്കായിക്കൂടാ എന്ന ചിന്ത അവരിലുണ്ടായി.പല രാജ്യങ്ങളിലും ഒളിമ്പിക്സ് ലക്ഷ്യമിട്ട് കായികരംഗങ്ങളിൽ പുതിയ പദ്ധതികൾക്ക് തുടക്കമിട്ടു.ഇന്ത്യയിലും അതിന്റെ പ്രതിധ്വനികൾ ഉണ്ടായി.ഒന്നാം പേജിൽ തന്നെവാർത്ത നൽകിപ്രാധാന്യത്തോടെയാണ് നെസ്റ്റിയുടെയും സുരിനാമിന്റെയും വിജയം പ്രസിദ്ധീകരിച്ചത്.

കടപ്പാട് - റോയൽ സ്പോർട്സ് അരീന 

അഭിപ്രായങ്ങളൊന്നുമില്ല:

സൗഹൃദം

 സൗഹൃദം സമ്പന്നമാകുന്നത് വലിയ കാര്യങ്ങളിലേയല്ല, ചെറിയ ചെറിയ പരിഗണനകളിലാണ്.... ♥️