2014, നവംബർ 19, ബുധനാഴ്‌ച

എബോള ....... നമുക്കും കരുതിയിരിക്കാം........

 ഒരു പ്രത്യേക തരം വൈറസ്മൂലം നമ്മുടെ രോഗപ്രതിരോധ ശേഷി തകരുമ്പോളുണ്ടാകുന്ന രോഗമാണ്.  ഇംഗ്ലീഷില്‍ ഇത് എബോള വൈറസ് ഡിസീസ് അല്ലെങ്കില്‍ എബോള ഹെമോറേജിക് ഫീവര്‍ (EHF) എന്നൊക്കെ പറയുന്നു.  ഈ എബോള രോഗം മനുഷ്യനില്‍ വരുത്തുന്ന വൈറസ് അഞ്ചു തരത്തില്‍ പെടുന്നവയാണ്. ഇവയില്‍ ഒരെണ്ണമൊഴികെ മറ്റ് നാല് വിഭാഗം വൈറസുകള്‍ക്കും മനുഷ്യനില്‍ രോഗബാധയുണ്ടാക്കാന്‍ പര്യാപ്തമായവയാണ്.

1976 ലാണ് എബോള വൈറസ് കണ്ടെത്തുന്നത്.ബുണ്ടിബുഗ്യോ വൈറസ് (BDBV), എബോള വൈറസ്(EBOV), സുഡാന്‍ വൈറസ്(SUDV), തായ് ഫോറസ്റ്റ് വൈറസ്(TAFV) എന്നി വൈറസുകള്‍ രോഗത്തിന് ഹേതുവാകുന്നു. അഞ്ചാമത്തെ റെസ്റ്റോണ്‍ വൈറസ് മനുഷ്യരില്‍ രോഗമുണ്ടാക്കുന്നതായി ഇതുവരെ തെളിയിക്കപ്പെട്ടിട്ടീല്ല.

എബോളക്ക് കാരണമാകുന്ന ഈ വൈറസുകളില്‍ ഏതെങ്കിലുമൊന്ന് മനുഷ്യ ശരീരത്തില്‍ പ്രവേശിച്ചു കഴിഞ്ഞാല്‍ പനി, തൊണ്ടവേദന, തലവേദന തുടങ്ങിയവയാണ് പ്രധാന രോഗ ലക്ഷണങ്ങള്‍. ചിലരില്‍ പേശീ വേദന, തളര്‍ച്ച, ഛര്‍ദി, വയറിളക്കം തുടങ്ങിയവ്യും സംഭവിക്കാറുണ്ട്. രോഗം തിരിച്ചറിയാതെ അസുഖ ബാധ മൂര്‍ഛിക്കുമ്പോള്‍ ചിലരില്‍ ആന്തരികമോ ബാഹ്യമോ ആയ രക്തസ്രാവമുണ്ടാകാം. ചൊറിഞ്ഞു പൊട്ടല്‍, വൃക്ക-കരള്‍ പ്രവര്‍ത്തനങ്ങള്‍ താറുമാറാകല്‍ തുടങ്ങിയവയും സംഭവിക്കാം.

ഈ രോഗം മനുഷ്യരില്‍ ഉണ്ടായതല്ല .മൃഗങ്ങളില്‍ നിന്ന് മനുഷ്യരിലേക്ക് എത്തിപ്പെട്ട വൈറസ് രോഗമാണ് എബോള. മേല്‍പ്പറഞ്ഞ വൈറസുകള്‍ ബാധിച്ച് രോഗം വന്ന മൃഗങ്ങളില്‍ നിന്നാണ് മനുഷ്യന് ഈ രോഗം പകര്‍ന്ന് ലഭിച്ചത്. രോഗബാധിത ജീവിയുടെ ശരീരദ്രവങ്ങളിലൂടെയാണ് എബോള പ്രധാനമായും പടരുന്നത്. എബോളബാധിച്ച മനുഷ്യന്റെ രക്തം നേരിട്ട് സ്പര്‍ശിക്കുന്നതിലൂടെയും മനുഷ്യരില്‍ ഈ രോഗം പടരുന്നു. ഈ രോഗം ബാധിച്ച വ്യക്തിയുമായി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ടാലും രോഗം പകരും.

നിലവില്‍ ഈ വൈറസുകള്‍ക്കെതിരെ പ്രതിരോധ മരുന്നുകള്‍ ഇതുവരെ കണ്ടുപിടിക്കപ്പെട്ടിട്ടില്ല എന്നതാണ് രോഗത്തേ നേരിടുന്നതില്‍ നിന്ന് മനുഷ്യന്‍ പരാജയപ്പെടുന്നത്. അസുഖത്തിന് നിലവില്‍ ചികിത്സകളും ഇല്ല.  ശരീരത്തിലെ ധാതുലവണങ്ങള്‍ നഷ്ടപ്പെടാതിരിക്കാനും നിര്‍ജ്ജലീകരണം ഒഴിവാക്കാനായി ഓറല്‍ റീഹൈഡ്രേഷന്‍ ചികിത്സ നല്കാവുന്നതാണ്. രക്തസ്രാവം ഒഴിവാക്കാനുള്ള മരുന്നുകളും ലഭ്യമാണ്. തുടക്കത്തിലേ ചികിത്സ തേടിയാല്‍ രക്ഷപ്പെടാനുള്ള സാധ്യത വര്‍ദ്ധിക്കാം.

ഈ രോഗം ബാധിച്ച് മരണപ്പെട്ടവരില്‍ ഭൂരിഭാഗവും രക്തസ്രാവവും നിര്‍ജലീകരണവും മൂലമാണ് എന്ന് അറിയുമ്പോള്‍ ഈ പരിചരണത്തിന് പ്രാധാന്യമേറുന്നു. എന്നാല്‍ രോഗം എബോള തന്നെയെന്ന് ഉറപ്പ് വരുത്തേണ്ടതുണ്ട്. കാരണം മലമ്പനി, കോളറ തുടങ്ങിയ രോഗങ്ങള്‍ക്കും എബോളക്കു തുല്യമായ രോഗ ലക്ഷണങ്ങളാണ് ഉള്ളത്. അതിനാല്‍ എബോള ആണെന്ന് സ്ഥിരീകരിക്കുന്നതിന് മുമ്പ് ഈ മേല്‍പ്പറഞ്ഞ രോഗങ്ങള്‍ അല്ല എന്ന് ഉറപ്പു വരുത്തണം. രോഗബാധ സ്ഥിരീകരിച്ചാല്‍ മറ്റുള്ളവരില്‍ നിന്നും ഒറ്റപ്പെടുത്തി മാറ്റി പാര്‍പ്പിക്കുകയാണ് ഇത് പടരാതിരിക്കാനുള്ള മാര്‍ഗം.

932 പേരുടെ മരണമാണ് ഈ വൈറസ് ബാധമൂലം നിലവില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരിക്കുന്നത്. ഈ രോഗം വ്യാപിക്കാന്‍   തുടങ്ങിയത് പശ്ചിമാഫ്രിക്കന്‍ രാജ്യമായ ഗിനിയയില്‍ നിന്നാണ്. തുടര്‍ന്ന് ഇത് സമീപ രാജ്യങ്ങളായ ലൈബീരിയ, നൈജീരിയ തുടസ്ങ്ങിയ രാജ്യങ്ങളിലേക്കും പടര്‍ന്നു.
നിലവില്‍ രോഗബാധമൂലം ഏറ്റവും കൂടുതല്‍ മരണം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത് ലൈബീരിയയിലാണ്. നിലവില്‍ ഈ രാജ്യങ്ങളിലായി ഏകദേശം മൂവായിരത്തോളം ആളുകള്‍ രോഗബാധയേറ്റ് ചികിത്സയിലാണ്.
നിലവില്‍ റിപ്പൊര്‍ട്ട് ചെയ്തിരിക്കുന്ന മെഡിക്കല്‍ കേസുകളില്‍ ഭൂരിഭാഗവും മരണപ്പെട്ടിരിക്കുന്നതായാണ് വിവരം. എന്നാല്‍ ഇവയെല്ലാം മോശമായ ആരോഗ്യ സുരക്ഷാ സംവിധാനങ്ങളുള്ള ആഫ്രിക്കന്‍ രാജ്യങ്ങളിലാണ് സംഭവിച്ചിരിക്കുന്നത്. രോഗത്തിന് വ്യക്തമായ പ്രതിവിധികളില്ലെങ്കിലും മറ്റ് വൈറസ് രോഗങ്ങളെന്നപോലെ രോഗലക്ഷണങ്ങളെ ചികിത്സിച്ച് രോഗിയെ സുഖപ്പെടുത്താന്‍ സാധിക്കും.

എന്നാല്‍ ഇത് രോഗം ബാധിച്ച് ആദ്യ ലക്ഷണങ്ങള്‍ കാണിച്ചുതുടങ്ങുമ്പോള്‍ തന്നെ തുടങ്ങണം. എന്നാല്‍ മാത്രമേ രോഗിയെ ജീവിതത്തിലേക്ക് തിരികെ കൊണ്ടുവരാന്‍ സാധിക്കു. രോഗ ലക്ഷണങ്ങള്‍ ഇല്ലാതായാലും പ്രതിരോധ വ്യവസ്ഥയേ കബളിപ്പിച്ച് ശരീരത്തില്‍ ഈ വൈറസുകള്‍ കുറച്ചുകാലം കൂടി നിലനില്‍ക്കും. അതിനാല്‍ രോഗിയുമായി 40 ദിവസത്തിനുള്ളിലെ ലൈഗിക ബന്ധം ഒഴിവാക്കുകയാണ് നല്ലത്.

മെര്‍സിനെ അപേക്ഷിച്ചു എബോള പിടിപെട്ടാല്‍ രക്ഷപ്പെടാനുള്ള സാധ്യത ഏറെ കുറവാണ്‌. മെര്‍സ്‌ പിടിപെട്ടാല്‍ 40 ശതമാനംവരെ രക്ഷപ്പെടാനുള്ള സാധ്യതയുണ്ടെങ്കിലും എബോള പിടിപ്പെട്ടാല്‍ 10 ശതമാനം മാത്രമാണു രക്ഷപ്പെടാനുള്ള സാധ്യത. നമുക്കും കൂടുതൽ മുന്നോരുക്കങ്ങൾക്ക് സമയായി..........

അഭിപ്രായങ്ങളൊന്നുമില്ല:

സൗഹൃദം

 സൗഹൃദം സമ്പന്നമാകുന്നത് വലിയ കാര്യങ്ങളിലേയല്ല, ചെറിയ ചെറിയ പരിഗണനകളിലാണ്.... ♥️