2015, ഏപ്രിൽ 23, വ്യാഴാഴ്‌ച

മഴപെയ്യുകയാണ്.......

മഴ പെയ്യുകയാണ് . തെങ്ങോല തലപ്പുകളെ കുളിരണിയിച്ചു കൊണ്ടു മഴ പെയ്യുകയാണ് . തുറന്നിട്ട ജനല്‍ പാളികള്‍ക്ക്‌ ഇടയിലുടെ മഴയുടെ സൌന്ദര്യം നോക്കി നിന്നപ്പോള്‍ ഓര്‍മ്മകള്‍ ഉണരുകയായി. ഓര്‍മയുടെ ജാലകം തുറക്കുമ്പോള്‍ ബാല്യത്തില്‍ ചെളി വെള്ളത്തില്‍ ചാടി ക്കളിച്ചതും, കളി വഞ്ചികള്‍ ഒഴുക്കിയതും , മഴ നനഞ്ഞു പനി പിടിച്ച കാരണം സ്കൂളില്‍ പോകാന്‍ ആവാതെ വിഷമിച്ചതും  ഇന്നലത്തേത് പോലെ തോന്നുന്നു. എനിക്ക് ഒരു സുഹൃത്തിനെ ആദ്യമായി നഷ്ട്ടപ്പെടുന്നത്  ഒരു മഴക്കാലതാണ്. എന്റെ പ്രിയ കുട്ടുകാരന്‍ ശങ്കരന്‍ നമ്പൂതിരി . അമ്പരപ്പോടെയും പരിഭ്രമത്തോടെയും സ്കൂളിൽ എത്തിയപ്പോൾ ആദ്യമായി എന്നെ നോക്കി പുഞ്ചിരിച്ചത് അവനായിരുന്നു. ചന്ദനത്തിന്റെ നിറവും ഗന്ധവുമായിരുന്നു അവനു. പിന്നീട് എപ്പോഴും നമ്മൾ ഒരുമിച്ചായിരുന്നു. രാജമ്മ ടീച്ചർ ആയിരുന്നു ക്ലാസ്സ്‌ ടീച്ചർ. രസകരങ്ങളായ പല അറിവുകളും ശങ്കരൻ പറഞ്ഞു തന്നിട്ടുണ്ട്. സ്കൂളിൽ പോകുന്ന വഴിക്ക് ചാണകത്തിൽ ചവിട്ടിയാൽ അന്ന് ടീച്ചറിന്റെ കയ്യില നിന്ന് അടി കൊള്ളും എന്നാ ശങ്കരന്റെ  മുന്നറിയിപ്പ് ഉള്ളത് കാരണം വളരെ സൂക്ഷിച്ചാണ് നടന്നിരുന്നത്. അടി കൊള്ളാതിരിക്കാൻ മറ്റൊരു ഉപായവും അവൻ പറഞ്ഞു തന്നിട്ടുണ്ട്. മതിലുകളിലും മറ്റും പിടിച്ചു നില്ക്കുന്ന ചെറിയ ഒരു പായൽ ചെടി നുള്ളി കൈയില വച്ചിരുന്നാൽ അന്ന് അടി കിട്ടില്ല. പക്ഷെ നിരഭാഗ്യ വശാൽ എന്നൊക്കെ ആ ഇല നുള്ളി കൈയിൽ വച്ചോ അന്നൊക്കെ എനിക്ക് അടി കിട്ടുകയും ചെയ്തിട്ടുണ്ട്. അപ്പോൾ ഞാൻ അവനെ ദേഷ്യത്തോടെ നോക്കും ഇല അവന്റെ മുഖത്തേക്ക് എറിഞ്ഞു കൊടുക്കും. അന്നൊക്കെ സ്കൂളിൽ ഉച്ചക്ക് ഉപ്പുമാവ് നല്കാറുണ്ട് . 50 പൈസ അടക്കുന്നവര്ക്കെ ഉപ്പുമാവു ഉള്ളു. എന്റെ കൈയിൽ പൈസ കാണില്ല. ശങ്കരൻ പൈസ അടക്കും, ഉപ്പുമാവ് നമ്മൾ രണ്ടുപേരും കൂടി കഴിക്കും . രാജമ്മ ടീച്ചർ കാണാതെ ആണ് കഴിക്കുന്നത്‌, കാരണം ഞാൻ പൈസ അടച്ചിട്ടില്ലലോ. ഒരു ദിവസ്സം അങ്ങനെ കഴിച്ചു ഇരിക്കുമ്പോൾ ടീച്ചർ വരുന്നു. ഞാൻ ആകെ ഇളിഭ്യനായി . അത് മനസ്സിലാക്കിയത്‌ കൊണ്ടാകണം ഒന്ന് പുഞ്ചിരിച്ചിട്ട്  ടീച്ചർ പറഞ്ഞു കഴിച്ചോ. അതുപോലെ സ്കൂൾ നടയിൽ മിടായി വില്ക്കുന്ന വളരെ പ്രായം ചെന്ന ഒരു അമ്മാവൻ ഉണ്ട് . കേടു വന്ന നാണയവുമായി മിടായി വാങ്ങാൻ ചെല്ലും അമ്മാവൻ  കണ്ണട ഒക്കെ വച്ച് കൃത്യമായി പരിശോധിക്കും കേടു വന്ന നാണയം എന്ന് കണ്ടാൽ ചീത്ത വിളിച്ചു കൊണ്ട് ദൂരേക്ക്‌ വലിച്ചെറിയും . പിന്നെ ഒരോട്ടമാണ്.  എനിക്ക് ആദ്യമായി ഒരു മയില്‍ പീലി തുണ്ട് തന്നത് അവനാണ്. എന്നിട്ട് എന്നോട് പറഞ്ഞു. മാനം കാണിക്കാതെ പുസ്തകത്തില്‍ ഒളിച്ചു വൈക്കണം, മയില്‍ പീലി പ്രസവിക്കും ,അപ്പോള്‍ നിനക്കു ഒരുപാടു മയില്‍‌പീലി കുഞ്ഞുങ്ങളെ കിട്ടും ,അപ്പോള്‍ എനിക്കും ഒരു കുഞ്ഞിനെ തരണം. പിന്നെ മയിൽ പീലിക്കുള്ള ഭ്ഷണവും അവൻ പറഞ്ഞു തന്നു. തെങ്ങോല  മടലിൽ പറ്റി പിടിച്ചിരിക്കുന്ന ചെറിയ പൂപ്പൽ , അത് ഇളക്കി മയിൽപീലിക്കു കൊടുക്കണം. എന്തായാലും എല്ലാം ശങ്കരൻ പറഞ്ഞത് പോലെ കൃത്യമായി തന്നെ ചെയ്തു. മാനം  കാണിക്കാതെ പുസ്തകതാളില്‍ ഒളിപ്പിച്ച മയില്‍ പീലി മുറിക്കു ഉള്ളില്‍ കയറി തുറന്നു നോക്കും , മയില്‍‌പീലി പ്രസ്സവിച്ചോ എന്നറിയാന്‍. അന്നൊരു മഴക്കാലമായിരുന്നു ,ശങ്കരന്‍ അന്ന് ക്ലാസ്സില്‍ വന്നില്ല. ഉച്ച ആയപ്പ്പോഴേക്കും മഴയ്ക്ക് ശക്തി കുടി. കുറെ കഴിഞ്ഞപ്പോള്‍ ശങ്കരനെയും  കൂട്ടി അവന്റെ അച്ഛന്‍ വന്നു. അവനെ കണ്ടപ്പോള്‍ എനിക്ക് സന്തോഷമായി. എന്നാല്‍ ശങ്കരന്റെ അച്ഛന്‍ ടീച്ചറിനോട് പറഞ്ഞതു കേട്ടപ്പോള്‍ വിഷമം  തോന്നി. ശങ്കരന്റെ അച്ചന് സ്ഥലം മാറ്റം കിട്ടി . ടി .സി . വാങ്ങി യാത്ര പറയാന്‍ വന്നതാണ്. എടാ ഞാന്‍ പൂവ്വാന് ? എവിടേക്ക് ?അച്ചന് സ്ഥലം മാറ്റം എന്നാലും അച്ചന് ജോലി ഇവിടെ കിട്ടുമ്പോ തിരിച്ചു വരും . പിന്നെ ഒരു കാര്യം മറക്കല്ലേ ഞാന്‍ തന്ന മയില്‍‌പീലി പ്രസ്സവിച്ചോ ഇല്ലങ്കില്‍ മാനം കാണാതെ സൂക്ഷിച്ചു വൈക്കനെ കുഞ്ഞു വിരിയുമ്പോള്‍ ഒന്നു എനിക്കും തരണേ . മഴയത്ത് അച്ഛന്റെ കൈയും പിടിച്ചു സ്കൂളിന്റെ ഗേറ്റ് കടക്കുമ്പോഴും ശങ്കരന്‍ തിരിഞ്ഞു നോക്കി എന്നെ കൈ വീശി കാണിക്കുന്നുണ്ടായിരുന്നു. പിന്നീട് എത്രയോ മഴക്കാലങ്ങള്‍ വന്നിരിക്കുന്നു. അന്ന് എന്നെ പിരിഞ്ഞ ശങ്കരനെ പിന്നെ ഇന്നുവരെ കണ്ടിട്ടില്ല . എവിടെ ആണെന്നറിയില്ല . ശങ്കരന്‍ നമ്പൂതിരി എന്ന് എവിടെ കേട്ടാലും അത് എന്റെ ശങ്കരന്‍ ആയിരിക്കണേ എന്ന് പ്രാര്‍ത്ഥിക്കാറുണ്ട് ,എന്നാലും ഇന്നുവരെയും എന്റെ ശങ്കരനെ എനിക്ക് കണ്ടെത്താനായിട്ടില്ല. ശങ്കരന്റെ ഓർമ്മകളിൽ ഇപ്പോഴും ഞാൻ ഉണ്ടാവുമോ ? ഉണ്ടാവണം . ആത്മാർത്ഥ സുഹൃത്തുക്കൾ പോലും കോറിയിടുന്ന ഓര്മ്മ ചിത്രങ്ങൾ വ്യ്ത്യസ്തങ്ങൾ ആയിരിക്കാം , എങ്കിലും എനിക്ക് ഉറപ്പുണ്ട് അവന്റെ ഓർമ്മകളിൽ എന്നും ഞാൻ ഉണ്ടാവും . ഇന്ന് അവൻ ഭാര്യയും മക്കളുമായി സന്തോഷകരമായ ജീവിതം നയിക്കുന്നുണ്ടയിരിക്കണം  .  ഇന്നീ മഴക്കാലത്തും ഞാന്‍ നിന്നെ കുറിച്ചു ഓര്‍ക്കുന്നു. ഒരു പക്ഷെ നീയും എന്നെ ക്കുറിച്ച് ഓര്‍ക്കുന്നുണ്ടാവും . എന്നെങ്കിലും ഒരു മയില്‍ പീലി കുഞ്ഞിനെയും തേടി നീ വരുമെന്ന പ്രതീക്ഷയില്‍ മാനം കാണിക്കാതെ മയില്‍‌പീലി തുണ്ട് പുസ്തകത്തില്‍ ഒളിപ്പിച്ചു വച്ചു ഓരോ മഴക്കാലവും ഞാന്‍ കാത്തിരിക്കും......

അഭിപ്രായങ്ങളൊന്നുമില്ല:

സൗഹൃദം

 സൗഹൃദം സമ്പന്നമാകുന്നത് വലിയ കാര്യങ്ങളിലേയല്ല, ചെറിയ ചെറിയ പരിഗണനകളിലാണ്.... ♥️