2015 ജൂലൈ 8, ബുധനാഴ്‌ച

വര്‍ത്തമാനത്തിന്റെ ഭാവി ............

കാറ്റാടി മരക്കൊമ്പിലെ ബിഗ്‌ ഷൊപ്പെരില്‌

പിഞ്ചു ജീവന്റെ തുടിപ്പ്
അനാഥത്വത്തിന്റെ വിങ്ങല്‍
ഓടുന്ന ബസ്സില്‍ പൊലിയുന്ന മാനം
കാമന്ധതയുടെ  ചോരപ്പാടുകള്‍
എട്ടു ദിക്കും പൊട്ടും നിലവിളികള്‍
എവിടെയും പ്രാണന്‍റെ പിടച്ചില്‍
റെയില്‍ പാളത്തില്‍ സൌമ്യമാര്‍
ട്രൈയിനില്‍ നിന്ന് പുഴയില്‍ വീണ ഇന്ദുമാര്‌
എതിരിട്ടു നില്‍ക്കാനാവാതെ ആര്യമാര്‍

കണ്ണീരും ചോരയും ചാലുകള്‍ തീര്‍ക്കുമ്പോള്‍
ചെന്നായ കൂട്ടം പല്ലിളിക്കുന്നു
കൂട്ടിക്കൊടുക്കാന്‍ മത്സരിക്കുന്നതോ
അച്ഛന്‍ അമ്മ സോദര നും
ആയിരമല്ല, അഞ്ഞൂറല്ല മകള്‍ക്ക് മതിപ്പുവില
നൂറു മതിയെന്ന് പെറ്റ വയര്‍
കാമുകനും ചേര്‍ന്ന് പതിക്കായി
ചിത ഒരുക്കുന്ന  പതിവ്രതകൾ
മദ്യം , മയക്കുമരുന്ന് , പെണ്ണ്
കൊഴുക്കുന്ന വാണിഭങ്ങള്‍
ബിവരേജസ്സിലെ നീണ്ട ക്യൂ
ന്യൂ ജനറേഷന്‍ സിനിമയിലെ പച്ചത്തെറി
ബന്ധങ്ങള്‍ ബന്ധനങ്ങള്‍, മൂല്യതിലോ ച്യുതി മാത്രം
മനുഷ്യന്‍ മൃഗ തുല്യനാവുമ്പോള്‍
മനസ്സുകള്‍ മതിലുകള്‍ പണിയുമ്പോള്‍
നാം അറിയാതെ ചോദിച്ചു പോകും
എവിടെനിന്ന് എവിടെക്കീ യാത്ര.........

2015 ജൂലൈ 5, ഞായറാഴ്‌ച

ജനാധിപത്യം.........

ജനങ്ങൾ ജനങ്ങൾക്ക്‌ വേണ്ടി ജനങ്ങളാൽ തിരെഞ്ഞെടുക്കപ്പെടുന്നതാണ് ജനാധിപത്യം. അതുകൊണ്ട് തന്നെ  ഇവിടെ ജനങ്ങൾ യജമാനമാർ തന്നെ ആണ്.  സാധാരണക്കാർ മുതൽ ഉന്നത പദവികൾ കൈകാര്യം ചെയ്യുന്നവർ വരെ  ഈ ജനക്കൂട്ടത്തിൽ ഉണ്ടാകും. എന്നാൽ തെരഞ്ഞെടുക്കപ്പെട്ടവരുടെ  കൈകൾ ജനങ്ങൾക്ക്‌ നേരെ ഉയർന്നാൽ  അത്  ജനാധിപത്യത്തിനു അപമാനകരമാണ്....... 

ദ്രിശ്യ മാധ്യമ പ്രേമം......

പ്രേമം എന്നാ ചിത്രവുമായി ബന്ധപ്പെട്ട വിവാദങ്ങൾ സജീവമായി നിൽക്കുന്ന സമയത്താണ് ഈ കുറിപ്പ് എഴുതുന്നത്‌. തീര്ച്ചയായും പ്രേമത്തിന്റെ വ്യാജ പതിപ്പുകൾ പ്രചരിക്കുന്നത് ദുഖകരമാണ്. മലയാള സിനെമക്ക് വലിയ ഒരു ഉണര്വ്വ് സമ്മാനിക്കാൻ പ്രേമത്തിന്റെ വിജയം സഹായകരമായിരുന്നു. ആ അവസ്സരത്തിലാണ് ഇത്തരം നിര്ഭാഗ്യകരമായ സംഭവങ്ങൾ .ഇപ്പോൾ കുറച്ചു ദിവസ്സമായി ദ്രിശ്യ മാധ്യമങ്ങൾ പ്രൈം സ്ലോട്ടിൽ ചര്ച്ച ചെയ്യുന്നതു പ്രേമം വിഷയമാണ്‌. തീര്ച്ചയായും ചര്ച്ച ചെയ്യപ്പെടേണ്ട വിഷയം തന്നെയാണ്. പക്ഷെ  ഈ ചർച്ചകൾ അല്പം കൂടി പോകുന്നുണ്ടോ എന്ന് സംശയം തോന്നുന്നു. അരുവിക്കര തിരെഞ്ഞെടുപ്പ് കഴിഞ്ഞപ്പോൾ ജന ശ്രദ്ധ ആകര്ഷിക്കാനുള്ള കച്ചവട തന്ത്രം മാത്രമായി പ്രേമം വിഷയം കൈകാര്യം ചെയ്യപ്പെടുന്നത് പോലെ തോന്നുന്നു. കാരണം പ്രേമത്തിന്റെ എന്നല്ല ഇതു ചിത്രത്തിന്റെ വ്യാജ കോപ്പികൾ ഇറങ്ങിയാലും അത് തടയപ്പെടണം. പക്ഷെ ഇവിടെ ചർച്ചകൾ വെറും ചർച്ചകൾ മാത്രമായി തുടരുന്നു. യാദര്ത പ്രതികളിലെക്കോ, വസ്തുതകളിലെക്കോ ഈ ചർച്ചകൾ എത്തുന്നില്ല. പ്രേമം  ഷെയർ ചെയ്തവരെ പിടിക്കാൻ നിൽക്കുന്ന സമയം അത് ഷെയർ ചെയ്യാൻ കാരണക്കാർ ആയവരെ ആണ് കണ്ടെത്തേണ്ടത്‌. ഞാൻ മൊബൈൽ ഉപയോഗിക്കുന്ന കാലം മുതൽ എന്റെ നമ്പർ 9349025945 ആണ് . ഈ നമ്പർ പരിശോധിച്ചാൽ അറിയാം ഇതിൽ പ്രേമം ഡൌണ്‍ ലോഡ് ചെയ്തിട്ടില്ല എന്ന്. അത് ലഭ്യമല്ലാത്തത് കൊണ്ടല്ല പക്ഷെ ഒരു ചിത്രത്തിന്റെ പിന്നിലുള്ള പ്രയത്നം അറിവുള്ളത് കൊണ്ടാണ്. പക്ഷെ എല്ലാവരും അങ്ങനെ ചിന്തിക്കുന്നവർ അല്ല .മാത്രമല്ല സൌകര്യത്തിനു കിട്ടുന്നത് കൊണ്ട് അവർ അത് ഉപയോഗപ്പെടുത്തുന്നു. അതിനു അവരെ കുറ്റം പറയാൻ കഴിയുമോ. അപ്പോൾ അതിന്റെ വേരുകളാണ് കണ്ടെത്തേണ്ടത്‌. പിന്നെ ഇതു ചിത്രം വിജയിക്കുന്നത് കണ്ടാലും , അതിനെ ചെറുക്കാൻ ചിലര് ഉണ്ടാകും .  പ്രേമത്തിന്റെ തുടക്ക സമയത്ത് അതായതു 05/06/2015 ഇൽ  പ്രേമത്തെ ഭയക്കുന്നതാര് ? എന്നാ പേരില് ഞാൻ എന്റെ ഫേസ് ബുക്കിൽ ഒരു പോസ്റ്റ്‌ ഇട്ടിരുന്നു.  " സമീപകാല മലയാള സിനിമയിലെ ഏറ്റവും വലിയ വിജയങ്ങളിൽ ഒന്നായി പ്രേമം മാറുകയാണ്. തീര്ച്ചയായും പ്രേമത്തിന്റെ അണിയറ പരവര്തകർക്ക് അഭിമാനിക്കാം. എന്നാൽ കഴിഞ്ഞ ദിവസ്സങ്ങളിൽ ചിത്രത്തെ കുറിച്ച് ചില വിവാദങ്ങൾ കണ്ടപ്പോൾ വിഷമം തോന്നി. തീര്ച്ചയായും ഏതെങ്കിലും ചിത്രം വിജയം നേടുമ്പോൾ കഴമ്പില്ലാത്ത വിവാദങ്ങളുമായി ചിലര് എത്തുന്നത്‌ പതിവാണ്. അത്തരം വിവാദങ്ങൾക്ക് ഈ ചിത്രത്തിന്റെ വിജയത്തെ തടഞ്ഞു നിരത്താൻ കഴിയില്ല . കാരണം തിരുവനതപുരം ശ്രീ വിശാഖ് തെയെട്ടരിനു മുന്നില് കൂടി ദിവസ്സം രണ്ടു നേരം എങ്കിലും കടന്നു പോകുന്ന ആളാണ് ഞാൻ . ഓരോ ദിവസ്സവും അവിടെ കൂടിയിരിക്കുന്ന പ്രേക്ഷകർ ഈ ചിത്രത്തെ എങ്ങനെ സ്വീകരിക്കുന്നു എന്നതിന്റെ തെളിവാണ്. ഈ പ്രേക്ഷക കൂട്ടം കാണുമ്പോൾ വലിയ സന്തോഷം തോന്നാറുണ്ട് . കാരണം മറ്റു ഭാഷ ചിത്രങ്ങളുടെ തള്ളിക്കയറ്റതിനിടയിലും , മറ്റു പരിമിതികൾക്ക്‌ ഇടയിലും മലയാള സിനിമയുടെ ഉണര്വ്വ് ആശ്വാസ്സകരവും പ്രതീക്ഷ പകരുന്നതുമാണ്. ഈ ചിത്രത്തിന്റെ അണിയറ പ്രവർത്തകരോട് പറയാനുള്ളത് കഴമ്പില്ലാത്ത വിവാദങ്ങളെ അവഗണിക്കുക , ഒപ്പം വിജതൈൽ മതിമറക്കാതെ കൂടുതൽ നല്ല ചിത്രങ്ങളുടെ ഭാഗമാവുക. പ്രേമം എന്നാ ചിത്രത്തിന്റെ ഭാഗമായ ഓരോരുത്തര്ക്കും ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ....... പ്രാർത്ഥനയോടെ...."      ഇതായിരുന്നു ആ പോസ്റ്റ്‌.  അത് ചിത്രത്തിലെ ആലുവ പുഴ എന്നാ ഗാനവുമായി ചില വിവാദങ്ങൾ കേട്ടപ്പോൾ എഴുതിയതാണ്.ഇന്നിപ്പോൾ എല്ലാം കൂടി കൂട്ടി വായിക്കുമ്പോൾ എന്തൊക്കെയോ പന്തികേട്‌ തോന്നുന്നു. പിന്നെ നമ്മുടെ ദ്രിശ്യമാധ്യമങ്ങൾ ഒട്ടേറെ നല്ല കാര്യങ്ങൾ നമുക്ക് നല്കുന്നുണ്ട്. പക്ഷെ കുറച്ചു കൂടി ജാഗ്രത പാലിക്കണം. കാരണം പനി,  , മാലിന്യ പ്രശ്നം, തെരുവുനായ പ്രശനം എന്ന് വേണ്ട നമ്മൾ ചര്ച്ച ചെയ്യ്ന്നതും ചെയ്യപ്പെട്തതുമായ ഒട്ടേറെ അടിസ്ഥാന പ്രശ്നങ്ങൾ ഇപ്പോഴും പരിഹാരമില്ലാതെ തുടരുന്നു. ഈ അവസ്ഥയിൽ അത്തരം കാര്യങ്ങൾ കൂടുതലായി ചര്ച്ച ചെയ്യാൻ ദ്രിശ്യമാധ്യമ സുഹൃത്തുക്കൾ ശ്രദ്ധിക്കും എന്ന് പ്രതീക്ഷിക്കുന്നു. പ്രാർത്ഥനയോടെ......

2015 ജൂലൈ 1, ബുധനാഴ്‌ച

പ്രിയപ്പെട്ട മെസ്സിക്ക്......

ഇക്കഴിഞ്ഞ ലോകകപ്പ്‌ ഫുട്ബാൾ ഫൈനൽ മത്സരത്തിൽ അപ്രതീക്ഷിതമായ ഒരു ഗോളിന് ജര്മ്മനിയോടു അർജെന്റീന പരാജയപ്പെട്ടപ്പോൾ ഞാൻ എഴുതിയ കുറിപ്പാണ് ചുവടെ. അന്ന് ഞാൻ എഴുതിയിരുന്നു,  മെസ്സിയെ പോലെ പ്രതിഭാശാലിയായ ഒരു കളിക്കാരനുമായി ലോകകപ്പ്‌ ചേർത്ത് വൈക്കേണ്ട നിയോഗം കാലത്തിനു ഉണ്ടായിരുന്നു, എന്നാൽ കാലത്തിനു തെറ്റ് പറ്റി, എങ്കിലും കാലത്തിന്റെ ചരിത്രപുസ്തകത്തിൽ ഇനിയും താളുകൾ ബാക്കിയുണ്ടെന്നും , കാലം പ്രായശ്ചിത്തം ചെയ്യുക തന്നെ ചെയ്യും എന്നും. അതെ തീര്ച്ചയായും ആ സമയം എത്തിയിരിക്കുന്നു. കോപ്പ ഫുട്ബാൾ കപ്പു മെസ്സിയുടെ കൈകളിൽ എത്തിച്ചു കൊണ്ട് കാലം പ്രായശ്ചിത്തം ചെയ്യാൻ ഒരുങ്ങുന്നു. കോപ്പ കപ്പു മെസ്സിയുടെ കൈകളിൽ എത്താൻ മണിക്കൂറുകൾ മാത്രം ബാക്കിയുള്ളപ്പോൾ 2014 ജൂലൈ 13 നു സ്നേഹഗീതം എന്നാ ബ്ലോഗിൽ പ്രിയപ്പെട്ട മെസ്സിക്ക് ...... എന്ന തലക്കെട്ടിൽ ഞാൻ എഴുതിയ കുറിപ്പ് പ്രിയപ്പെട്ടവര്ക്കായി വീണ്ടും ......

പ്രിയപ്പെട്ട മെസ്സിക്ക്......

നന്ദി, ലോക കപ്പിന്റെ തുടക്കം മുതൽ ഒടുക്കം വരെ കളിയഴകിന്റെ കാണാ കാഴ്ചകൾ നല്കിയതിനു, പുനര് ജീവനത്തിന്റെ പ്രതീക്ഷകൾ പകര്ന്നു നല്കിയതിനു. ഇടവപ്പാതി മഴയുടെ നേർത്ത ചിലംമ്പലുകൾക്ക് അപ്പുറം പലപ്പോഴും ഏകനായി ആണ് നിന്റെ കളി സൌന്ദര്യം ആസ്വദിച്ചത്. പലപ്പോഴും നിന്റെ ചിരിയിൽ പങ്കു ചേർന്നും, നിന്റെ നിരാശയിൽ ഖിന്നനായും എന്നാൽ മറ്റു ചിലപ്പോൾ നിന്നോട് കലഹിച്ചും ലോകകപ്പിന്റെ ഈ യാത്രയിൽ നമ്മൾ ഒരുമിച്ചു തന്നെ ഉണ്ടായിരുന്നു, പലപ്പോഴും സ്വകാര്യ ദുഃഖങ്ങൾ മറന്നു കൊണ്ടും , ദിനചര്യകൾ മാറ്റി മറിച്ചും.  നിന്റെ ടീം കളിച്ച ആദ്യ കളി മുതൽ ഓരോ കളിക്ക് മുന്പും കളി വിദഗ്ദന്മാർ വിലയിരുത്തും അന്നന്നതോടെ നിന്റെ ടീം ലോക കപ്പിനോട് വിട പറയും എന്ന് , എന്നാൽ എനിക്ക് നിന്നില പ്രതീക്ഷ ഉണ്ടായിരുന്നു, ആ പ്രതീക്ഷ 100 ശതമാനവും നീ കാത്തു. എല്ലാവരുടെയും പ്രവച്ചനങ്ങളെയും കാറ്റിൽ പരത്തി നീയും നിന്റെ ടീമും ലോകകപ്പിന്റെ തുടക്കം മുതൽ അവസാന മത്സരത്തിലെ വിസിൽ മുഴങ്ങുന്നത് വരെ കളിക്കളത്തിൽ നിറഞ്ഞു നിന്നു. തീര്ച്ചയായും ഈ ലോകകപ്പ്‌ നീ അര്ഹിച്ചിരുന്നു. ഒരു പക്ഷെ മറ്റാരുടെയും പിഴവിനെക്കളും കാലത്തിനു പറ്റിയ വലിയ പിഴവാണ് നിനക്ക് ലൊകകപ്പിൽ മുത്തമിടാൻ കഴിയാതെ പോയത്. കാരണം കാലത്തിനു അതിന്റെ ചരിത്ര പുസ്തകത്തിൽ നിന്നെ പോലെ പ്രതിഭാശാലിയായ ഒരു കളിക്കാരനെ ലോക കപ്പുമായി ചേർത്ത് വൈക്കേണ്ട നിയോഗം ഉണ്ടായിരുന്നു.കാരണം ഫുട്ബാളിന് വേണ്ടി ജീവിതം തന്നെ സമര്പ്പിച്ച നീ ഫുട്ബാളിന് ആവശ്യമായത് എല്ലാം തിരിച്ചു നല്കുകയും ചെയ്തു. ഓരോരുത്തരും നിന്റെ ടീമിനെ എഴുതി തള്ളുമ്പോൾ എനിക്ക് വിശ്വാസം ഉണ്ടായിരുന്നു. ഒരിക്കലും മികച്ച പ്രകടനം നടത്താതെ ഒരു ടീമിനും ഇത്രയേറെ മുന്നേറാൻ കഴിയില്ല , പ്രതിഭയില്ലാത്ത ഒരു കളിക്കാരനും ഇത്രയേറെ ഉയരങ്ങളിൽ എത്താനുമാവില്ല. ആ പ്രതീക്ഷയും വിശ്വസ്സവും നീ കാത്തു.  നിന്റെ നിരാശ വാക്കുകൾ കൊണ്ട് വിവരിക്കാവുന്നതിലും അപ്പുറമാണ് എന്നറിയാം. ഏതൊരു തുടക്കതിനും ഒരു ഒടുക്കം ഉണ്ട് എന്നത് പോലെ , എല്ലാ ഒടുക്കങ്ങളും മറ്റൊരു തുടക്കതിനാണ് നാന്ദി കുറിക്കുന്നത്. ഇനിയും നിനക്ക് ഏറെ ദൂരം മുന്നോട്ടു പോകേണ്ടത് ഉണ്ട്. നഷ്ട്ടമായ അവസ്സരങ്ങളിലേക്ക് തിരിഞ്ഞു നോക്കി നിരാശനാകാതെ  മുന്നിലെ  പ്രതീക്ഷാ നിര്ഭരമായ വഴിത്താരയിലേക്ക് ധീരതയോടെ മുന്നോട്ടു പോകു,നിനക്ക് വേണ്ടി  കാലം അതിന്റെ ചരിത്ര പുസ്തകത്തിൽ ഇനിയും ഒട്ടേറെ താളുകൾ അവശേഷിപ്പിച്ചിട്ടുണ്ട്........ നിന്റെ ഇനിയുള്ള യാത്രകളിലും പ്രാർത്ഥനയുമായി ഒപ്പം ഞാൻ  ഉണ്ടാകും..........

2015 ജൂൺ 24, ബുധനാഴ്‌ച

ധോണി മാറണം.......

ലോകം കണ്ട ഏറ്റവും വലിയ അഴിമതിക്കാരനും സ്വാർത്ഥനുമായ കളിക്കാരനായ ധോണിയുടെ ഇന്ത്യൻ ടീമിൽ നിന്നുള്ള പടിയിറക്കത്തെ കുറിച്ചുള്ള ചർച്ചകൾ സജീവമാകുന്ന സാഹചര്യത്തിൽ ആണ് ഈ കുറിപ്പ് എഴുതുന്നത്‌. ഇപ്പോഴെന്നല്ല എത്രയോ മുൻപേ തന്നെ ഇന്ത്യൻ ടീമിൽ നിന്ന് പുറത്തു പോകേണ്ട ആളാണ് ധോണി.എത്ര നേട്ടങ്ങൾ ടീമിന് വേണ്ടി നേടിയിട്ടുണ്ട് എങ്കിലും അതിനെല്ലാം മുകളിലാണ് ധോണി ഇന്ത്യൻ ക്രിക്കെട്ടിനു വരുത്തി വച്ച കളങ്കം . എന്നിട്ടും ടീമിൽ അള്ളിപ്പിടിച്ചു നില്ക്കാൻ കാണിക്കുന്ന മനോഭാവം പരിഹാസ്യം തന്നെയാണ്. ബംഗ്ലാദേശനു എതിരെ രണ്ടു കളികൾ തോറ്റപ്പോൾ ധോണി മറ്റുള്ളവരുടെ സഹതാപം പിടിച്ചു പറ്റാൻ ഒരു മുഴം മുന്നേ എറിഞ്ഞു. താൻ കാരണമാണ് പരാജയപ്പെട്ടത് എങ്കിൽ മാറാം എന്ന്. അത് കേട്ട് ഗാംഗുലി , വെങ്ങ്സര്കര , ഗവാസ്കർ എന്നിവര് കണ്ണീര വാർത്തു, റൈനയും ജദേജയും ആശ്വിനും തകർന്ന് പോയി. കഷ്ട്ടം തന്നെ, വാതു വൈപിൽ കൂട്ട് കച്ചവടക്കാരായ റൈനയും ജടെജയും , ആശ്വിനും വെപ്രാളം കാണിക്കുന്നത് കണ്ടാൽ നമുക്ക് മനസ്സിലാകും . പക്ഷെ ഒന്നോ രണ്ടോ കളികൾ തോറ്റപ്പോൾ ക്യപ്ടാൻ സ്ഥാനവും ടീമിൽ നിന്നുള്ള സ്ഥാനവും ഒക്കെ നഷ്ട്ടമായ ഗാംഗുലിയും മറ്റുമൊക്കെ കണ്ണീര വാർക്കുന്നത് കാണുമ്പോൾ ആശ്ചര്യം തോന്നുന്നു. എന്തിനു മഹാ പ്രതിഭയായ സച്ചിന് പോലും പഴി കേള്ക്കേണ്ടി വന്നിട്ടില്ലേ , ക്യപ്ടാൻ സ്ഥാനം മാറേണ്ടി വന്നിട്ടില്ലേ . ഇവരെക്കളൊക്കെ എന്ത് യോഗ്യതയാണ് ധോനിക്ക് ഉള്ളത്. ഒരാളെ ആജീവനാന്തം ക്യപടനാക്കി വച്ചാൽ ചില കപ്പുകൾ ഒക്കെ കിട്ടിയെന്നു വരും . സാധാരണ ക്രിക്കെറ്റ് പ്രേമികളെ അതിൽ നിന്ന് അകറ്റിയ ഉത്തരവാദിത്വം ധോണിക്ക് തന്നയാണ് . അത് കൊണ്ട് തന്നെ ക്രിക്കെട്ടിന്റെ സമസ്ത മേഘലകളിൽ നിന്നും മാറി നിന്ന് കൊണ്ട് ഇന്ത്യൻ ക്രിക്കെട്ടിനു നഷ്ട്ടമായ നല്ല മുഖം വീണ്ടെടുക്കാൻ ധോണി രാജി വൈക്കകുക തന്നെ വേണം . ഇന്ത്യൻ ക്രിക്കെടിനുണ്ടായ തീരാ കളങ്കം അങ്ങനെ മാറട്ടെ........

2015 ജൂൺ 22, തിങ്കളാഴ്‌ച

തെക്കേക്കര മെസ്സി എന്ന അരവിന്ദന്‍ ......

2010 ലോക കപ്പു ഫുട് ബോൾ സമയത്ത് ബ്ലോഗിൽ ഞാൻ എഴുതിയ കഥയാണ് ഇത്.  ഇന്നിപ്പോൾ  കോപ്പ അമേരിക്ക ആവേശം നിറയുമ്പോൾ പ്രിയപ്പെട്ടവര്ക്കായി ഒരിക്കൽകൂടി ........

ലോകകപ്പ്‌ ഫുട്ബോള്‍ ഫൈനല്‍ പോരാട്ടം നടക്കുകയാണ്. തെക്കേക്കര ഗ്രാമം ഒന്നടങ്കം വലിയ സ്ക്രീനിനു മുന്നില്‍ നിന്ന് ആര്‍ത്തു വിളിക്കുകയാണ്‌. അര്‍ജന്റീനയുടെ , പ്രതേകിച്ചു മെസ്സിയുടെ ഓരോ മുന്നേറ്റങ്ങളിലും അവര്‍ ആഘോഷിക്കുകയാണ്. അവര്‍ക്ക് നടുവില്‍ വീല്‍ ചെയറില്‍ ഇരുന്നു കൊണ്ട് കളി ആസ്വദിക്കുകയാണ് അരവിന്ദ് . അരവിന്ദിനെ കുറിച്ച് പറയുമ്പോള്‍ തെക്കേക്കര ഗ്രാമത്തിന്റെ ഫുട്ബോള്‍ സ്വപ്നങ്ങള്‍ക്ക് നിറം പകര്‍ന്നത് അരവിന്ദ് ആയിരുന്നു. ഫുട്ബോളിനെ അത്രമാത്രം സ്നേഹിച്ചിരുന്ന ഒരു ഗ്രാമത്തിനു അരവിന്ദില്‍ അത്രയേറെ പ്രതീക്ഷ ആയിരുന്നു.തെക്കേക്കര ഗ്രാമത്തില്‍ നിന്നും അരവിന്ദിനെ ആദ്യമായി കേരള ടീമിന്റെ പരിശീലന കാംപില്‍ തെരഞ്ഞെടുക്കപ്പെട്ടപ്പോള്‍ ഗ്രാമം ഒന്നടങ്കം ആഘോഷിച്ചു. മെസ്സിയുടെ ചലനങ്ങളെ അനുസ്മരിപ്പിക്കുന്നത് ആയിരുന്നു അരവിന്ദിന്റെ ഓരോ ചലനങ്ങളും. അത് കൊണ്ട് തന്നെ അരവിന്ദിനെ എല്ലാവരും തെക്കേക്കര മെസ്സി എന്നാണു വിളിച്ചിരുന്നത്‌,. പക്ഷെ പെട്ടെന്നാണ് കാര്യങ്ങള്‍ തകിടം മറിഞ്ഞത്. സന്തോഷ്‌ ട്രോഫി ഫുട്ബാള്‍ ടീമിന്റെ പരിശീലന ക്യാമ്പില്‍ വച്ച് കുഴഞ്ഞു വീണ അരവിന്ദിന് ബോധം വന്നപ്പോഴേക്കും രണ്ടു കാലുകളുടെയും ചലന ശേഷി നഷ്ട്ടപ്പെട്ടിരുന്നു. ഡോക്ടര്‍മാര്‍ കിണഞ്ഞു പരിശ്രമിച്ചിട്ടും നേരിയ പ്രതീക്ഷയ്ക്ക് പോലും സാധിച്ചില്ല . ഇനി ഒരിക്കലും അരവിന്ദിന് ഫുട്ബോള്‍ കളിയ്ക്കാന്‍ ആവില്ല എന്നാ തിരിച്ചറിവ് വേദനയോടെ ആ ഗ്രാമം ഉള്‍ക്കൊള്ളുക ആയിരുന്നു. എങ്കിലും ഡോക്ടര്‍മാര്‍ ഒരു പ്രതീക്ഷ നല്‍കി, കഴിവതും ഫുട്ബോള്‍ മത്സരങ്ങള്‍ കാണാനും അതില്‍ ആവേശം കൊള്ളാനും അരവിന്ദന് അവസ്സരം ഒരുക്കുക . ഒരു പക്ഷെ കളിയുടെ പിരി മുറുക്കത്തിനു    ഇടയില്‍ അത്ഭുതം നടന്നേക്കാം. ചെറിയ ഒരു ചലനം കാലുകള്‍ക്ക് കൈവന്നാല്‍ പ്രതീക്ഷയ്ക്ക് വകയുണ്ട്. അത് കൊണ്ട് തന്നെ ഈ ലോകകപ്പിലെ മത്സരങ്ങള്‍ തെക്കേക്കര ഗ്രാമം ഒന്നടങ്കം അരവിന്ദിനൊപ്പം ആഘോഷമാക്കുകയാണ്. തെക്കേക്കര ഗ്രാമം ആഗ്രഹിച്ചത്‌ പോലെ അര്‍ജന്റീന ഫൈനലില്‍ എത്തി. മെസ്സി  ആണെങ്കില  മിന്നുന്ന ഫോമിലും. ആദ്യപകുതിയില്‍ ഇരുപത്തി ഒന്നാം മിനിറ്റില്‍ മെസ്സി നല്‍കിയ പാസ്‌ ഗോളില്‍ കലാശിച്ചു. സ്റ്റെടിയം ഒന്നടങ്കം ഇളകി മറിഞ്ഞു, ഒപ്പം തെക്കേക്കര ഗ്രാമവും. അരവിന്ദ്  ആവേശത്തിന്റെ കൊടുമുടിയിലായി. പലപ്പോഴും ചാടി എണീറ്റ്‌ ഡാന്‍സ് ചെയ്യാന്‍ ശ്രമിച്ചെങ്കിലും സാധിക്കുന്നില്ല. കളി പുരോഗമിക്കുകയാണ് , മുപ്പത്തി അഞ്ചാം മിനിറ്റില്‍ അര്‍ജന്റീനന്‍ ഗോള്‍ വല കടന്നു പന്ത് പഞ്ഞപ്പോള്‍ തെക്കേക്കര ഗ്രാമം നിശബ്ധമായി. ആദ്യ പകുതി കഴിഞ്ഞപ്പോള്‍ ഇരു ടീമുകളും ഓരോ ഗോള്‍ നേടി സമ നിലയില്‍. കളി വീണ്ടും തുടുങ്ങുകയായി , എത്ര ശ്രമിച്ചിട്ടും ഗോളുകള്‍ മാത്രം മാറിനിന്നു. മെസ്സിയുടെ ഉഗ്രന്‍ ഷോട്ടുകള്‍ , ഒന്നും വല ചലിപ്പിച്ചില്ല . മത്സരം എക്സ്ട്രാ ടൈമിലേക്ക് നീണ്ടു. കളി തുങ്ങി എഴാം മിനിറ്റില്‍ മെസ്സി പന്തുമായി കുതിക്കുകയാണ്, മുന്നിലുള്ള കളിക്കാരെ എല്ലാം വെട്ടിച്ചു , ഗോള്‍ പോസ്റ്റിനു എട്ടു വാര അകലെ നിന്ന് ഉഗ്രന്‍ ഒരടി. മറഡോണയുടെ കുട്ടികള്‍ ചരിത്രം എഴുതി. മെസ്സിയുടെ ഗോള്ടെന്‍ ഗോളില്‍ അര്‍ജന്റീന കപ്പു നേടി. തെക്കേക്കര ഗ്രാമം പൂര പറമ്പായി. ആവേശം തിര തല്ലി . അരവിന്ദന്‍ അലറി വിളിച്ചു. ചാടി എഴുന്നേല്‍ക്കാന്‍ ശ്രമിച്ചു, പക്ഷെ വീല്‍ ചെയറില്‍ നിന്ന് താഴേക്ക്‌ വീണു. ഒരു നിമിഷം എല്ലാവരും നിശബ്ദരായി. എല്ലാവരും ഓടി വന്നു അരവിധിനെ പിടിച്ചു , പെട്ടെന്ന് അരവിന്ദ്  അവരെ തള്ളി മാറ്റി, സ്വന്തമായി എഴുന്നേല്‍ക്കാന്‍ ശ്രമിച്ചു, ഇല്ല സാധിക്കുന്നില്ല , സര്‍വ്വ ശക്തിയുമെടുത്തു അലറി വിളിച്ചു കൊണ്ട് ഒരിക്കല്‍ കൂടി ശ്രമിച്ചു. എല്ലാവരും ഒരു നിമിഷം സ്ഥബ്തരായി. അരവിന്ദനെ കാലുകള്‍ ചെറുതായി ചലിക്കുന്നു. എല്ലാവര് ആര്‍ത്തു വിളിച്ചു. അരവിന്ദന്റെ കണ്ണുകള്‍ നിറഞ്ഞു ആ മുഖം സന്തോഷം കൊണ്ട് വിടര്‍ന്നു. മെസ്സിയും കൂട്ടരും കപ്പുമായി സ്ടയ്ടിയം വലം വയ്ക്കുമ്പോള്‍ തെക്കേക്കര ഗ്രാമം തെക്കേക്കര മെസ്സി എന്നാ അരവിന്ദന്റെ രണ്ടാം വരവ് ആഘോഷിക്കുകയായിരുന്നു..........

2015 ജൂൺ 17, ബുധനാഴ്‌ച

സഹിഷ്ണുതയുടെ വില .......


കോപ്പ അമേരിക്കയിൽ കൊളംബിയയോട് ബ്രസീൽ പരാജയപ്പെട്ടപ്പോൾ ബ്രസീൽ ആരാധകരായ കൂട്ടുകാര് എന്നെ വിളിച്ചു പറഞ്ഞു ഇന്നിപ്പോൾ ബ്രസീലിന്റെ തോൽവിയെ പരിഹസിച്ചു കൊണ്ട് ജയരാജിന്റെ പോസ്റ്റ്‌ പ്രതീക്ഷിക്കുന്നു എന്ന്. സത്യം പറയട്ടെ ഞാൻ അര്ജെന്റിനയുടെയും മെസ്സിയുടെയും പക്ഷത് തന്നെയാണ്. അവരെ അകമഴിഞ്ഞ് പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നുണ്ട്. പക്ഷെ ഒരു കാര്യം പറയട്ടെ നമ്മുടെ വിജയങ്ങൾ ആഘോഷിക്കുവാനുള്ള അവകാശവും സ്വാതന്ത്ര്യവും നമുക്കുണ്ട് പക്ഷെ മറ്റുള്ളവരുടെ പരാജയങ്ങളും വീഴ്ചകളും ആസ്വദിക്കുന്നതും ആഘോഷമാക്കുന്നതും വികലമായ മനസ്സുകളാണ്. ജയപരാജയങ്ങൾ ആപേക്ഷികമാണ് , അത് മാറിയും മറിഞ്ഞും വന്നു കൊണ്ടേയിരിക്കും. കായിക രംഗത്ത് എന്നല്ല സിനിമ, രാഷ്ട്രീയ എന്ന് വേണ്ട എല്ലാ രംഗങ്ങളിലും ഇത് പ്രസക്തവുമാണ്.അത്  കൊണ്ട് തന്നെ അവനവന്റെ വിജയങ്ങളിൽ നേട്ടങ്ങളിൽ സന്തോഷിക്കുമ്പോഴും മറ്റുള്ളവരുടെ പരാജയങ്ങളും വീഴ്ചകളും ആഘോഷമാക്കാതിരിക്കാൻ മനസ്സ് സജ്ജമാക്കേണ്ടതുണ്ട്. പിന്നെ നെയ്മരിനു പറ്റിയത് എന്തെന്ന് വച്ചാൽ , ആകെ ഞാൻ  കളി കണ്ടത് 10 മിനുറ്റൂ മാത്രമാണ് ആ സമയത്താണ് നെയ്മരുടെ ഉറച്ച ഒരു ഗോൾ നിര്ഭാഗ്യ വശാൽ ഗോളി തടഞ്ഞത് അതോടെ നെയ്മരുടെ മാനസ്സികാവസ്ഥ തന്നെ മാറി അതോടെ അടുത്ത കളിയിൽ നെയ്മാർ ഉണ്ടാവില്ല എന്ന് ഞാൻ ഉറപ്പിച്ചു . അത് സത്യമായി വരുകയും ചെയ്തു. ലോകം കണ്ട മഹാനായ കായിക താരം ജെസ്സീ ഓവന്സ് തന്റെ ആത്മകഥയിൽ പറഞ്ഞിട്ടുണ്ട് എതെന്സ് ഒളിമ്പിക്സിൽ തന്റെ ചാട്ടങ്ങൾ എല്ലാം പിഴച്ചപ്പോൾ സഹകളിക്കാരനായ ലസ് ലോങ്ങ്‌ തനിക്കു നല്കിയ വിലപ്പെട്ട ഉപദേശത്തെ കുറിച്ച്.ഒരു കായിക താരത്തിന്റെ മനസ്സില് ഒരിക്കൽ പോലും ദേഷ്യം , കോപം ഉണ്ടാകാൻ പാടില്ല, അങ്ങനെ മനസ്സില് കോപത്തിന്റെ മുള പൊട്ടിയാൽ പിന്നെ തൊട്ടതെല്ലാം പിഴക്കും.  തന്റെ മനസ്സിലെ കോപം ഒഴിവാക്കി തുടർന്ന് മത്സരിച്ച ജെസ്സീ ഒവേന്സ് സ്വര്ണം സ്വന്തമാക്കുകയും ചെയ്തു എന്നത് ചരിത്രം. എന്ത് തന്നെ ആയാലും ബ്രസീലും നെയ്മരും കൂടുതൽ കരുത്തോടെ തിരിച്ചു വരുക തന്നെ ചെയ്യും..... പ്രാർത്ഥനയോടെ........

2015 ജൂൺ 15, തിങ്കളാഴ്‌ച

മഴക്കാല രോഗങ്ങൾ പടരുന്നു .......... കരുതിയിരിക്കാം

മഴക്കാലം ആരംഭിച്ചു കഴിഞ്ഞു. മഴയുടെ ആരംഭത്തോടെ ഒട്ടുമിക്ക രോഗങ്ങളും തലപൊക്കിത്തുടങ്ങി.. അന്തരീക്ഷ ഈർപ്പം മൂന്നു മടങ്ങായി വർധിക്കുമെന്നതിനാൽ മനുഷ്യന്റെ േരാഗപ്രതിരോധ േശഷി ഏറ്റവും കുറഞ്ഞ സമയമാണിത്.
വേനലിനെ അപേക്ഷിച്ച് മഴക്കാലത്ത് വൈറൽ , ബാക്ടീരിയൽ , ഫങ്ക്ഗൽ     രോഗങ്ങൾ  കൂടുതലാണ്. പണ്ടുകാലത്തെ അപേക്ഷിച്ച് ഇപ്പോള്മ ഴക്കാല രോഗങ്ങള് കൂടിവരുന്നു. കാരണങ്ങള് ഇവയാണ്:
മാറിയ ജീവിതശൈലിയും അന്തരീക്ഷ മലിനീകരണവും
ശക്തമായ ചൂടുള്ള കാലാവസ്ഥയില്നിന്നും മഴയിലേക്കുള്ള മാറ്റം രോഗാണുക്കളെ ശക്തരാക്കുന്നു.
മഴക്കാലത്ത് ശരീരത്തിന്റെ രോഗപ്രതിരോധ ശേഷി കുറയുന്നു.
പകര്ച്ചവ്യാധികള് വളരെ എളുപ്പം പകരുന്നു.

മഴക്കാല രോഗങ്ങളില് വളരെ സാധാരണയായി കാണുന്ന പകര്ച്ചവ്യാധികള്- എലിപ്പനി, ഡെങ്കിപ്പനി, മലേറിയ, മഞ്ഞപ്പിത്തം, ടൈഫോയ്ഡ്, കോളറ, ശ്വാസകോശ രോഗങ്ങള്*, ഉദരരോഗങ്ങള്, പൂപ്പല് തുടങ്ങിയ ത്വഗ് രോഗങ്ങള് ഇങ്ങനെ ഒരു വലിയനിരതന്നെയുണ്ട്.

എലിപ്പനി

രോഗബാധയുള്ള എലിമൂത്രം ചതുപ്പിലോ, ചെളിയിലോ ഉണ്ടാകുകയും ഇത് നമ്മുടെ ത്വക്കിലെ ചെറിയ മുറിവുകള് വഴി രക്തത്തില് കലരുകയും ചെയ്താല്എലിപ്പനിക്ക് സാധ്യതയായി. ശക്തമായ പനിയും കണ്ണിലും ത്വക്കിലും ചെറിയ ചുവന്ന കുത്തുകളോട് കൂടിവരുന്ന പനിയും ക്രമേണ ആന്തരിക അവയവങ്ങളുടെ പ്രവര്*ത്തനത്തെ തകരാറിലാക്കുന്നു.

ഡെങ്കിപ്പനി

ഏഡിസ് കൊതുകുകള്പരത്തുന്ന ഈ അസുഖം കഴിഞ്ഞ പത്തുവര്*ഷമായി കേരളത്തില്* കൂടിവരികയാണ്. ശരീരവേദന, തലവേദനയോടു കൂടിയ പനി രക്തത്തിലെ പ്*ളേറ്റ് ലറ്റുകളുടെ അളവ് കുറയ്ക്കുന്നു. ഹോമിയോപ്പതിയില്* ഈ രോഗത്തിന് വളരെ ഫലപ്രദമായ മരുന്നുകളും പ്രതിരോധ മരുന്നുകളും ലഭ്യമാണ്.

മലേറിയ
അനോഫിലസ് കൊതുകുകള് പരത്തുന്ന ഈ രോഗത്തിന് രണ്ട് ആഴ്ചവരെ നീണ്ടുനില്*ക്കുന്ന പനി കാണാറുണ്ട്. മലേറിയയ്ക്ക് പ്രതിരോധമരുന്നുകള്* അലോപ്പതിയിലും ഹോമിയോപ്പതിയിലും ലഭ്യമാണ്.

ടൈഫോയ്ഡ്

മലിനജലം വഴി പകരുന്ന രോഗമാണിത്. അലോപ്പതിയിലും ഹോമിയോപ്പതിയിലും പ്രതിരോധ മരുന്നുകളും ചികിത്സയും ലഭ്യമായ ഈ അസുഖത്തിന് ശരിയായ ചികിത്സ ചെയ്തില്ലെങ്കില് രോഗിയുടെ ആരോഗ്യത്തെ സാരമായി ബാധിക്കും.

മഞ്ഞപ്പിത്തം

മലിനജലം വഴിയും രോഗിയില്നിന്ന് നേരിട്ടും പകരുന്ന മഞ്ഞപ്പിത്തം മഴക്കാലത്ത് സാധാരണയാണ്. ഹെപ്പറ്റൈറ്റിസ് എ വൈറസ് ഉണ്ടാക്കുന്ന ഈ രോഗത്തിന് ഹോമിയോപ്പതി, അലോപ്പതി, ആയുര്*വേദത്തില്ഫലപ്രദമായ മരുന്നുകള് ലഭ്യമാണ്. പനി, തലവേദന, സന്ധിവേദന, ഛര്*ദ്ദില് എന്നിങ്ങനെയുള്ള ലക്ഷണങ്ങള്കാണുന്ന രോഗത്തിന് പൂര്*ണ വിശ്രമവും എളുപ്പം ദഹിക്കുന്ന ആഹാരവും ആവശ്യമാണ്.

കോളറ

മഴക്കാല രോഗങ്ങളില്പ്രധാനിയും വളരെവേഗം പകരുന്നതുമായ രോഗമാണിത്. ശക്തമായ വയറിളക്കവും ശരീരം വേദനയുമായി തുടങ്ങി. രണ്ടുദിവസം കൊണ്ട് രോഗി കിടപ്പാകുന്ന അവസ്ഥയിലെത്തുന്നു. ചികിത്സ ചെയ്തില്ലെങ്കില് മരണം വരെ സംഭവിക്കാം. ഒ. ആര്. എസ് ലായനി, കഞ്ഞിവെള്ളം തുടങ്ങി ശരീരത്തിന്റെ ജലാംശം നിലനിറുത്തുന്ന ചികിത്സാരീതിയിലാണ് പ്രധാനം.

ശ്വാസകോശ രോഗങ്ങൾ
മഴ  ക്കാലത്ത് ജലദോഷം വരാത്തവര് ചുരുക്കമാണ്.സൂക്ഷിച്ചില്ലെങ്കില് ഇത് സൈനസൈറ്റിസ്, ചെവിപഴുപ്പ്, ടോണ്സിലൈറ്റിസ്, ചുമ, കഫക്കെട്ട് ഇങ്ങനെ കടുത്തുവരാറുണ്ട്. രണ്ടുദിവസംകൊണ്ട് ജലദോഷപ്പനി കുറഞ്ഞില്ലെങ്കില്അടുത്തുള്ള അലോപ്പതി ഡോക്ടറെകണ്ട് ലഘു ആന്റി ബയോട്ടിക്കുകള് ഉപയോഗിക്കാം. ഹോമിയോപ്പതിയില് ശ്വാസകോശ രോഗങ്ങള്*ക്ക് 4 മണിക്കൂറില് തന്നെ ഫലം ലഭിക്കുന്ന മരുന്നുകള് ലഭ്യമാണ്. മഴക്കാലത്ത് ത്വക്ക് വരള്ച്ച, സന്ധിവേദനകള്, രക്തസമ്മര്*ദ്ദം കൂടുക, ഗ്യാസ് ട്രബിള് മറ്റ് ഉദര രോഗങ്ങള്* ഇവയെല്ലാം കണ്ടുവരുന്നു.

2015 ജൂൺ 8, തിങ്കളാഴ്‌ച

ഇടവപ്പാതി ........

രാവിന്‍റെ ഏതോ യാമങ്ങളില്‍ നിദ്രയുടെ തീരങ്ങള്‍ തേടുമ്പോള്‍ ഒരു ഓര്‍മ്മ പുതുക്കല്‍ പോലെ ഇടവപ്പാതി മഴയുടെ പതിഞ്ഞ താളം എന്റെ ബോധമണ്ടലത്തില്‍ പൈയ്തിറങ്ങാന്‍ തുടങ്ങി. ഒരു തുള്ളിക്കിലുക്കത്തില്‍ നിന്ന് ഒരു കടലിരംബമായി എന്നിലേക്ക്‌ പടര്‍ന്നു കയറി. പാതി തുറന്ന ജനലഴികളില്‍ കൂടി മഴയുടെ സൌന്ദര്യം നോക്കി നില്‍ക്കെ ഓര്‍മ്മകളും കടലാഴം തേടുകയായിരുന്നു. ബാല്യത്തിന്റെ നാട്ടിടവഴികളില്‍ എവിടെയൊക്കെയോ ചെളിവെള്ളം തെറിപ്പിച്ചു കൊണ്ട് , കളിവഞ്ചികള്‍ ഒഴുക്കി കൊണ്ട് ഇടവപ്പാതി മഴ  യാത്ര തുടങ്ങി. മയില്പീലിതുണ്ടുകളും, വളപ്പൊട്ടുകളും ആ വഴികളിലാകെ ചിതറി കിടന്നിരുന്നു. മുന്നോട്ടു പോകും തോറും പ്രണയത്തിന്റെ പാദസരങ്ങളുടെ കിലുക്കം വ്യക്തമായി കേള്‍ക്കുന്നു. മുല്ലപ്പൂഗന്ധം നിറഞ്ഞ പ്രണയത്തിന്റെ വഴികളില്‍ മഴ നനഞു നടക്കുമ്പോള്‍ ഞാന്‍ ഒറ്റക്കായിരുന്നില്ല. എന്നും ഈ ഇടവപ്പാതി മഴയിൽ ഇങ്ങനെ നടക്കാന്‍ ആഗ്രഹിച്ചു പോയ കാലം . ആഗ്രഹങ്ങളെ മഴചാറ്റില്‍ ഒറ്റക്കാക്കി പ്രണയം ഇടവപ്പാതി മഴ പോലെ രണ്ടു കൈവഴികളിലായി ഒഴുകി അകന്നപ്പോള്‍ ഇടവപ്പാതി  മഴയോട് ആദ്യമായി ദേഷ്യം തോന്നി. പ്രരാബ്ദങ്ങള്‍ക്ക് മുന്‍പില്‍ എന്റെ പ്രണയത്തെ ഞാന്‍ അടിയറ വച്ചതാണോ അതോ പ്രണയം എന്നില്‍ നിന്ന് ഓടി ഒളിക്കുകയായിരുന്നോ ?. നഷ്ട്ട പ്രണയങ്ങളുടെ തോരാകണ്ണ് നീരുമായി ഇടവപ്പാതി മഴ   അവസ്സനമില്ലാത്ത പൈയ്തു തുടര്‍ന്ന് കൊണ്ടേയിരിക്കുന്നു ഒപ്പം എന്റെ യാത്രയും, പൊള്ളുന്ന യാദര്ത്യങ്ങളിലേക്ക് , ഞാന്‍ മഴയുടെ സൌന്ദര്യം വര്‍ണ്ണിക്കുമ്പോള്‍, പ്രണയവുമായി ചേര്‍ത്ത് കല്പനികതയില്‍ മുഴുകുമ്പോള്‍ ഒരു ചെറിയ മഴയില്‍ പോലും ചോര്‍ന്നൊലിക്കുന്ന കൂരകളില്‍ തണുത്ത് വിറങ്ങലിക്കുന്നജീവിതങ്ങളുടെ , ഒരു ചെറിയ മഴ പോലും പട്ടിണിയും, വറുതിയുംസമ്മാനിക്കുന്ന യാഥാർത്ഥ്യങ്ങൾക്കു  മുന്‍പില്‍ , അവരുടെ പൊള്ളുന്ന ചിന്തകള്‍ക്ക് മുന്‍പില്‍ എന്റെ കാല്‍പനിക പ്രണയത്തിന്റെ സ്ഥാനം എത്രയോ നിസ്സാരം........

2015 ജൂൺ 4, വ്യാഴാഴ്‌ച

എങ്കിലും മഴയെ ഞാന്‍ സ്നേഹിച്ചു പോയി ...........

മഴയെ ഞാന്‍ സ്നേഹിച്ചു പോയി
നഷ്ട്ട പ്രണയത്തിന്‍ തേങ്ങലാണീ മഴ
നഷ്ട്ട ബന്ധങ്ങള്‍ തന്‍ വിങ്ങലാണീ മഴ
നഷ്ട്ട സ്വപ്‌നങ്ങള്‍ തന്‍ കണ്ണ്നീരാണീ മഴ
നഷ്ട്ട മോഹങ്ങള്‍ തന്‍ പിടച്ചിലാണീ മഴ...

എങ്കിലും മഴയെ ഞാന്‍ സ്നേഹിച്ചു പോയി

ഒരു ചെറു ചാറ്റല്‍ മഴയെന്നാകിലും
ചോര്‍ന്നോലിക്കുന്നരാ ജീര്‍ണ്ണിച്ച
മേല്‍ക്കൂര തന്‍ കീഴിലായി
സ്വന്തം കുടുംബ സുരക്ഷ തേടുന്നോരാ
പാവം മാനവ ഹൃദയത്തിന്‍ വേദന
എന്‍ വേദനയാണെന്ന് അറിയുന്നു ഞാന്‍....

എങ്കിലും മഴയെ ഞാന്‍ സ്നേഹിച്ചു പോയി
നീറുന്ന മനസ്സിലേക്ക് ഇറ്റിറ്റു വീഴുന്ന
സ്നേഹത്തിന്‍ നീര്‍ത്തുള്ളി പോലയാണീ മഴ
മഴയെ ഞാന്‍ സ്നേഹിച്ചു പോയി...............

2015 മേയ് 29, വെള്ളിയാഴ്‌ച

ഇവിടെ - മലയാളത്തിന്റെ അഭിമാനം.........

ഇവിടെ എന്ന ചിത്രത്തെ കുറിച്ച് ഒറ്റ വാക്കിൽ പറഞ്ഞാൽ അന്താരാഷ്ട്ര നിലവാരത്തിൽ ഒരു മലയാള ചിത്രം എന്ന് നിസംശയം പറയാം. കാരണം മലയാളത്തിന്റെ പരിമിതമായ ചട്ടകൂടിനകത്ത്‌ നിന്ന് കൊണ്ട് തന്നെ ലോക നിലവാരത്തിൽ മലയാള സിനിമയെ അടയാളപ്പെടുത്താൻ ഇവിടെ എന്നാ ചിത്രത്തിലൂടെ ശ്രീ ശ്യാമപ്രസാദിനും കൂട്ടര്ക്കും കഴീഞ്ഞിരിക്കുന്നു. തീര്ച്ചയായും മലയാള സിനിമയുടെ വളര്ച്ച ആഗ്രഹിക്കുന്ന ഓരോ പ്രേക്ഷകനും തീര്ച്ചയായും കണ്ടിരിക്കേണ്ട ചിത്രമാണ്‌ ഇവിടെ. മനുഷ്യജീവിതവും മാനസ്സിക വ്യാപാരങ്ങളും അതിന്റെ ഭിന്നമായ അർത്ഥതലങ്ങളിൽ വരച്ചു കാട്ടുന്നതിൽ ഇവിടെ പൂർണ്ണമായും വിജയിച്ചിരിക്കുന്നു. മനുഷ്യ മനസ്സുകളുടെ , മാനുഷിക വികാരങ്ങളുടെ , സങ്കീർണ്ണമായ മനുഷ്യ ബന്ധങ്ങളുടെ ഭാവ തീവ്രമായ ആവിഷ്കാരം തന്നെയാണ് ഇവിടെ. തിരുവനതപുരം കൈരളി തിയെടരിൽ ആണ് ഇവിടെ കണ്ടത്.പതിഞ്ഞ താളത്തിനൊപ്പം  ഓരോ പ്രേക്ഷകനെയും കഥാപാത്രങ്ങൾക്കൊപ്പം അവരുടെ സഞ്ചാര പഥങ്ങളിലൂടെ കൂട്ടി കൊണ്ട് പോകുന്നതിൽ സംവിധയകാൻ പൂർണ്ണമായും വിജയം കണ്ടിര്ക്കുന്നു. അത് കൊണ്ട് തന്നെയാണ് ചിത്രം തീരുന്നത് വരെയും പൂര്ണ്ണമായ നിശബ്ദതയോടെ  കാണികൾ ഓരോരുത്തരും ചിത്രം കണ്ടത്.  അത് തികച്ചും പുതിയ അനുഭവം തന്നെ ആയിരുന്നു. ചിത്രത്തിലേക്ക് വന്നാൽ ആഖ്യാനപരമായും പ്രമേയ പരമായും സാങ്കേതിക പരമായും മൊത്തത്തിൽ അന്താരാഷ്ട്ര സിനിമ അനുഭവം പകരുന്ന ചിത്രമാണ്‌ ഇവിടെ. സംവിധയകാൻ ശ്രീ ശ്യാമ പ്രസ്ദ് ഉള്പ്പെടെ ചിത്രവുമായി ബന്ധപ്പെട്ട ഓരോരുത്തരും പ്രതേക അഭിനന്ദനം അര്ഹിക്കുന്നു. അഭിനേതാക്കളുടെ കാര്യത്തിൽ ശ്രീ പ്രിത്വിരാജ് വീണ്ടും നമ്മെ വിസ്മയിപ്പിക്കുന്നു. വരുണ്‍ ബ്ലേക്ക് എന്നാകഥാപാത്രത്തിന്റെ അത്മസന്ഘര്ഷങ്ങൾ ശരീരം കൊണ്ടും ശാരീരം കൊണ്ടും പൂർണ്ണതയിൽ എത്തിക്കാൻ പ്രിത്വിരാജിനു സാധിച്ചു. ഒരു പക്ഷെ വരുണ്‍ ബ്ലെകിന്റെ സ്ഥാനത് പ്രിത്വിരാജ് അല്ലാതെ മറ്റൊരു നടനെ സങ്കല്പ്പിക്കുവ്വാൻ പോലും സാധിക്കാത്ത വിധം തന്മയത്ത പൂർണ്ണമായി അദ്ധേഹത്തിന്റെ പ്രകടനം. നിവിൻ പോളി , ഭാവന എന്നിവരും പതിവ് ചട്ടക്കൂടുകൾ വിട്ടു തിളക്കമാര്ന്ന പ്രകടനം കാഴ്ച വച്ചിരിക്കുന്നു. പ്രകാശ്‌ ബാരെയും മറ്റു വിദേശ താരങ്ങളും ചിത്രവുമായി ഇഴുകി ചേര്ന്നിരിക്കുന്നു. സാങ്കേതിക തലത്തിൽ വിദേശ ചിത്രങ്ങളെ മറികടക്കുന്ന രീതിയിൽ ഇവിടെയെ എത്തിക്കാൻ അതിന്റെ പ്രവർത്തകർക്ക് കഴിഞ്ഞു. തീര്ച്ചയായും മലയാളത്തിൽ എന്നല്ല ഇന്ത്യൻ സിനിമയിൽ തന്നെ ഇതുപോലെ അന്താരാഷ്ട്ര നിലവാരം പുലര്ത്തുന്ന ഒരു ചിത്രം ഇറങ്ങിയിട്ടില്ല എന്നത് ഓരോ മലയാളിക്കും അഭിമാനിക്കാൻ വക നല്കുന്നതാണ്. ഒരു പ്രതേക വിഭാഗത്തിൽ ഉള്പ്പെടുത്തി കാണേണ്ട ചിത്രമല്ല ഇവിടെ . കാരണം ഇവിടെയിൽ ജീവിതം ഉണ്ട്, ജീവിതത്തിന്റെ എല്ലാ വശങ്ങളും നന്മ തിന്മകളും തെറ്റുകളും ശരികളും . തീര്ച്ചയായും മലയാള സിനിമക്കും മലയാളി പ്രേക്ഷകനും ഒരേ സമയം മുതൽകൂട്ടും അഭിമാനവും ആണ് ഇവിടെ എന്നാ ചിത്രം.വിമർശനത്തിന് വേണ്ടി വിമര്ശിക്കാം എന്നല്ലാതെ കഴമ്പുള്ള ഒരു വിമർശനത്തിന് പോലും പഴുത് നല്കുന്നില്ല   ഇവിടെ എന്നാ ചിത്രം.വാക്കുകൾക്കപ്പുറം അനുഭവമാകണം സിനിമ എന്ന് ആഗ്രഹിക്കുന്ന ഓരോ പ്രേക്ഷകനും തീര്ച്ചയായും കണ്ടിരിക്കേണ്ട ചിത്രമാണ് ഇവിടെ...... പ്രാർത്ഥനയോടെ.......

2015 മേയ് 27, ബുധനാഴ്‌ച

ഇവിടെ .......

ശ്യാമ പ്രസാദ് സംവിധാനം ചെയ്യുന്ന പൃഥ്വിരാജ് - നിവിന്‍ പോളി - ഭാവന ചിത്രം ഇവിടെ തിയെട്ടെരുകളിലേക്ക്  . ശ്യാമപ്രസാദ് സംവിധാനം ചെയ്യുന്ന ആദ്യ കൊമേഴ്‌സ്യല്‍ ചിത്രമാണിത്. യുഎസ്എയിലാണ് ഈ ചിത്രം പൂര്‍ണമായും ചിത്രീകരിച്ചിരിക്കുന്നത്. അജയന്‍ വേണുഗോപാലാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്.

യുഎസ് നഗരത്തിലെ ഐടി പ്രൊഫഷണലുകള്‍ നടത്തുന്ന കൊലപാതക പരമ്പരയുടെ കഥയാണ് ഈ ചിത്രം പറയുന്നത്. ക്രൈംത്രില്ലര്‍ സ്വഭാവത്തിലാണ് ചിത്രം ശ്യാമപ്രസാദ് അണിയിച്ചൊരുക്കുന്നത്. അറ്റ്‌ലാന്റാ പൊലീസ് ഡിപ്പാര്‍ട്ട്‌മെന്റില്‍ ജോലി ചെയ്യുന്ന ഇന്ത്യന്‍ വംശജനായ വരുണ്‍ ബ്ലേക്ക്  എന്നാ  പൊലീസ് ഉദ്യോഗസ്ഥന്റെ വേഷത്തിലാണ് പൃഥ്വിരാജ് അഭിനയിക്കുന്നത്.  ക്രിഷ് ഹെബ്ബാര്‍ എന്ന കഥാപാത്രമായി നിവിന്‍ പോളിയും ഫോഷിണി മാത്യു എന്ന കഥാപാത്രവുമായി ഭാവനയും എത്തുന്നു.


ശ്യാമപ്രസാദിന്റെ മുന്‍ ചിത്രങ്ങള്‍ ഒരുക്കിയതു പോലെ തന്നെ സിങ്ക് സൗണ്ടിലാണ് ഇവിടെയും ഒരുക്കിയിരിക്കുന്നത്. അരികെ, ഇംഗ്ലീഷ്, ആര്‍ട്ടിസ്റ്റ് തുടങ്ങിയ ചിത്രങ്ങാളാണ് ശ്യാപ്രസാദ് സിങ്ക് സൗണ്ട് ടെക്‌നോളജി ഉപയോഗിച്ച് നിര്‍മ്മിച്ചത്. ഈ അടുത്ത കാലത്തായി മലയാളത്തില്‍ ഇറങ്ങിയ ചെലവേറിയ സിനിമകളില്‍ ഒന്നാണിത്.

ശ്യാമപ്രസാദിന്റെ തന്നെ ഇംഗ്ലീഷ് എന്ന ചിത്രത്തില്‍ നിവിന്‍ പോളി മുന്‍പ് അഭിനയിച്ചിട്ടുണ്ട്. അകലെ എന്ന സിനിമയില്‍ പൃഥ്വിയും അഭിനയിച്ചിട്ടുണ്ട്. ഭാവന ആദ്യമായിട്ടാണ് ശ്യാമപ്രസാദ് ചിത്രത്തില്‍ അഭിനയിക്കുന്നത്.  നിവിന്‍ പോളിയും പൃഥ്വിരാജും ആദ്യമായിട്ടാണ് ഒരു സിനിമയില്‍ ഒരുമിച്ച് അഭിനയിക്കുന്നത്. ഇവിടെ മലയാള സിനിമയിലെ ഈ വര്ഷത്തെ വലിയ വിജയങ്ങളിൽ ഒന്നാകും എന്നാണ് സൂചനകൾ......


2015 മേയ് 24, ഞായറാഴ്‌ച

ഒരു തീവണ്ടി യാത്ര ......

കേരള  സെക്രെട്ടറിയെറ്റ് എംപ്ലോയീസ് അസോസിയേഷൻ സാംസകാരിക വിഭാഗം  രചന സംഘടിപ്പിച്ച ടാലെന്റ്റ്‌ ടൈം 2015  കഥാ മത്സരത്തിൽ പുരസ്കാരത്തിന് അർഹമായ എന്റെ കഥ      "  ഒരു തീവണ്ടി  യാത്ര".......  പ്രിയപ്പെട്ടവര്ക്കായി സമര്പ്പിക്കുന്നു......

തീവണ്ടി കുതിച്ചു പായുകയാണ്. ഒപ്പം വഴിയോര കാഴ്ചകൾ പിന്നിലേക്ക്‌ ഓടി മറയുന്നു . മാധവ് ഒന്നുകൂടി സീറ്റിൽ ഇളകി ഇരുന്നു. തന്റെ ചുറ്റുപാടും നടക്കുന്നതൊന്നും അയാൾ ശ്രദ്ധിക്കുന്നതേ ഇല്ല. ഹൃദയത്തിൽ വല്ലാത്തൊരു നെരിപ്പോടുമായാണ്   മാധവിന്റെ യാത്ര . ആകെ അസ്വസ്ഥനാണ് അയാൾ. ഏതാണ്ട് രണ്ടു മാസം മുൻപ് ഇതുപോലെ ഒരു തീവണ്ടി യാത്ര തന്റെ ജീവിതം അപ്പാടെ മാറ്റി മറിക്കുമെന്ന് അയാൾ കരുതിയതെ ഇല്ല. തീവണ്ടിയുടെ ഗതിവേഗത്തിനും അപ്പുറം മാധവിന്റെ ചിന്തകളും ഓര്മ്മകളുടെ ആഴങ്ങളിലേക്ക് യാത്രയായി .. ഏതാണ്ട് രണ്ടു മാസം മുൻപ് ഔദ്യോഗിക ആവശ്യം കഴിഞ്ഞു വീട്ടിലേക്കുള്ള മടക്ക യാത്രയിൽ തീവണ്ടിയിൽ കയറുമ്പോഴേക്കും സമയം ഏറെ വൈകിയിരുന്നു. തന്റെ സീറ്റ് കണ്ടു പിടിച്ചു ഒരു ദീർഘ നിശോസ്വതോടെ ഇരുന്നു . തന്റെ ബോഗിയിൽ ഉള്ളവർ അവരവരുടെ ലോകത്താണ്. ഏറെ വൈകിയാണെങ്കിലും പത്രത്തിലും മാഗസിനുകളിലും കണ്ണ് നട്ടിരിക്കുന്നവർ, മൊബൈലിലും, ലപ്റ്റൊപിലും ഫൈസ്ബുക്കും വാട്ട്സ് ആപ്പും നോക്കി സമയം കളയുന്നവർ, മറ്റു ചിലര് ഇപ്പോൾ തന്നെ ഉറങ്ങാനുള്ള തയ്യാറെടുപ്പിലാണ്. തീവണ്ടി സ്റ്റഷൻ വിട്ടു കഴിഞ്ഞു. മാധവ് തന്റെ വിന്ഡോ സീറ്റിൽ ഇരുന്നു വഴിയോര കാഴ്ചകളിലേക്ക് കണ്ണ് നട്ടു. ചെറിയ തണുത്ത കാറ്റ് വീശുന്നുണ്ട് , കൂടെ ചെറിയ ചാറ്റൽ മഴയും. മഴ എന്നും തനിക്കു പ്രിയപ്പെട്ടതാണ് .പറഞ്ഞറിയിക്കാൻ ആകാത്ത ഒരു നൊമ്പരമോ , ആഹ്ലാദമോ ഒക്കെ നല്കിയാണ് ഓരോ മഴയും കടന്നു പോകുന്നത്. പലപ്പോഴും  മനസ്സില് പ്രണയം നിറയ്ക്കുന്നതും ഈ മഴ തന്നെ ആണ്. ദീപ്തിക്കു അറിയാം താൻ പുലര്ച്ചെ മാത്രമേ എത്തുകയുള്ളൂ എന്ന് . അച്ഛനെ കാത്തിരുന്നു ഉണ്ണിമോൻ ഉറങ്ങി കാണും . ചിലപ്പോൾ വാശി പിടിച്ചു കരഞ്ഞിട്ടുണ്ടാവാം. അവനു വാങ്ങിയ മിട്ടായിയും കളിപ്പാട്ടവും ബാഗിൽ ഉണ്ട്. ചുറ്റും ഉള്ളവര് എല്ലാം ഉറക്കമായി. ഉറക്കം ചെറുതായി കണ്ണുകളെ തഴുകുന്നുണ്ട്, എങ്കിലും ഈ മഴ കാഴ്ചകൾ കണ്ടു മതിയായിട്ടില്ല , അലപനേരം കൂടി ഇരിക്കാം. എത്ര സറെഷനുകൾ പിന്നിട്ടു എന്നറിയില്ല തീവണ്ടി അപ്പോഴും ലക്ഷ്യത്തിലേക്ക് പായുകയാണ്. പെട്ടെന്നാണ് അടുത്ത ബോഗിയിൽ നിന്ന് ഒരു നിലവിളി കേട്ടത്. ഒരു പെണ്‍കുട്ടിയുടെ ശബ്ദമാണ്. വല്ലാത്തൊരു അലര്ച്ച ആയിരുന്നു. മാധവ് ചാടി എണീറ്റു. ഉറക്കത്തിൽ ആയിരുന്ന മറ്റു ചിലരും ഉണര്ന്നു എണീറ്റു.ഇപ്പോൾ ശബ്ദം ഒന്നും കേള്ക്കുന്നില്ല. എന്ത് പറ്റി എന്ന് എല്ലാവരും പരസ്പരം ചോദിക്കുന്നുണ്ടായിരുന്നു. അടുത്ത ബോഗിയിൽ നിന്നാണ് നിലവിളി കേട്ടത് എന്തായാലും അപായ ചങ്ങല വലിച്ചു നോക്കാം , മാധവിന്റെ കൈകൾ അപായ ചങ്ങലയിലേക്കു നീങ്ങി. പെട്ടെന്ന് മറ്റു ചിലർ എതിർത്തു, ഇപ്പോൾ ശബ്ദം ഒന്നും കേള്ക്കുന്നില്ലല്ലോ , മാത്രമല്ല ഇപ്പോൾ തന്നെ ഏറെ വൈകി ഒരു പക്ഷെ അപായ ചങ്ങല വലിച്ചു വണ്ടി നിർത്തിയാൽ സമയത്ത് ലക്ഷ്യങ്ങളിൽ എത്താനും കഴിയില്ല. ഭൂരിപക്ഷ അഭിപ്രായത്തിനു മുൻപിൽ മാധവും തീരുമാനം മാറ്റി. തീവണ്ടി അപ്പോഴും കുതിച്ചു പായുകയാണ് . ഏതാണ്ട് പുലരാർ ആയപ്പോഴേക്കും മാധവ് ഉറക്കച്ചടവ് വിട്ടു എഴുന്നേറ്റു. ഇനി ഒരു സ്റ്റഷൻ കൂടി മാതമേ ഉള്ളു. നിർത്തി ഇട്ടിരിക്കുന്ന സ്റെഷനിൽ ഇറങ്ങി തണുത്ത വെള്ളത്തിൽ മുഖം കഴുകി. ഒരു കോഫിയും പത്രവും വാങ്ങി തിരികെ സീറ്റിൽ എത്തി. ഇനി ബോഗിയിൽ രണ്ടു മൂന്നു പേര് മാത്രമേ ഉള്ളു. അവരെല്ലാം സ്റേഷൻ എത്തിയിട്ട് എനീൽക്കാം എന്ന് കരുതിയാവും ഇപ്പോഴും കിടക്കുകയാണ്. ജീവിതമാകുന്ന യാത്രയും അങ്ങനെ തന്നെയാണ്, പരിചയമുള്ള പല സഹ  യാത്രികരും അപ്രതീക്ഷിതമായി യാത്ര അവസാനിപ്പിച്ചു പോകാറുണ്ട്, ഒപ്പം പുതിയ സഹയാത്രികർ ഒപ്പം ചെരാറും ഉണ്ട്, എവിടെയോ വച്ച് എപ്പോഴോ എന്റെ ഈ യാത്രയും അവസാനിപ്പിച്ചു വിട പറയേണ്ടതുണ്ട് .  മാധവ് കോഫി ഒന്ന് സിപ് ചെയ്തു പത്രത്തിൽ  കണ്ണോടിക്കാൻ തുടങ്ങി. പെട്ടെന്ന് മാധവിന്റെ കണ്ണുകൾ ഒരു വാർത്തയിൽ ഉടക്കി. താൻ യാത്ര ചെയ്യുന്ന തീവണ്ടിയിൽ യാത്ര  ചെയ്തിരുന്ന ഒരു പെണ്‍കുട്ടിയെ  അതി ക്രൂരമായി ബലാത്സംഗം ചെയ്തു കൊലപ്പെടുതിയിരിക്കുന്നു. ഏതാനും മണിക്കൂറുകൾക്കു മുൻപ് നടന്ന ദുരന്തം പ്രധാന വാർത്തയായി തന്റെ മുന്നില് എത്തിയിരിക്കുന്നു. വാർത്ത‍ വിശദമായി തന്നെ കൊടുത്തിരിക്കുന്നു. സുന്ദരിയായ പെണ്‍കുട്ടിയുടെ ചിത്രം ഇന്സൈട്ടിൽ കൊടുത്തിരിക്കുന്നു. ഒപ്പം യാത്ര  ചെയ്തിരുന്നവരുടെ സ്വാർത്ഥത കാരണമാണ് പെണ്‍കുട്ടിയെ രക്ഷിക്കാൻ കഴിയാത്തത് എന്ന് പരാമർശവും ഉണ്ട്. മാധവിനു തല ചുറ്റുന്നത്‌ പോലെ തോന്നി , ഹൃദയമിടിപ്പ്‌ കൂടി ,ശ്വാസ്സഗതി വര്ദ്ധിച്ചു. ദൈവമേ നിലവിളി കേട്ട സമയം അപായ ചങ്ങല വലിച്ചാൽ മതിയായിരുന്നു. അപായ ചങ്ങലയിലേക്കു നോക്കിയപ്പോൾ അത് തന്നെ നോക്കി കൊഞ്ഞനം കുത്തുന്നത് പോലെ പരിഹസിക്കുന്നത് പോലെ പുശ്ചിക്കുന്നത്  പോലെ  മാധവിനു തോന്നി .  താൻ  ഉള്പ്പെടയുള്ള ചിലരുടെ സ്വാർത്ഥത കാരണം ഒരു പെണ്‍കുട്ടിക്ക് ഈ ദുരന്തം സംഭവിച്ചല്ലോ എന്നാ ചിന്ത മാധവിനെ വേട്ടയാടാൻ തുടങ്ങി. അപ്പോഴേക്കും വണ്ടി സ്റെഷനിൽ എത്തിയിരുന്നു. എത്രയും വേഗം വീട്ടില് എത്തണം. എല്ലായിടത്തും ചര്ച്ച ഈ സംഭവം തന്നെ ആണ്. വീട്ടില് എത്തിയപ്പോഴും മാധവ്  ആകെ അസ്വസ്ഥനായിരുന്നു. ദീപ്തിയോടു ഒരു വിധം കാര്യങ്ങൾ പറഞ്ഞു മനസ്സിലാക്കി. ദീപ്തിയുടെ പിന്തുണയും സാന്ത്വനവും മാത്രമായിരുന്നു ആശ്വാസം. എങ്കിലും മാധ്യമങ്ങളിലും  സോഷ്യൽ മീഡിയയിലും ഒക്കെ ഈ സംഭവങ്ങൾ നിറയുമ്പോൾ അഞ്ജാത സാന്നിധ്യമായി  താനും അതിന്റെ ഭാഗം ആയി മാറുന്നു എന്നാ യാദര്ത്യം മാധവ് തിരിച്ചറിഞ്ഞു.ഒരു പക്ഷെ  അവർ ഉദെഷിക്കുന്ന ആൾ താൻ ആണ് എന്ന് അറിയാത്തവർ    അപായ ചങ്ങല  വലിക്കാത്ത ആളിനെ ശപിക്കുന്നതിനും കുറ്റപ്പെടുത്തുന്നതിനും മാധവ്   സാക്ഷി ആകേണ്ടി  വന്നിട്ടുണ്ട്. അജ്ഞാതനായ ആ മനുഷ്യനുമേൽ എല്ലാവരും ശാപ വാക്കുകൾ കേൾക്കുമ്പോൾ കുറ്റബോധം നിറഞ്ഞ മനസ്സുമായി നിസ്സന്ഗ്ഗനായി നിൽക്കാനേ കഴിഞ്ഞിരുന്നുള്ളൂ.മനസ്സ് ആകെ കലുഷിതമായി ജോലിയിൽ പോലും ശ്രദ്ധിക്കാൻ കഴിയാതെ , ഉറക്കമില്ലാതെ ഭ്രാന്ത് പിടിച്ച അവസ്ഥ കണ്ടിട്ട് ദീപ്തിക്കു ഭയമായി . ആ പെണ്‍കുട്ടിയുടെ വീട്ടില് ഒന്ന് പോകാനും അവളുടെ ശവകുടീരത്തിൽ ഒരു പനിനീര് പൂവ് അര്പ്പിച്ചു പ്രാർത്ഥിക്കുവാനും ദീപ്തിയാണ് മാധവിനു ഉപദേശം നല്കിയത്. ദീപ്തിയുടെ നിര്ബന്ധത്തിനു വഴങ്ങിയാണ് തന്റെ  ഈ  യാത്ര .  തീവണ്ടി സ്റെഷനിൽ എത്തിയപ്പോഴേക്കും വൈകിയിരുന്നു. ആ കുട്ടിയുടെ വീട്ടിൽ  ചെന്നിട്ടു ഇന്ന് തന്നെ മടങ്ങണം. കവലയിൽ എത്തി പെണ്‍കുട്ടിയുടെ വീട് ചോദിച്ചപ്പോഴേ കൃത്യമായി മറുപടി കിട്ടി. അന്നാട്ടുകര്ക്ക് എല്ലാം പ്രിയപ്പെട്ടവളായിരുന്നു അവൾ.അവരുടെ മറുപടിയിലും പ്രതികരണത്തിലും അത് വെളിവായിരുന്നു. നീറുന്ന മനസ്സോടെ ആ പെണ്‍കുട്ടിയുടെ വീട്ടിലെത്തി അമ്മയെയും ഏക സഹോദരനെയും കണ്ടു. ആരാണ് അയാൾ എന്ന് അവർ അന്വോഷിച്ചില്ല , എന്നും ആരെങ്കിലും ഒക്കെ അവളുടെ ശവകുടീരം സന്ദര്ശിക്കുക പതിവായിരുന്നു. മാത്രമല്ല അവര്ക്ക് അയാൾ  ആരാണ് എന്ന് അന്വോഷിക്കേണ്ട കാര്യവും ഇല്ല, കാരണം ഏതൊരു ആശ്വസ്സ വചനങ്ങള്ക്കും , സാന്നിധ്യങ്ങല്ക്കും നികത്താൻ കഴിയാത്തതു ആണല്ലോ അവ്ര്ക്കുണ്ടായ നഷ്ട്ടം.കുറ്റബോധം പേറുന്ന മനസ്സുമായി ആ പെണ്‍കുട്ടിയുടെ ശവകുടീരത്തിനു മുൻപിൽ നിൽക്കുമ്പോൾ അറിയാതെ മാധവിന്റെ കണ്ണുകൾ നിറഞ്ഞു, എന്നോട് പൊറുക്കുക സോദരീ , സ്വാർത്ഥമായ ഈ ലോകത്തിന്റെ രക്തസാക്ഷിയാണ് നീ , എന്നിൽ  പൊറുക്കുക .ഒരു പാട് സ്വാർത്ഥ ജന്മങ്ങളുടെ കണ്ണ് തുറപ്പിക്കുവാൻ നിന്റെ ജീവിതം ബലി കഴിക്കേണ്ടി വന്നു . കൈയിൽ കരുതിയിരുന്ന പനിനീര്പൂവ് ആ പെണ്‍കുട്ടിയുടെ ശവ കുടീരത്തിൽ അര്പ്പിച്ചു പ്രാർത്ഥനയോടെ കണ്ണുകൾ അടച്ചു നിന്നപ്പോൾ ഒരു ഇളം കാറ്റ് മാധവിനെ തഴുകി കടന്നു പോയി . ഇപ്പോൾ ഹൃദയത്തിന്റെ ഭാരം വല്ലാതെ ഒഴിഞ്ഞത് പോലെ അയാള്ക്ക് തോന്നി. ആ പെണ്‍കുട്ടിയുടെ അമ്മയോടും സഹോദരനോടും യാത്ര പറഞ്ഞിറങ്ങുമ്പോൾ സമയം സന്ധ്യ  മയങ്ങിയിരുന്നു.. ഒപ്പം ചെറിയ ചാറ്റൽ മഴയും ............

2015 മേയ് 17, ഞായറാഴ്‌ച

തനിയാവര്‍ത്തനം..........

ദുരന്തം
ഞെട്ടല്‍
വാദ പ്രതിവാദങ്ങള്‍
ചാനെല്‍ ചര്‍ച്ചകള്‍
ജാഥകള്‍ , റാലികള്‍
കവല പ്രസംഗങ്ങള്‍
പിന്നെ പഴയ പടി......
വീണ്ടും ദുരന്തം
മറ്റൊരു തനിയാവര്‍ത്തനം........

2015 മേയ് 12, ചൊവ്വാഴ്ച

തുടർചലനങ്ങൾ........


ഫുട്പാത്തിൽ അന്തിയുറങ്ങാൻ വിധിക്കപ്പെട്ടവരെ പട്ടിയെന്ന് വിളിച്ചു പരിഹസ്സിച്ചവര്ക്കും പുചിച്ചവര്ക്കും അത്തരത്തിൽ അന്തിയുറങ്ങുന്നവരുടെ വിരിപ്പിൽ അഭയം തേടാൻ ഭൂമി ചെറുതായി ഒന്ന് കുലുങ്ങിയ സെക്കന്റ്‌ സമയം മാത്രമേ വേണ്ടി വന്നുള്ളൂ .......

2015 മേയ് 8, വെള്ളിയാഴ്‌ച

സൽമാൻ ഖാൻ -രവീന്ദ്ര പാട്ടീൽ -ശരിതെറ്റുകളുടെ വിധി ന്യായങ്ങൾ .......

ഇന്നിപ്പോൾ ഈ കുറിപ്പ് എഴുതാൻ കാരണം പണവും സ്വാധീനവും പദവികളും ,അധികാര കേന്ദ്രങ്ങളും ഒന്നും ഇല്ലാത്ത എന്നെപോലെ ഒരു സാധാരണ പൌരനു ഈ സമൂഹത്തില നേരിടേണ്ടി വനീക്കാവുന്ന സാഹചര്യങ്ങളിൽ ഉത്ഖണ്ട ഉള്ളത് കൊണ്ടാണ്. സൽമാൻ ഖാന്  കോടതി നല്കിയ ശിക്ഷയും പിന്നീടു അത് മരവിപ്പിച്ചതും ഒക്കെ മാധ്യമങ്ങളിൽ നിറഞ്ഞു നില്ക്കുന്നു. തീര്ച്ചയായും അറിഞ്ഞും  അറിയാതെയും ഒക്കെ തെറ്റുകൾ സംഭവിക്കുക സ്വാഭാവികമാണ്. എന്നാൽ ചെയ്താ തെറ്റിനെ അന്ഗീകരിക്കുകയും അതിനു പ്രായശ്ചിത്തം ചെയ്യുകയും ചെയ്യുമ്പോഴാണ്  ധര്മ്മികമായ മൂല്യം ഉയരുന്നത്. എന്നാൽ സൽമാൻ ഖാന്റെ കാര്യത്തിൽ സംഭവിച്ചത് അങ്ങനെയല്ല. ചെയ്താ തെറ്റിനെ മൂടി വൈക്കാനും തെറ്റ് ചൂണ്ടി  കാണിച്ച രവീന്ദ്ര പാട്ടീൽ എന്നാ 24 കാരനായ പോലീസുകാരന്റെ ജീവിതം ബാലിയടാക്കുവാനുമാണ്  ഈ നീണ്ട 13 വർഷങ്ങൾ കൊണ്ട് സാധിച്ചത് . ഒരു പക്ഷെ ചെയ്താ തെറ്റിനെ അംഗീകരിച്ചു കൊണ്ട് തക്കതായ പ്രായശ്ചിത്തം ചെയ്തിരുന്നു എങ്കിൽ രവീന്ദ്ര പാട്ടീൽ എന്നാ ചെറുപ്പക്കാരന് സ്വന്തം ജീവിതം ബലികഴിക്കേണ്ടി വരുമായിരുന്നില്ല. ഇവിടെ സൽമാൻ ഖാൻ ഫുട്പാത്തിൽ കിടനാ ആളെ വാഹനം ഇടിച്ചു കൊന്നതിനേക്കാൾ വലിയ കുറ്റം രവീന്ദ്ര പറ്റീൽ എന്നാ ചെരുപ്പക്കരന്റ്റ് ജീവിതം തകര്ത് എന്നത് തന്നെ ആണ്. ആദ്യതെത് അറിയാതെ ചെയ്താ തെറ്റ് എന്നാ വിധത്തില ന്യായീകരിക്കാം എന്നാൽ രണ്ടാമത് പറഞ്ഞ തെറ്റ് ബോധപൂർവ്വം ഉണ്ടായതു തന്നെയാണ്. ഇന്നിപ്പോൾ ഒട്ടേറെ സഹപ്രവർത്തകർ സൽമാൻ ഖാന് പിന്തുണയുമായി എത്തുന്നുന്നുണ്ട് , എന്നാൽ ഈ സംഭവങ്ങളിൽ പെട്ട മുന്പറഞ്ഞ ആളുകളുടെ കുടുംബങ്ങള്ക്ക് , അവരെ ആശ്രയിച്ചു കഴിഞ്ഞിരുന്നവർക്ക് ഒക്കെ ഉണ്ടായ നഷ്ട്ടവും അവര്ക്ക് ജീീവിക്കുവനുല്ല അവകാശവും പിന്തുണയും ഒന്നും ആരും പറഞ്ഞതായി ശ്രദ്ധയിൽ പെട്ടിട്ടില്ല. ഇന്നിപ്പോൾ ചില പ്രസ്താവനകൾ കേട്ടു. ഫുട് പത്തിൽ കിടന്നു ഉറങ്ങുന്നവർ പട്ടികൾ ആണെന്ന് . ഈ പ്രസ്താവന നടത്തിയവർ ഇന്ത്യ എന്നാ രാജ്യത്തിൻറെ ഓരോ മുക്കും മൂലയും സഞ്ചരിക്കണം. ഇവിടെ ശീതീകരിച്ച മുറികളില ഉറങ്ങുന്നവരുടെ എത്രയോ ഇരട്ടിയിൽ അധികമാണ് വഴിയോരങ്ങളിൽ അന്തി ഉറങ്ങുന്നത്. അതിൽ പിഞ്ചു കുഞ്ഞുങ്ങൾ മുതൽ വൃദ്ധ ജനങ്ങള് വരെ ഉണ്ട്.  അവരില പലരും അവരുടെ കുറ്റം കൊണ്ടല്ല അങ്ങനെ കഴിയേണ്ടി വരുന്നത് . മറിച്ചു നമ്മുടെ സംവിധാനങ്ങളുടെ പോരയ്മ തന്നെയാണ് അവരെ അത്തരത്തിൽ മുന്നോട്ടു പോകാൻ പ്രേരിപ്പിക്കുന്നത്. ആരൊക്കെ പിന്തുണ നല്കിയാലും നീതി പീഠം കുറ്റ വിമുക്താൻ ആക്കിയാലും സ്വന്തം മനസാക്ഷിക്ക് മുൻപിൽ സൽമാൻ ഖാൻ തെറ്റുകാരൻ തന്നെയാണ് , സ്വന്തം തെറ്റ് അന്ഗീകരിക്കുകയും  പ്രായശ്ചിത്തം ചെയ്യാതിരിക്കുകയും ചെയ്യുന്നിടത്തോളം കാലം വരെയും .......

2015 മേയ് 3, ഞായറാഴ്‌ച

മലയാള സിനിമ എവിടെയാ .....?

4 മാസ്സങ്ങൾ 43 ചിത്രങ്ങൾ 6 വിജയങ്ങൾ . തീര്ച്ചയായും മലയാള സിനിമ എവിടെയാ എന്നാ ചോദ്യം പ്രസക്തമാകുന്നത് ഈ കണക്കുകൾ പരിശോധിക്കുമ്പോഴാണ്. പിക്കെറ്റ് 43 , ഫയർമാൻ , എന്നും എപ്പോഴും, വടക്കൻ സെൽഫീ , ഭാസ്കർ ദി റാസ്കൽ, ചന്ദ്രേട്ടൻ എവിടെയാ ? എന്നീ ചിത്രങ്ങൾ മാത്രമാണ് വിജയമാവുകയോ വിജയത്തിലേക്ക് നീങ്ങുകയോ ചെയ്യുന്നത്. ബാക്കി 37 ചിത്രങ്ങൾ അതിന്റെ പ്രവര്തകര്ക്കും പ്രേക്ഷകര്ക്കും നല്കിയത് എന്താണ് എന്നത് ചോദ്യമായി തുടരുന്നു. തീര്ച്ചയായും വിജയിച്ച ചിത്രങ്ങളുടെ ലിസ്റ്റ് പരിശോധിച്ചാൽ എളുപ്പത്തിൽ മനസ്സിലാക്കാവുന്ന ഒരു കാര്യം ഉണ്ട്. ഈ ചിത്രങ്ങളുടെ വിഷയങ്ങൾ എല്ലാം പല കുറി അവര്തിക്കപ്പെട്ടിട്ടുള്ളത് ആണെങ്കിലും കാലഘട്ടത്തിനു അനുയോജ്യമായ രീതിയിൽ അവയെ പ്രേക്ഷകർക്ക്‌ മുന്നില് വരച്ചു കാട്ടാൻ ഇതിന്റെ പ്രവർത്തകർക്ക് കഴിഞ്ഞു. പ്രതേകിച്ചു ഈ ചിത്രങ്ങൾ എല്ലാം തന്നെ മനുഷ്യ ബന്ധങ്ങൾ അത് ഏതു തലത്തിൽ ഉള്ളവ ആയാലും അവയുടെ ഊഷ്മളതയും വൈകാരികതയും മലയാളി സമൂഹത്തിന്റെ എന്നത്തേയും ചിന്താധാരക്ക് അനുയോജ്യമായ വിധത്തില കൈകാര്യം ചെയ്തു വിജയിപ്പിചിരിക്കുന്നു എന്ന് കാണാം. തീര്ച്ചയായും സ്നേഹവും സൌഹൃദവും ,ബന്ധങ്ങളുടെ ഇഴയടുപ്പവും എല്ലാം മലയാളി എന്നും നെഞ്ചോട്‌ ചേര്ക്കുന്ന വിഷയങ്ങൾ തന്നെയാണ്.പ്രതിപാദ്യ വിഷയങ്ങൾ എന്ത് തന്നെ ആയ്യാലും ഇത്തരം വിഷയങ്ങൾ കൂടി മനോഹരമായി തുന്നിചെര്ക്കുന്ന ചിത്രങ്ങൾ തന്നെയാണ് വിജയമായിട്ടുള്ളത്‌. തീര്ച്ചയായും കാലം ഏറെ മുന്നോട്ടു പോയി സാങ്കേതികമായി ഏറെ മാറ്റങ്ങൾ സംഭവിച്ചു , എന്നിരുന്നാൽ പോലും മലയാളി മനസ്സിന്റെ അകത്തളങ്ങളിൽ അവർ സ്വകാര്യമായി എങ്കിലും സൂക്ഷിച്ചു വയ്ക്കുന്ന മലയാളിത്തവും നന്മയും സ്നേഹവും ഒക്കെ വെള്ളിത്തിരയിലെ കഥാപാത്രങ്ങളിൽ കൂടി കഥകളിൽ കൂടി അനുഭവിച്ചറിയാൻ ഓരോ മലയാളിയും അന്നും ഇന്നും എന്നും കൊതിക്കുന്നുണ്ട്‌. അത്തരം നല്ല ചിത്രങ്ങൾ ഇപ്പോഴും ഉണ്ടാവുന്നുണ്ട് , ഇനിയും ഉണ്ടാവുകയും ചെയ്യും , എന്നിരുന്നാലും ഇപ്പോഴത്തെ സാഹചര്യത്തിൽ മലയാള സിനിമ എവിടെയാ ....? എന്ന ചോദ്യം അർദ്ധവിരാമമായി തുടരുന്നു........

2015 ഏപ്രിൽ 28, ചൊവ്വാഴ്ച

യാത്ര ........

അനന്തമായ നീലാകാശത്തിനു കീഴെ കണ്ണെത്താത്ത  അഗാധമായ ഓളപ്പരപ്പിലൂടെ തുഴഞ്ഞു നീങ്ങുന്ന ചെറു തോണി പോലെയാണ് ജീവിതം. ചിലപ്പോഴൊക്കെ ശാന്തമായി എന്നാൽ പലപ്പോഴും കാറിലും കോളിലും തിരയിലും  ചുഴിയിലും പെട്ട് പ്രക്ഷുബ്ധമായി , ഏതു നിമിഷവും അവസ്സാനിക്കാവുന്ന യാത്ര ......
എങ്കിലും അകലങ്ങളിൽ എവിടെയൊക്കെയോ കാണുന്ന പ്രതീക്ഷയുടെ ചില പച്ചതുരുത്തുകൾ, വെള്ളിവെളിച്ചങ്ങൾ മുന്നോട്ടുള്ള യാത്രക്ക് ഊര്ജ്ജം പകര്ന്നു നല്കുന്നു    ......
സ്വരുക്കൂട്ടി വച്ച  സ്വപ്നങ്ങളും പ്രതീക്ഷകളുമായി അവിരാമം  യാത്ര തുടരുന്നു ..........

2015 ഏപ്രിൽ 26, ഞായറാഴ്‌ച

ഒർമ്മയിലിന്നും ധരഹാര ........

എപ്പോഴും അങ്ങിനെയാണ് നിനച്ചിരിക്കാതെയുള്ള ദുരന്തങ്ങൾ നമ്മെ പിടിച്ചുലക്കും. നെപാളിലും ഇന്ത്യയിലുമായി ഇന്നലെ ഉണ്ടായ ഭൂകമ്പത്തിൽ ആയിരക്കണക്കിന് ജീവന പൊലിഞ്ഞു. ഇത്തരം ദുരന്ത മുഖങ്ങളിലാണ് നമ്മൾ മനുഷ്യര് എത്ര നിസ്സഹായര  എന്ന് വെളിവാകുന്നത്. കുറെ നാളുകൾ നെപാളിൽ ഉണ്ടായിരുന്നത് കൊണ്ട് അവിടത്തെ സംസ്കാരവും അതിന്റെ സ്മാരകങ്ങളും ഒക്കെ അറിയാൻ സാധിച്ചിട്ടുണ്ട്. കട്മാണ്ടുവിനോട് ചേർന്ന് കിടക്കുന്ന ഹെട്ടുട എന്നാ വലിയ നഗരത്തിലെ സ്കൂളിൽ ജോലി ചൈയ്യവെയാണ് നേപാളിന്റെ സംസ്കാരത്തെയും പ്രകൃതി യെയും കുറിച്ച് കൂടുതൽ മനസ്സിലാക്കാൻ കഴിഞ്ഞത്. വലുപ്പത്തിൽ കേരളത്തിന്റെ അത്ര മാത്രം ആയതു കൊണ്ട് വളരെ കുറച്ചു ദിവസ്സങ്ങൾ കൊണ്ട് നേപാൾ എന്നാ രാജ്യത്തെ പൂര്ര്ന്നമായും അടുത്തറിയാനും കഴിഞ്ഞു. ഞാൻ കാണുന്ന സമയത്ത് ടരഹാര ഇന്നത്തെ സൌന്ദര്യവും തലയെടുപ്പും ആര്ജിച്ചു വരുന്നതെ ഉണ്ടായിരുന്നുള്ളു. മുന്പെന്ഗോ ഉണ്ടായ ഭൂകമ്പം വരുത്തിയ കേടുപടുകളിൽ നിന്ന് മുക്തയായി തലയെടുത്ത് വരുന്ന ടരഹര അത്ഭുതത്തോടെ നോക്കി കണ്ടിട്ടുണ്ട്. നേപാൾ എന്നാ രാജ്യത്തിൻറെ അടയാളം തന്നെ ആയിരുന്നു ടരഹാര. ഇന്നിപ്പോൾ ടരഹര ഒരു മണ്കൂന മാത്രമായി എന്ന് കണ്ടപ്പോൾ നടുക്കം തോന്നി. പിന്നെ ഹെടുടയിലെ സ്കൂൾ ആയിരുന്നു എങ്കിലും നെപളിന്റെ വിവിധ പ്രദേശങ്ങളിലെ കുട്ടികൾ അവിടെ പഠിക്കാൻ എത്തുമായിരുന്നു. ഭൂകമ്പം അവിടമാകെ തകര്ത് എന്ന് കേട്ടപ്പോൾ ആ കുഞ്ഞുങ്ങളുടെ മുഖം വീണ്ടും ഓർമ്മയിൽ തെളിഞ്ഞു. പ്രസൂണ്‍ , ചന്ദൻ,രാഹുൽ, രചന , യുബ്രാജ് , മഹിമ , അമിത് ........ ഇപ്പോൾ അവരൊക്കെ കൂടുതൽ ഉയരങ്ങളിൽ; എത്തിയിട്ടുണ്ടാവാം. എങ്കിലും എന്റെ കുഞ്ഞുങ്ങൾക്ക്‌ ഏതെങ്കിലും സംഭാവിചിട്ടുണ്ടാകുമോ എന്നാ ഉത്കണ്ട എന്നെ വിട്ടൊഴിയുന്നില്ല. ഒരു പക്ഷെ നെപാലിന്റെ ചരിത്രത്തെയും സംസകരതെയും കുറിച്ച് എന്നെ കൂടുതലായി മനസ്സിലാക്കി തന്നത് ആ കുട്ടികൾ ആയിരുന്നു. അവിടത്തെ ഭക്ഷണം , ഭാക്ഷ എന്ന് വേണ്ട എല്ലാത്തിനെയും കുറിച്ച് വ്യക്തമായി അവർ പറഞ്ഞു തന്നു. ഒരു ഇന്ത്യക്കാരൻ , ഒരു മലയാളി എന്നാ നിലയില അവര്ക്ക് വലിയ സ്നേഹവും ബഹുമാനവും ആയിരുന്നു. നമ്മുടെ നാടിൻറെ സംസകര്തെയും പ്രതേകതകളെയും  കുറിച്ച് അവരെയും പറഞ്ഞു മനസ്സിലാക്കിയിട്ടുണ്ട്. പലരും ഓണം ആഘോഴിക്കുവാനും മറ്റും വരണം എന്ന് ആഗ്രഹം പ്രകടിപ്പിക്കുകയും ചെയ്തിട്ടുണ്ട്. ഒരു നാടിനെ ഒന്നാകെ തകര്ത ദുരന്തം അവരുടെ ജീവിതത്തെ എങ്ങനെ ബാധിചിട്ടുണ്ടാവും . അറിയില്ല. അവരുടെ സ്വപ്നങ്ങളും പ്രതീക്ഷകളും ഇനിയും ഏറെ ഉയരങ്ങൾ താണ്ടുവാൻ ഉണ്ട്. ഒരിക്കലും തളരാതെ പതറാതെ ഈ ദുരന്ത മുഖങ്ങളെ അതിജീവിക്കാൻ സർവ്വേശ്വരൻ അവര്ക്ക് കറുത്ത് നല്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു .......

2015 ഏപ്രിൽ 23, വ്യാഴാഴ്‌ച

മഴപെയ്യുകയാണ്.......

മഴ പെയ്യുകയാണ് . തെങ്ങോല തലപ്പുകളെ കുളിരണിയിച്ചു കൊണ്ടു മഴ പെയ്യുകയാണ് . തുറന്നിട്ട ജനല്‍ പാളികള്‍ക്ക്‌ ഇടയിലുടെ മഴയുടെ സൌന്ദര്യം നോക്കി നിന്നപ്പോള്‍ ഓര്‍മ്മകള്‍ ഉണരുകയായി. ഓര്‍മയുടെ ജാലകം തുറക്കുമ്പോള്‍ ബാല്യത്തില്‍ ചെളി വെള്ളത്തില്‍ ചാടി ക്കളിച്ചതും, കളി വഞ്ചികള്‍ ഒഴുക്കിയതും , മഴ നനഞ്ഞു പനി പിടിച്ച കാരണം സ്കൂളില്‍ പോകാന്‍ ആവാതെ വിഷമിച്ചതും  ഇന്നലത്തേത് പോലെ തോന്നുന്നു. എനിക്ക് ഒരു സുഹൃത്തിനെ ആദ്യമായി നഷ്ട്ടപ്പെടുന്നത്  ഒരു മഴക്കാലതാണ്. എന്റെ പ്രിയ കുട്ടുകാരന്‍ ശങ്കരന്‍ നമ്പൂതിരി . അമ്പരപ്പോടെയും പരിഭ്രമത്തോടെയും സ്കൂളിൽ എത്തിയപ്പോൾ ആദ്യമായി എന്നെ നോക്കി പുഞ്ചിരിച്ചത് അവനായിരുന്നു. ചന്ദനത്തിന്റെ നിറവും ഗന്ധവുമായിരുന്നു അവനു. പിന്നീട് എപ്പോഴും നമ്മൾ ഒരുമിച്ചായിരുന്നു. രാജമ്മ ടീച്ചർ ആയിരുന്നു ക്ലാസ്സ്‌ ടീച്ചർ. രസകരങ്ങളായ പല അറിവുകളും ശങ്കരൻ പറഞ്ഞു തന്നിട്ടുണ്ട്. സ്കൂളിൽ പോകുന്ന വഴിക്ക് ചാണകത്തിൽ ചവിട്ടിയാൽ അന്ന് ടീച്ചറിന്റെ കയ്യില നിന്ന് അടി കൊള്ളും എന്നാ ശങ്കരന്റെ  മുന്നറിയിപ്പ് ഉള്ളത് കാരണം വളരെ സൂക്ഷിച്ചാണ് നടന്നിരുന്നത്. അടി കൊള്ളാതിരിക്കാൻ മറ്റൊരു ഉപായവും അവൻ പറഞ്ഞു തന്നിട്ടുണ്ട്. മതിലുകളിലും മറ്റും പിടിച്ചു നില്ക്കുന്ന ചെറിയ ഒരു പായൽ ചെടി നുള്ളി കൈയില വച്ചിരുന്നാൽ അന്ന് അടി കിട്ടില്ല. പക്ഷെ നിരഭാഗ്യ വശാൽ എന്നൊക്കെ ആ ഇല നുള്ളി കൈയിൽ വച്ചോ അന്നൊക്കെ എനിക്ക് അടി കിട്ടുകയും ചെയ്തിട്ടുണ്ട്. അപ്പോൾ ഞാൻ അവനെ ദേഷ്യത്തോടെ നോക്കും ഇല അവന്റെ മുഖത്തേക്ക് എറിഞ്ഞു കൊടുക്കും. അന്നൊക്കെ സ്കൂളിൽ ഉച്ചക്ക് ഉപ്പുമാവ് നല്കാറുണ്ട് . 50 പൈസ അടക്കുന്നവര്ക്കെ ഉപ്പുമാവു ഉള്ളു. എന്റെ കൈയിൽ പൈസ കാണില്ല. ശങ്കരൻ പൈസ അടക്കും, ഉപ്പുമാവ് നമ്മൾ രണ്ടുപേരും കൂടി കഴിക്കും . രാജമ്മ ടീച്ചർ കാണാതെ ആണ് കഴിക്കുന്നത്‌, കാരണം ഞാൻ പൈസ അടച്ചിട്ടില്ലലോ. ഒരു ദിവസ്സം അങ്ങനെ കഴിച്ചു ഇരിക്കുമ്പോൾ ടീച്ചർ വരുന്നു. ഞാൻ ആകെ ഇളിഭ്യനായി . അത് മനസ്സിലാക്കിയത്‌ കൊണ്ടാകണം ഒന്ന് പുഞ്ചിരിച്ചിട്ട്  ടീച്ചർ പറഞ്ഞു കഴിച്ചോ. അതുപോലെ സ്കൂൾ നടയിൽ മിടായി വില്ക്കുന്ന വളരെ പ്രായം ചെന്ന ഒരു അമ്മാവൻ ഉണ്ട് . കേടു വന്ന നാണയവുമായി മിടായി വാങ്ങാൻ ചെല്ലും അമ്മാവൻ  കണ്ണട ഒക്കെ വച്ച് കൃത്യമായി പരിശോധിക്കും കേടു വന്ന നാണയം എന്ന് കണ്ടാൽ ചീത്ത വിളിച്ചു കൊണ്ട് ദൂരേക്ക്‌ വലിച്ചെറിയും . പിന്നെ ഒരോട്ടമാണ്.  എനിക്ക് ആദ്യമായി ഒരു മയില്‍ പീലി തുണ്ട് തന്നത് അവനാണ്. എന്നിട്ട് എന്നോട് പറഞ്ഞു. മാനം കാണിക്കാതെ പുസ്തകത്തില്‍ ഒളിച്ചു വൈക്കണം, മയില്‍ പീലി പ്രസവിക്കും ,അപ്പോള്‍ നിനക്കു ഒരുപാടു മയില്‍‌പീലി കുഞ്ഞുങ്ങളെ കിട്ടും ,അപ്പോള്‍ എനിക്കും ഒരു കുഞ്ഞിനെ തരണം. പിന്നെ മയിൽ പീലിക്കുള്ള ഭ്ഷണവും അവൻ പറഞ്ഞു തന്നു. തെങ്ങോല  മടലിൽ പറ്റി പിടിച്ചിരിക്കുന്ന ചെറിയ പൂപ്പൽ , അത് ഇളക്കി മയിൽപീലിക്കു കൊടുക്കണം. എന്തായാലും എല്ലാം ശങ്കരൻ പറഞ്ഞത് പോലെ കൃത്യമായി തന്നെ ചെയ്തു. മാനം  കാണിക്കാതെ പുസ്തകതാളില്‍ ഒളിപ്പിച്ച മയില്‍ പീലി മുറിക്കു ഉള്ളില്‍ കയറി തുറന്നു നോക്കും , മയില്‍‌പീലി പ്രസ്സവിച്ചോ എന്നറിയാന്‍. അന്നൊരു മഴക്കാലമായിരുന്നു ,ശങ്കരന്‍ അന്ന് ക്ലാസ്സില്‍ വന്നില്ല. ഉച്ച ആയപ്പ്പോഴേക്കും മഴയ്ക്ക് ശക്തി കുടി. കുറെ കഴിഞ്ഞപ്പോള്‍ ശങ്കരനെയും  കൂട്ടി അവന്റെ അച്ഛന്‍ വന്നു. അവനെ കണ്ടപ്പോള്‍ എനിക്ക് സന്തോഷമായി. എന്നാല്‍ ശങ്കരന്റെ അച്ഛന്‍ ടീച്ചറിനോട് പറഞ്ഞതു കേട്ടപ്പോള്‍ വിഷമം  തോന്നി. ശങ്കരന്റെ അച്ചന് സ്ഥലം മാറ്റം കിട്ടി . ടി .സി . വാങ്ങി യാത്ര പറയാന്‍ വന്നതാണ്. എടാ ഞാന്‍ പൂവ്വാന് ? എവിടേക്ക് ?അച്ചന് സ്ഥലം മാറ്റം എന്നാലും അച്ചന് ജോലി ഇവിടെ കിട്ടുമ്പോ തിരിച്ചു വരും . പിന്നെ ഒരു കാര്യം മറക്കല്ലേ ഞാന്‍ തന്ന മയില്‍‌പീലി പ്രസ്സവിച്ചോ ഇല്ലങ്കില്‍ മാനം കാണാതെ സൂക്ഷിച്ചു വൈക്കനെ കുഞ്ഞു വിരിയുമ്പോള്‍ ഒന്നു എനിക്കും തരണേ . മഴയത്ത് അച്ഛന്റെ കൈയും പിടിച്ചു സ്കൂളിന്റെ ഗേറ്റ് കടക്കുമ്പോഴും ശങ്കരന്‍ തിരിഞ്ഞു നോക്കി എന്നെ കൈ വീശി കാണിക്കുന്നുണ്ടായിരുന്നു. പിന്നീട് എത്രയോ മഴക്കാലങ്ങള്‍ വന്നിരിക്കുന്നു. അന്ന് എന്നെ പിരിഞ്ഞ ശങ്കരനെ പിന്നെ ഇന്നുവരെ കണ്ടിട്ടില്ല . എവിടെ ആണെന്നറിയില്ല . ശങ്കരന്‍ നമ്പൂതിരി എന്ന് എവിടെ കേട്ടാലും അത് എന്റെ ശങ്കരന്‍ ആയിരിക്കണേ എന്ന് പ്രാര്‍ത്ഥിക്കാറുണ്ട് ,എന്നാലും ഇന്നുവരെയും എന്റെ ശങ്കരനെ എനിക്ക് കണ്ടെത്താനായിട്ടില്ല. ശങ്കരന്റെ ഓർമ്മകളിൽ ഇപ്പോഴും ഞാൻ ഉണ്ടാവുമോ ? ഉണ്ടാവണം . ആത്മാർത്ഥ സുഹൃത്തുക്കൾ പോലും കോറിയിടുന്ന ഓര്മ്മ ചിത്രങ്ങൾ വ്യ്ത്യസ്തങ്ങൾ ആയിരിക്കാം , എങ്കിലും എനിക്ക് ഉറപ്പുണ്ട് അവന്റെ ഓർമ്മകളിൽ എന്നും ഞാൻ ഉണ്ടാവും . ഇന്ന് അവൻ ഭാര്യയും മക്കളുമായി സന്തോഷകരമായ ജീവിതം നയിക്കുന്നുണ്ടയിരിക്കണം  .  ഇന്നീ മഴക്കാലത്തും ഞാന്‍ നിന്നെ കുറിച്ചു ഓര്‍ക്കുന്നു. ഒരു പക്ഷെ നീയും എന്നെ ക്കുറിച്ച് ഓര്‍ക്കുന്നുണ്ടാവും . എന്നെങ്കിലും ഒരു മയില്‍ പീലി കുഞ്ഞിനെയും തേടി നീ വരുമെന്ന പ്രതീക്ഷയില്‍ മാനം കാണിക്കാതെ മയില്‍‌പീലി തുണ്ട് പുസ്തകത്തില്‍ ഒളിപ്പിച്ചു വച്ചു ഓരോ മഴക്കാലവും ഞാന്‍ കാത്തിരിക്കും......

സൗഹൃദം

 സൗഹൃദം സമ്പന്നമാകുന്നത് വലിയ കാര്യങ്ങളിലേയല്ല, ചെറിയ ചെറിയ പരിഗണനകളിലാണ്.... ♥️