2011 ജനുവരി 12, ബുധനാഴ്‌ച

വരുന്നു അവാര്‍ഡ്‌ കാലം.........



അവാര്‍ഡുകളുടെ കാലം വരവായി.... , ഒരു വര്ഷം കൂടി കടന്നു പോയതോടെ മലയാള സിനിമ അവാര്‍ഡുകളുടെ പ്രഖ്യാപനങ്ങള്‍ തുടങ്ങി കഴിഞു. ജനുവരി ഒന്നിന് തുടങ്ങിയ അവാര്‍ഡ്‌ പ്രഖ്യാപനം ഡിസംബര്‍ മുപ്പത്തി ഒന്ന് വരെ തുടരും. ആദ്യം ആര് പ്രഖ്യാപിക്കും എന്നതായിരുന്നു മത്സരം, എന്നാല്‍ എല്ലാവരെയും കടത്തി വെട്ടി ഒരു ചാനല്‍ ജനുവരി ഒന്നിന് തന്നെ അവാര്‍ഡു പ്രഖ്യാപിച്ചു കളഞ്ഞു. അപ്പോഴാണ് ബാക്കിയുള്ളവര്‍ അബദ്ധം മനസ്സിലാക്കിയത്‌. അത് കൊണ്ട് അടുത്ത വര്‍ഷത്തെ അവാര്‍ഡ്‌ വര്ഷം തന്നെ പ്രഖ്യാപിക്കുമോ എന്നാണ് ഇനി കാണേണ്ടത്. എന്തായാലും അപ്പോള്‍ ഞാനും തീരുമാനിച്ചു ഒരു കാര്യം , എന്തായാലും സിനിമകളെ കുറിച്ചും ഞാന്‍ എഴുതാറുണ്ട് , അപ്പോള്‍ പിന്നെ എന്റെ വകയും ഇരിക്കട്ടെ ഒരു അവാര്‍ഡ്‌ പ്രഖ്യാപനം. ഇനി അവാര്ടിലേക്ക്..........
മികച്ച ചിത്രം - പ്രാഞ്ചിയെട്ടന്‍ ആന്‍ഡ്‌ ദി സൈന്റ്റ്‌.
മികച്ച സംവിധായകന്‍ - രഞ്ജിത് , ( പ്രാഞ്ചിയെട്ടന്‍)
മികച്ച നടന്‍ - മമ്മൂട്ടി (പ്രഞ്ചിയെട്ടന്‍ , ബെസ്റ്റ് ആക്ടര്‍ )
മികച്ച നടി - മമ്ത ( കരയിലേക്ക് ഒരു കടല്‍ ദൂരം, നിരക്കാഴ്ച , കഥ തുടരുന്നു, അന്‍വര്‍)
മികച്ച രണ്ടാമത്തെ നടന്‍ - ഇന്ദ്രജിത്ത് (കരയിലേക്ക് ഒരു കടല്‍ ദൂരം, നായകന്‍, ചേകവര്‍, എല്‍സമ്മ എന്നാ ആണ്‍കുട്ടി )
മികച്ച രണ്ടാമത്തെ നടി - സംവൃത (കൊക്ക്ടയില്‍)
മികച്ച സഹ നടന്‍ - ബിജു മേനോന്‍ ( മേരിക്കുണ്ടൊരു കുഞ്ഞാട് )
മികച്ച സഹ നടി - കെ. പി . .സി . ലളിത ( കാണ്ഡഹാര്‍, പെന്പട്ടണം )
മികച്ച തിരക്കഥ - സിന്ധുരാജ് ( എല്‍സമ്മ എന്നാ ആണ്‍കുട്ടി )
മികച്ച പുതു മുഖ സംവിധായകന്‍ - മോഹന്‍ രാഘവന്‍ ( ടി. ഡി. ദാസ്സന്‍ )
മികച്ച ഗാനം - ഹൃദയത്തിന്‍ മധുപാത്രം ( കരയിലേക്ക് ഒരു കടല്‍ ദൂരം )
ജനപ്രിയ ചിത്രം - മലര്‍ വാടി ആര്‍ട്സ് ക്ലബ്‌ )
ജനപ്രിയ ഗാനം - കിഴക്ക് പൂക്കും (അന്‍വര്‍ ), നീയാം തണലിനു (കോക്ക്ടയില്‍)
മികച്ച ഹാസ്യ താരം - ഇന്നസ്സെന്റ്റ്
മികച്ച സംഗീതം - എം. ജയചന്ദ്രന്‍ (കരയിലേക്ക് ഒരു കടല്‍ ദൂരം, കടാക്ഷം, ശിക്കാര്‍ )
മികച്ച ഗാന രചന - . എന്‍ . വി. (കരയിലേക്ക് ഒരു കടല്‍ ദൂരം )
മികച്ച ഗായകന്‍ - യേശുദാസ് ( കരയിലേക്ക് ഒരു കടല്‍ ദൂരം, ശിക്കാര്‍ )
മികച്ച ഗായിക - ചിത്ര ( പാട്ടിന്റെ പാലാഴി, കരയിലേക്ക് ഒരു കടല്‍ ദൂരം )
മികച്ച എഡിറ്റര്‍ _ അരുണ്‍കുമാര്‍ ( കോക്ക്ടയില്‍ )
മികച്ച ക്യാമറ _ വേണു (കഥ തുടരുന്നു, ടൂര്ന്നമെന്റ്റ് )
മികച്ച വസ്ത്രാലങ്കാരം - എസ. ബി. സതീഷ്‌ ( കടാക്ഷം, പാട്ടിന്റെ പാലാഴി )
മികച്ച കല സംവിധാനം - പ്രശാന്ത്‌ മാധവ് ( അപൂര്‍വ്വ രാഗം, കോക്ക്ടയില്‍, ടൂര്ന്നമെന്റ്റ്)
മികച്ച മേക്ക് അപ്പ്‌ - പട്ടണം റഷീദ് (ബെസ്റ്റ് ആക്ടര്‍ , പാട്ടിന്റെ പാലാഴി )
മികച്ച പുതു മുഖം - ആന്‍ അഗസ്റ്റിന്‍ ( എല്‍സമ്മ എന്നാ ആണ്‍കുട്ടി )
സിനിമകളെ കുറിച്ചുള്ള ആരോഗ്യ കരമായ സംവാദങ്ങളുടെ അടിസ്ഥാനത്തിലാണ് ഇങ്ങനെ ഒരു നിഗമനത്തില്‍ എത്തി ചേര്‍ന്നത്‌..... അവാര്‍ഡുകള്‍ പ്രോത്സാഹനമാണ്, അതെ സമയം അത് അര്‍ഹിക്കുന്നവര്‍ക്ക് ലഭിക്കുന്നു എന്ന് ഉറപ്പു വരുത്തുകയും ചെയ്യേണ്ടതാണ്.......... ആശംസകള്‍.........

2011 ജനുവരി 8, ശനിയാഴ്‌ച

കുഞ്ഞാടിന് കീഴടങ്ങിയ മലയാള സിനിമ.....

മലയാള സിനിമയെ മെരുക്കാനായി പലരും പല തന്ത്രങ്ങളും പയറ്റുന്ന സമയത്ത് മലയാള സിനിമ ഒരു കുഞ്ഞാടിന് മുന്‍പില്‍ സ്വയം കീഴടങ്ങി കൊണ്ട് , തന്നെ മെരുക്കാനായി തന്ത്രങ്ങള്‍ പയറ്റിയവരെ നോക്കി പരഹസ്സിച്ചു ചിരിക്കുന്നു. ശ്രീ ഷാഫി സംവിധാനം ചെയ്തു ദിലീപും, ഭാവനയും നായികാനായകന്മാര്‍ ആയ മേരിക്കുണ്ടൊരു കുഞ്ഞാട് സമീപ കാലത്തെ മലയാള സിനിമ യിലെ വലിയ വിജയങ്ങളില്‍ ഒന്നായി മാറുകയാണ്. കുഞ്ഞാടിന്റെ വിജയം നല്‍കുന്ന സൂചനകള്‍ മലയാള സിനിമ പ്രവര്‍ത്തകര്‍ കണ്ടില്ലെന്നു നടിക്കരുത്. നന്മയുള്ള , മണ്ണിന്റെ മണമുള്ള , സാധാരണക്കാരന്റെ ജീവിതവും , ചുറ്റുപാടുകളും നിറഞ്ഞ ചിത്രങ്ങളാണ്‌ പ്രേക്ഷകര്‍ മലയാള സിനിമയില്‍ നിന്നും ആഗ്രഹിക്കുന്നത് എന്നതിന് മറ്റൊരു തെളിവാണ് കുഞ്ഞാടിന്റെ വിജയം. കുഞ്ഞാടിന്റെ നിഷ്കളങ്കതയും , ശാന്തതയും കാണുമ്പോള്‍ ഓടിച്ചെന്നു അതിനെ വാരിയെടുത്ത് ഉമ്മ വൈക്കാന്‍ തോന്നുന്നത് സ്വാഭാവികമാണ്. കുഞ്ഞാടിന്റെ സ്ഥാനത് നിറം മാറിയ നീല കുറുക്കന്മാരെ കാണുമ്പോള്‍ പ്രേക്ഷകര്‍ വഴി മാറി നടക്കുന്നതില്‍ കുറ്റം പറയാന്‍ കഴിയില്ല. എല്ലാ ചിത്രങ്ങളും കുഞ്ഞാടിനെ പോലെ ആകണം എന്നല്ല. പക്ഷെ കുഞ്ഞാട് എന്നത് ഒരു പ്രതീകമാണ്‌. നന്മയുടെ, സ്നേഹത്തിന്റെ , കുടുംബ ബന്ധങ്ങളുടെ ഒക്കെ ശക്തമായ പ്രതീകം. അത്തരം കുഞ്ഞാടുകള്‍ക്ക് മേഞ്ഞു നടക്കാന്‍ വിശാലമായ മനസ്സുമായി പ്രേക്ഷകരും കാത്തിരിക്കുന്നു. കുഞ്ഞാടുകളെ പോലെ മലയാള സിനിമയും നന്മ നിറഞ്ഞതാകട്ടെ , ആശംസകള്‍.....

2011 ജനുവരി 3, തിങ്കളാഴ്‌ച

ജനിതക മാറ്റം വിളകളില്‍ ........

ജനിതക മാറ്റം വരുത്തിയ വിളകളെ സംബന്ധിച്ച വിശദമായ പഠനത്തിനും, ചര്‍ച്ചകള്‍ക്കും സമയം ആയിരിക്കുന്നു. ഇന്ത്യയെപോലെ കാര്‍ഷിക മേഖല വികസ്സനതിന്റെ അടിസ്ഥാന ഘടകമായ ഒരു രാജ്യത്തെ സംബന്ധിച്ച് ഇത് വളരെയേറെ പ്രാധാന്യം അര്‍ഹിക്കുന്ന കാര്യമാണ്. മാനവരാശിയുടെ നന്മയ്ക്കും ,പുരോഗതിക്കും ശാസ്ത്രം മുഖ്യ പങ്കു വഹിക്കുമ്പോള്‍ തന്നെ പ്രപഞ്ചത്തിന്റെ നാശത്തിനായി ആ ശാസ്ത്രത്തെ ദുരുപയോഗം ചെയ്യുകയും ചെയ്യുന്നു. ശാസ്ത്ര സാങ്കേതിക വിദ്യകളോട് മുഖം തിരിച്ചിരിക്കുന്ന കാലം കഴിഞ്ഞിരിക്കുന്നു. അന്ധമായ ശാസ്ത്ര വിരോധം ന്യയീകരിക്കാവുന്നതുമല്ല. ജനിതക മാറ്റം വരുത്തിയ വിളകളെ അന്ധമായി എതിര്കേണ്ട കാര്യമില്ല. ജനിതക മാറ്റത്തിലൂടെ കൂടുതല്‍ മെച്ചപ്പെട്ടതും ,വിളവു നല്‍കുന്നതും , പാരിസ്ഥിതിക പ്രശ്നങ്ങള്‍ക്ക് കാരണം ആകാത്തതും ആയ വിളകള്‍ സൃഷ്ട്ടിക്കുകയാണെങ്കില്‍ ഭക്ഷ്യോല്‍പാദന മേഖലയുടെ വളര്‍ച്ചയ്ക്ക് അത് ആക്കം കൂട്ടും. ഭാവിയില്‍ ലോകം നേരിടേണ്ടി വരുന്ന ഭക്ഷ്യ ക്ഷാമം കാണാന്ക്കിലെടുത്തു കൊണ്ട് , ജനിതക മാറ്റം വരുത്തിയ വിളകളെ കുറിച്ചുള്ള ശാസ്ത്രീയവും, വിശദവുമായ പഠനം ആരഭിക്കെണ്ടിയിരിക്കുന്നു. ജനിതക മാറ്റം വരുത്തിയ വിളകള്‍, അത് ആരോഗ്യകരമായ പ്രശ്നങ്ങള്‍ക്ക് കാരണമാകുന്നുവോ ,അത് പരിസ്ഥിതി പ്രശ്നങ്ങള്‍ക്ക് വഴി വയ്ക്കുന്നുവോ എന്നതിനെ ക്കുറിച്ച് എല്ലാം സമഗ്രമായ പഠനം ആവശ്യമാണ്. ശാസ്ത്ര പുരോഗതിയും , ജനിതക മാറ്റം വരുത്തിയ വിളകളെയും ആരും എതിര്‍ക്കുന്നില്ല. എന്നാല്‍ അവ കാരണം യാതൊരു വിധത്തിലുള്ള ദോഷവും മനുഷ്യനും, പ്രകൃതിക്കും ഉണ്ടാവില്ല എന്ന് ഉറപ്പാക്കുകയും വേണം. അന്ധമായി ജനിതക മാറ്റം വരുത്തിയ വിളകളെ എതിര്‍ക്കേണ്ട കാര്യമില്ല. വിശദമായ പഠനത്തിലൂടെ, ആരോഗ്യകരമായ ചര്‍ച്ചകളിലൂടെ ജനങ്ങളുടെ സംശയങ്ങളെ ദൂരീകരിച്ച്‌ കൊണ്ട് ശാസ്ത്രത്തിന്റെ പുത്തന്‍ സാധ്യതകള്‍ പ്രയോജനപ്പെടുത്തി പുതിയൊരു കാര്‍ഷിക സംസ്കാരം രൂപപ്പെടുത്തി എടുക്കാന്‍ കഴിഞ്ഞാല്‍ അത് കാര്‍ഷിക മേഖലയ്ക്കു പുത്തന്‍ ഉണര്‍വ്വ് നല്‍കുന്നതിനോടൊപ്പം വികസനത്തിന്റെ പാതയില്‍ ബഹുദൂരം മുന്നിലെത്താന്‍ സഹായിക്കുകയും ചെയ്യും എന്നതി സംശയമില്ല. നമ്മുടെ പ്രകൃതിക്ക് ഇണങ്ങിയ രീതിയില്‍ ജനിതക മാറ്റം വരുത്തിയ വിളകള്‍ ഉണ്ടാവുന്നതിനെ സ്വാഗതം ചെയ്യാം. ശാസ്ത്രത്തെ കീഴ്പ്പെടുതുമ്പോള്‍ ആ ശാസ്ത്രം നമ്മളെ കീഴ്പ്പെടുതതിരിക്കാന്‍ നമൂകു സാധിക്കുക തന്നെ വേണം...........

2010 ഡിസംബർ 26, ഞായറാഴ്‌ച

തീയറ്റെരിലെക്കുള്ള വഴി...................

കഴിഞ്ഞ വര്ഷം പുറത്തിറങ്ങിയ മലയാള ചിത്രങ്ങളുടെ വിജയ പരാജയങ്ങള്‍ നമുക്ക് ഒട്ടനവധി സൂചനകള്‍ നല്‍കുന്നുണ്ട്. ദ്രിശ്യ മാധ്യമങ്ങള്‍ അടക്കി വാഴുന്ന ഈ ആധുനിക കാലത്ത് സിനിമ ഒട്ടേറെ വെല്ലുവിളികള്‍ നേരിടുന്നുണ്ട്. പലപ്പോഴും, അര്‍ഹതപ്പെട്ട വിജയം പല ചിത്രങ്ങള്‍ക്കും ലഭിക്കുന്നില്ല എന്നിരുന്നാലും നന്മയുടെ സന്ദേശങ്ങള്‍ ഉള്‍ക്കൊള്ളുന്ന ചിത്രങ്ങള്‍ ശ്രദ്ധിക്കപ്പെടുന്നു എന്നത് ശുഭ സൂചന ആണ്. ഫിലിം മേളകളില്‍ , വീട്ടിലേക്കുള്ള വഴി, മകരമഞ്ഞു, ഇലക്ട്ര തുടങ്ങിയ ചിത്രങ്ങള്‍ക്ക് വന്‍ വരവേല്‍പാണ് ലഭിച്ചത്. എന്നാല്‍ അത്തരം ചിത്രങ്ങള്‍ തിയേറ്ററില്‍ റിലീസ് ചെയ്യുമ്പോള്‍ പ്രേക്ഷകര്‍ വേണ്ട വിധത്തില്‍ ശ്രദ്ധിക്കുന്നുമില്ല . ഇവിടെയാണ് പ്രേക്ഷകന്റെ സമീപനത്തിലെ കാപട്യം വെളിവാകുന്നത്. ബുദ്ധി ജീവി നാട്യത്തിന്റെ പുറത്തു ഫിലിം മേളകളില്‍ ഈ ചിത്രങ്ങളെ സ്വീകരിക്കുന്നവര്‍ അത്തരം ചിത്രങ്ങള്‍ തിയേറ്ററില്‍ റിലീസ് ചെയ്യുമ്പോള്‍ കാണാന്‍ മനസ്സ് വച്ചിരുന്നു എങ്കില്‍ എത്രയോ നല്ല ചിത്രങ്ങളുടെ പിറവിക്കു അത് കാരണം ആയേനെ. അതുപോലെ തന്നെ സിനിമയുടെ പിന്നണിയിലും, മുന്നണിയിലും പ്രവര്‍ത്തിക്കുന്നവരുടെ ചിന്താക്കുഴപ്പവും ഇത്തരം ഒരു അവസ്ഥയ്ക്ക് ഒരു പരിധി വരെ കാരണം ആയിട്ടുണ്ട്‌. ഇന്നലെകളില്‍ സജീവമായിരുന്ന പല പ്രമുഖ സംവിധായകരും ഇന്ന് പുതിയ ചിത്രങ്ങള്‍ എടുക്കാന്‍ ധൈര്യമില്ലാതെ അരങ്ങു ഒഴിഞ്ഞ അവസ്ഥയിലാണ്. ഈ അവസ്ഥ അവര്‍ തന്നെ വരുത്തി വച്ചതാണ്. തങ്ങളുടെതായ ശൈലിയില്‍ ചിത്രങ്ങള്‍ എടുത്തു വന്‍ വിജയങ്ങള്‍ നല്‍കിയ സംവിധായകര്‍ ചിന്താക്കുഴപ്പത്തിന്റെ ഫലമായി ശൈലിയില്‍ നിന്നും മാറി ചിത്രങ്ങള്‍ ഒരുക്കി പരാജയം ഏറ്റു വാങ്ങിയവരാണ്. കാലം മാറും, മാറിയിട്ടുണ്ട് , ഇനിയും മാറുക തന്നെ ചെയ്യും, . എന്നിരുന്നാലും, എന്തൊക്കെ നാട്യങ്ങളും, മുഖം മൂടികളും അണിഞ്ഞാലും ശരാശരി മലയാളിയുടെ മനസ്സ് വലിയ മാറ്റം വരാതെ തന്നെ കാണപ്പെടുന്നു. എത്ര ഹൈടെക് ആയാലും മാനുഷിക മൂല്യങ്ങളും, ബന്ധങ്ങളുടെ പ്രസക്തിയും , നന്മയും ഒക്കെ മനസ്സില്‍ സൂക്ഷിക്കുന്നവര്‍ ആണ് മലയാളികള്‍ . കമ്പ്യൂട്ടര്‍ യുഗത്തിലും സ്വന്തം കാര്യം വരുമ്പോള്‍ ആചാര നിഷ്ട്ടകള്‍ മുറുകെ പിടിക്കുന്നവരാണ് മലയാളികള്‍. എങ്കിലും അതിനൊക്കെ മുകളില്‍ മാറ്റത്തിന്റെ മേലങ്കി അണിഞ്ഞു എന്ന് വെറുതെ ഭാവിക്കുന്നവര്‍ . കാര്യത്തോട് അടുക്കുമ്പോള്‍ അതൊക്കെ വെറും വേഷം കെട്ടലുകള്‍ ആണെന്ന് ബോധ്യപ്പെടും. പക്ഷെ അത്തരം കപട മേലങ്കികള്‍ കണ്ടു ചിന്താക്കുഴപ്പം ബാധിച്ച പ്രവര്‍ത്തകരാണ് മലയാള സിനിമയുടെ ഇന്നത്തെ അപചയത്തിന് കാരണം. സാങ്കേതികമായ വളര്‍ച്ച അത്യാവശ്യമാണ് . വളരെ നല്ലത് തന്നെയാണ്, പക്ഷെ നന്മയ്ക്കും, സ്നേഹത്തിനും, സാന്ത്വനതിനും, തലോടലിനും, ആശ്വസ്സത്തിനും പകരം വൈക്കാവുന്ന എന്ത് സാങ്കേതിക വളര്‍ച്ചയാണ് ലോകത്ത് കണ്ടുപിടിക്കപ്പെട്ടിട്ടുള്ളത്. അത് കൊണ്ട് മായികമായ കേട്ട് കാഴ്ചകളില്‍ നിന്ന് മാറി മണ്ണിന്റെ മണമുള്ള ചിത്രങ്ങള്‍ ഉണ്ടാകട്ടെ. സാങ്കേതികമായ വളര്‍ച്ച നമ്മുടെ നാടിന്റെ തുടുപ്പുള്ള കഥകളുമായി ഇഴുകിചെരട്ടെ. എത്ര ഹൈടെക് ആയാലും മാനുഷിക വശങ്ങളില്‍ മലയാളി എന്നും മലയാളി തന്നെയാണ്. അത് കൊണ്ടാണല്ലോ ഫാസ്റ്റ് ഫുഡ്‌ കടകള്‍ കൂണുകള്‍ പോലെ ചുറ്റും ഉള്ളപ്പോഴും, ഭക്ഷണ സമയം ആകുമ്പോള്‍ ഐ . ടി. കുട്ടന്മാര്‍ ടെക്നോ പാര്‍ക്കിന്റെ ഗേറ്റും കടന്നു അടുത്തുള്ള വല്യമ്മച്ചിയുടെ തട്ട് കടയില്‍ പോയി വല്യമ്മച്ചി വച്ചുണ്ടാക്കുന്ന നാടന്‍ ഭക്ഷണം വാങ്ങി കഴിക്കാന്‍ ക്യൂ നില്‍ക്കുന്നത്, അത് കഴിച്ചു കഴിയുബോള്‍ അവരുടെ മുഖത്ത് നിറയുന്ന സംതൃപ്തിയില്‍ നമുക്ക് കാണാന്‍ കഴിയുക ഒരു ശരാശരി മലയാളിയെ തന്നെയാണ്. വല്യമ്മചിയില്‍ നിന്ന് അവര്‍ പ്രതീക്ഷിക്കുന്നത് ഫാസ്റ്റ് ഫുടല്ല , തനി നാടന്‍ ഭക്ഷണം തന്നെയാണ്. എന്നാല്‍ നാളെ മുതല്‍ വല്യമ്മച്ചി ഫാസ്റ്റ് ഫുഡ്‌ ഉണ്ടാക്കി വിളംബാന്‍ നിന്നാലോ....? . ഇത് തന്നെയാണ് ചിന്താക്കുഴപ്പം ബാധിച്ച മലയാള സിനിമാപ്രവര്‍ത്തകരും ചെയ്യുന്നത്. അത് കൊണ്ട് തന്നെ വരും വര്‍ഷങ്ങളില്‍ മണ്ണിന്റെ മണമുള്ള , ഗ്രാമ വിശുദ്ധി നിറയുന്ന, നമ്മുടെ നാടിന്‍റെ സ്പന്ദനങ്ങള്‍ ഉള്ള ചിത്രങ്ങള്‍ ഉണ്ടാകട്ടെ , സാങ്കേതികമായ തികവ് അത്തരം ചിത്രങ്ങള്‍ക്ക് മുതല്‍ കൂട്ട് ആകട്ടെ, അങ്ങനെ തിയേറ്റര്‍ കളിലെക്കുള്ള വഴി പ്രേക്ഷകരെ കൊണ്ട് നിറയട്ടെ..... ഹൃദയം നിറഞ്ഞ പുതു വര്‍ഷ ആശംസകള്‍.......

2010 ഡിസംബർ 3, വെള്ളിയാഴ്‌ച

വേണ്ട, നമുക്കീ എന്‍ഡോ സള്‍ഫാന്‍............

എന്‍ഡോസള്‍ഫാന്‍ നിരോധിക്കേണ്ട സമയം അതിക്രമിച്ചു കഴിഞ്ഞിരിക്കുന്നു. എന്‍ഡോ സള്‍ഫാന്‍ എന്നാ കീട നാശിനിയുടെ പ്രതി പ്രവര്‍ത്തനം മൂലം ദുരന്തം അനുഭവിക്കുന്ന ഒരു ജനതയുടെ വിലാപം ഉയര്‍ന്നു കേള്‍ക്കാന്‍ തുടങ്ങിയിട്ട് വര്‍ഷങ്ങളായി. എന്‍ഡോ സള്‍ഫാന്‍ ഒരു ഒര്‍ഗാണോ ക്ലോറിന്‍ സംയുക്തമാണ്. വളരെ അധികം അപകടകാരിയായ കാറ്റഗറി ഒന്ന് വിഭാഗത്തിലാണ് അമേരിക്കന്‍ എന്വയോന്മേന്ടല്‍ പ്രൊട്ടെക്ഷന്‍ ഏജന്‍സി , എന്‍ഡോ സല്ഫാനേ ഉള്‍പ്പെടുത്തിയിരിക്കുന്നത്. എഴുപത്തി നാല് രാജ്യങ്ങള്‍ ഈ കീട നാശിനി നിരോധിച്ചു കഴിഞ്ഞിട്ടുണ്ട്. ഫിലിപ്പീന്‍സ് ആണ് എന്‍ഡോ സള്‍ഫാന്‍ ആദ്യം നിരോധിച്ചത്. മനുഷ്യരിലും, മൃഗങ്ങളിലും, ചെടികളിലും എന്‍ഡോ സല്ഫാന്റെ പ്രവര്‍ത്തനം മാരകമാണ്. മനുഷ്യരില്‍ ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങള്‍ സൃഷ്ട്ടിക്കുന്നതോടൊപ്പം , കാന്‍സര്‍ , ടി. ബി. പോലുള്ള രോഗങ്ങള്‍ തലമുറകളിലേക്ക് പകരുന്നതിനും എന്‍ഡോ സള്‍ഫാന്‍ കാരണമാകുന്നു. മുന്‍പ് എങ്ങും ഇല്ലാത്ത വിധം പുതിയ തലമുറയില്‍ വന്ധ്യത വര്‍ധിച്ചു വരുന്നതിനും ഇത്തരം കീടനാശിനികള്‍ ശരീരിരത്തില്‍ എത്തപ്പെടുന്നത് കാരണമാകുന്നു. നാം സാധാരണ ഉപയോഗിക്കുന്ന പച്ചക്കറികള്‍, ഫല വര്‍ഗ്ഗങ്ങള്‍ തുടങ്ങിയവയില്‍ കൂടി ഈ കീട നാശിനികള്‍ നമ്മുടെ ഉള്ളില്‍ കടന്നു കൂടുന്നു. ഡി. ഡി.ടി. പോലുള്ള കീട നാശിനികള്‍ ഒരിക്കല്‍ ശരീരത്തില്‍ എത്തപ്പെട്ടു കഴിഞ്ഞാല്‍ അവയുടെ തനതു അവസ്ഥയില്‍ തന്നെ ശരീരത്തില്‍ തുടരുകയും മാരകമായ ആരോഗ്യ പ്രശ്നങ്ങള്‍ ഉണ്ടാക്കുകയും ചെയ്യുന്നു. ഇന്ന് നമ്മുക്ക് ലഭ്യമാകുന്ന എല്ലാ ഭകഷ്യ വസ്തുക്കളും ഇത്തരം കീട നശിനികളില്‍ നിന്ന് മുക്തമയവ അല്ല. എന്‍ഡോ സള്‍ഫാന്‍ മേഘലയായ പ്ലാന്റ്റെഷന്‍ കോര്പരെശന്റെ ആദൂര്‍ ഡിവിഷനില്‍ പെടുന്ന കാറടുക്ക പഞ്ചായത്തിലും, അതിര്‍ത്തി പ്രദേശങ്ങളിലും മനുഷ്യാവകാശ കമ്മീഷന്‍ തെളിവെടുപ്പ് നടത്തിയപ്പോള്‍ കിട്ടിയ വിവരങ്ങള്‍ ഞെട്ടിക്കുന്നതാണ്. മരണം ഒരു അനുഗ്രഹമായി കരുതുന്ന അത്രമേല്‍ ദുരിതം അനുഭവിക്കുന്ന ഒരു ജനതയുടെ വിലാപം ആണ് അവിടെ മുഴങ്ങി കേട്ടത്. ഒരു സമൂഹത്തിന്റെ ആരോഗ്യകരമായ ജീവിതം നയിക്കുവാനുള്ള അവകാശം പോലും നിഷേധിക്കപ്പെട്ടിരിക്കുന്നു. ആരോഗ്യകരമായ ജീവിതം നയിക്കുന്നതും ഒരു മനുഷ്യന്റെ അവകാശമാനെന്നിരിക്കെ , എന്‍ഡോ സള്‍ഫാന്‍ ആ അവകാശങ്ങള്‍ക്ക് മേല്‍ വിഷമായി പെയ്യുകയാണ്. ദുരന്തം അനുഭവീക്കുന്ന ജീവിച്ചിരിക്കുന്ന തലമുറകളില്‍ നിന്നും എന്‍ഡോ സള്‍ഫാന്‍ എന്നാ പാപ ഭാരം ജനിക്കാനിരിക്കുന്ന തലമുറകള്‍ക്ക് കൂടി ശാപമായി മാറുന്നു. അത് കൊണ്ട് തന്നെ ഇത്തരം ഒരു വിഷം നമുക്ക് വേണ്ട. എന്‍ഡോ സള്‍ഫാന്‍ എത്രയും വേഗം നിരോധിക്കുക. അതിലൂടെ ആരോഗ്യത്തോടെ ജീവിക്കുവാനുള്ള ഒരു സമൂഹത്തിന്റെ അവകാശം അനുവദിച്ചു കൊടുക്കുക, അതോടൊപ്പം ആരോഗ്യമുള്ള ഒരു പുതു തലമുറ ഉണ്ടാകുവാനുള്ള സാഹചര്യം സൃഷ്ട്ടിക്കുക.എന്‍ഡോ സള്‍ഫാന്‍ ദുരിതം അനുഭവിക്കുന്നവര്‍ക്ക് ബഹുമാനപ്പെട്ട സംസ്ഥാന സര്‍ക്കാര്‍ ഒട്ടേറെ ക്ഷേമ പദ്ധതികള്‍ ചെയ്യുന്നുണ്ട് എന്നത് ആശ്വാസ്സ കരമാണ്‌. ഇനി ഒരു പഠനത്തിന്റെ ആവശ്യം ഇല്ല. ജീവിച്ചിരിക്കുന്ന തെളിവുകള്‍ തന്നെ ധാരാളം . അതിനാല്‍ എന്‍ഡോ സള്‍ഫാന്‍ എന്നാ ഈ മാരക വിഷം എത്രയും വേഗം നിരോധിക്കാന്‍ , ബഹുമാനപ്പെട്ട കേന്ദ്ര സര്‍ക്കാര്‍ നടപടികള്‍ സ്വീകരിക്കാന്‍ അപേക്ഷിക്കുന്നു...

2010 നവംബർ 25, വ്യാഴാഴ്‌ച

കാമമോഹിതം ...........

പ്രണയത്തിന്‍ ആഴങ്ങളില്‍ ഞാന്‍ അറിഞ്ഞു..
അരികില്‍ നീ ഉണ്ടെന്നാല്‍ പ്രണയം വസന്തമാണ്‌..
അകലെ നീ എന്നാലോ പ്രണയം കൊടും വേനലാണ്..
എന്നില്‍ നീ ചായുമ്പോള്‍ പ്രണയം മഴ തന്‍ കുളിരാണ്..
നിന്നില്‍ ഞാന്‍ അലിയുമ്പോള്‍ പ്രണയം തീ ജ്വാലയാണ് ..
ഒരു നാളില്‍ പ്രണയം കാമത്തിന് കീഴ്പ്പെട്ടു...
കാമത്തിന്‍ ചൂടില്‍ ഞാന്‍ പ്രണയം മറന്നു..
പ്രണയം കാമത്തിന്‍ മേലങ്കി അണിഞ്ഞപ്പോള്‍..
എന്‍ കാമം അന്ഗ്നിയായ് നിന്നില്‍ കത്തി പടര്‍ന്നപ്പോള്‍ ..
പ്രണയത്തിനായി നീ ദാഹിച്ചു കേണപ്പോള്‍ ...
പിന്നെയും പ്രണയം തേടി ഞാന്‍ യാത്രയായി..
കാമത്തിന്‍ തീ ജ്വാല കെട്ടടങ്ങുമ്പോഴും ...
പ്രണയം മനസ്സില്‍ കുളിര്‍ മഴയായി നിറയുമ്പോള്‍ ..
ഞാനറിയുന്നു, പ്രണയം അത് തന്നെ സത്യം...
പ്രണയം അത് മാത്രം അനശ്വരം.....
കാമം വെറും ക്ഷണിക ഭോഗം മാത്രം........

2010 നവംബർ 18, വ്യാഴാഴ്‌ച

അതെ ഇത് ശരിക്കും ത്രില്ലറാണ് ..................

ശ്രീ സാബു ചെറിയാന്‍ നിര്‍മിച്ചു , ശ്രീ ബി. ഉണ്ണികൃഷ്ണന്‍ സംവിധാനം നിര്‍വഹിച്ച ത്രില്ലെര്‍ പേര് സൂചിപ്പിക്കുംപോലെ പ്രേക്ഷകരെ ത്രില്ലടിപ്പിക്കുന്നു. സമകാലിക സംഭവങ്ങളുടെ പശ്ചാത്തലത്തില്‍ കുറ്റമറ്റ രീതിയില്‍ ഒരു കുറ്റാന്വോഷണ ചിത്രം പ്രേക്ഷകര്‍ക്ക്‌ സമ്മാനിക്കുന്നതില്‍ ശ്രീ ഉണ്ണികൃഷ്ണന്‍ വിജയിച്ചിരിക്കുന്നു. സമകാലിക വിഷയങ്ങള്‍ സിനിമ ആക്കുമ്പോള്‍ ഒരു ചലച്ചിത്രകാരന്‍ ഒട്ടേറെ വെല്ലു വിളികള്‍ നേരിടാറുണ്ട്. അത്തരം വെല്ലുവിളികളെ ധൈര്യപൂര്‍വ്വം ഏറ്റെടുക്കുകയും , ശക്തമായ കഥയും, അതിലും ശക്തമായ തിരക്കഥയും, സംഭാഷണങ്ങളും നല്‍കി സംവിധായക കലയെ സമര്‍ത്ഥമായി ഉപയോഗപ്പെടുത്തിയ ഉണ്ണികൃഷ്ണന്‍ അഭിനന്ദനം അര്‍ഹിക്കുന്നു. ഡി. സി. പി. നിരഞ്ജന്‍ എന്നാ പോലീസെ വേഷത്തില്‍ പ്രിത്വിരാജ് മികച്ച പ്രകടനം കാഴ്ച വയ്ക്കുന്നു. കഥാപാത്രങ്ങളെ ഏതു രീതിയില്‍ മികവുറ്റതാക്കാന്‍ ശ്രമിച്ചാലും ഏതൊരു അഭിനേതാവിന്റെയും ശരീര ഭാഷ ചില പോരായ്മകള്‍ വിളിചോതാറുണ്ട്, എന്നാല്‍ പ്രിത്വിരാജ് എന്നാ വ്യക്തിക്ക് അപ്പുറം നിരഞ്ജന്‍ എന്നാ കഥാപാത്രത്തെ മാത്രമേ ത്രില്ലറില്‍ പ്രേക്ഷകര്‍ക്ക്‌ കാണാന്‍ സാധിക്കുന്നുള്ളൂ. ഒരു അഭിനേതാവിനെ സംബന്ധിച്ച് പൂര്‍ണ്ണതയില്‍ എത്തിയ പ്രകടനം നടത്തിയാല്‍ മാത്രമേ അത്തരം ഒരു നിലയിലേക്ക് എത്തപ്പെടുക സാധ്യമാകൂ. ആ രീതിയില്‍ പ്രിത്വിരാജ് പരിപൂര്‍ണ്ണമായ പ്രകടനമാണ് കാഴ്ച വൈക്കുന്നത്. വര്‍ത്തമാന കാല മലയാള സിനിമയില്‍ ഇത്രയേറെ വൈവിധ്യമുള്ള കഥാപാത്രങ്ങള്‍, അതിന്റെ സൂക്ഷ്മ തലങ്ങളെ പോലും പഠിക്കുകയും, നൂറു ശതമാനം നല്കാന്‍ ശ്രമം നടത്തുകയും ചെയ്യുന്ന പ്രിത്വിരാജ് അഭിനന്ദനം അര്‍ഹിക്കുന്നു. ലാലൂഅലക്സ്, സിദിഖ് , വിജയരാഘവന്‍ ,പ്രജന്‍, തുടങ്ങി അഭിനേതാക്കളെല്ലാംമികച്ച പ്രകടനം കാഴ്ച വയ്ക്കുന്നു. ഭരണി ധാരന്റെ ചായാഗ്രഹണം, മനോജിന്റെ എഡിറ്റിംഗ്, ഹരിനാരയനിന്റെ ഗാനങ്ങള്‍, ധരന്റെ സംഗീതം എന്നിവ ചിത്രത്തിന് മാറ്റ് കൂട്ടുന്നു. അനല്‍ അരസ്ന്റെ നേതൃത്വത്തില്‍ സംഘട്ടന രംഗങ്ങള്‍ ഉജ്ജ്വലം ആയിട്ടുണ്ട്‌. തികച്ചും അപ്രതീക്ഷിതമായ ക്ലൈമാക്സ്‌ ആണ് ചിത്രത്തിന്റെ ഹൈലൈറ്റ്. അവസാന ഷോട്ട് വരെയും സസ്പെന്‍സ് നിലനിര്‍ത്തി പേര് സൂചിപ്പിക്കും പോലെ പ്രേക്ഷകരെ ത്രില്ലടിപ്പിക്കാന്‍ ത്രില്ലറിന് സാധിച്ചിരിക്കുന്നു.സാങ്കേതികമായി ചിത്രം ഉന്നത നിലവാരം പുലര്‍ത്തുന്നു. കുറ്റഅന്വോഷണം ആകുമ്പോള്‍ കഥയിലോ , തിരക്കഥയിലോ ഉണ്ടാകുന്ന ചെറിയ പാളിച്ചകള്‍ പോലും ചിത്രത്തെ പ്രതികൂലമായി ബാധിക്കും , എന്നാല്‍ യാതൊരു പിഴവുകള്‍ക്കും ഇടം കൊടുക്കാതവി വിധം , വളരെ സമര്‍ത്ഥമായി ചിത്രത്തെ അതിന്റെ ശരിയായ പാതയില്‍ എത്തിക്കാന്‍ ത്രില്ലരെന്റെ അണിയറ പ്രവര്‍ത്തകര്‍ക്ക് സാധിച്ചിരിക്കുന്നു. ത്രില്ലെര്‍ അതെ ഇത് ശരിക്കും ത്രില്ലെര്‍ തന്നെയാണ്...........

2010 നവംബർ 12, വെള്ളിയാഴ്‌ച

എന്റെ ഗ്രാമം

എന്റെ ഗ്രാമം എന്റെ നൂറാമത്തെ പോസ്റ്റ്‌ ആണെന്ന സന്തോഷ വാര്‍ത്ത‍ അറിയിക്കട്ടെ. തുലാമഴയുടെ നേര്‍ത്ത രാഗങ്ങള്‍ക്ക് അപ്പുറം വൃശ്ചിക കുളിരിലേക്കു ഇനി ഏറെയില്ല ദൂരം എന്ന് ഓര്‍മ്മപ്പെടുതിക്കൊണ്ട് പാലപ്പൂവിന്റെ മദ ഗന്ധം സിരകളിലേക്ക് പടര്‍ന്നു കയറുന്നു. ഗന്ധര്വ്വന്മാരും, യക്ഷികളും , മിത്തുകളിലൂടെ, മുത്തശ്ശി കഥകളിലൂടെ ഇന്നും ജീവിക്കുന്നു. ഗ്രാമത്തിന്റെ നിഷ്കളങ്കതയും , വിശുദ്ധിയും ഒക്കെ നിറയുന്ന ഗ്രിഹാതുരത ഉണര്‍ത്തുന്ന ഓര്‍മ്മകള്‍. ആ ഓര്‍മ്മകളിലൂടെ എന്റെ ഗ്രാമത്തിന്റെ നാട്ടു പാതയിലൂടെ ഒരു യാത്ര.................

ദേവ ചൈതന്യം തുടിക്കുന്ന കാവും
ഓശാന പാടുന്ന പള്ളി മുറ്റങ്ങളും
തേനൂറും ഒപ്പന പാട്ടിന്റെ താളവും
ദീപങ്ങള്‍ തെളിയുന്ന കാര്‍ത്തിക രാത്റിയും
തിരുവാതിരക്കളി താള മേളങ്ങളും
തെയ്യം, തിറ, തുള്ളല്‍ , കഥകളി വേഷവും
ശങ്ഖും , ഇടയ്ക്കയും , സോപാന ഗാനവും,
അരയാലിലകളെ തഴുകുന്ന കാറ്റും
മുറ തെറ്റാതെത്തുന്നവര്‍ഷ മേഘങ്ങളും
കണിക്കൊന്ന പൂവിന്റെ വര്‍ണവും കാന്തിയും
വിഷുപ്പക്ഷി തന്‍ കൂജനങ്ങളും
തെങ്ങും , കവുങ്ങും നിറഞ്ഞ പറമ്പും
തൂക്കണാം കുരുവി തന്‍ കൂടും
പനം തത്ത മൂളുന്ന പാട്ടും
തേക്ക് പാട്ടിന്റെ ഈരടികള്‍ -
ഒഴുകിയെത്തുന്ന വയലേലകളും
നിറഞ്ഞൊഴുകും പുഴയും
അതിലിളകിയാടുന്ന
കളിവഞ്ചിയും
കൂടിയാട്ടത്തിന്റെ നിറപ്പകിട്ടും
മലയാളി മംഗ തന്‍ ശാലീന ഭാവങ്ങളും
ഒന്ന് ചേരുമീ
ഗ്രാമ ഭൂവിലെന്‍ ജീവിതം ധന്യം
എന്റെ ഗ്രാമമേ നീയെന്റെ സ്വന്തം...............

2010 നവംബർ 6, ശനിയാഴ്‌ച

മനുഷ്യ ബന്ധങ്ങളുടെ കോക്ക്ടയില്‍ ........

ശ്രീ അരുണ്‍കുമാര്‍ സംവിധാനം നിര്‍വഹിച്ച ആദ്യ ചിത്രം കോക്ക്ടയില്‍ ശ്രദ്ധേയമാകുന്നു. സമകാലിക സമൂഹത്തില്‍ ജീവിതത്തിന്റെ നേര്‍ കാഴ്ചകള്‍ക്ക് പുറമേ ബന്ധങ്ങളുടെയും, മൂല്യങ്ങളുടെയും പ്രാധാന്യം ഓര്‍മ്മപ്പെടുത്തുന്ന മികച്ച ചലച്ചിത്രമാണ് കോക്ക്ടയില്‍ . തന്റെ കന്നി കന്നിച്ചിത്രത്തിലൂടെ തന്നെ മലയാള ചലച്ചിത്രലോകത്തു ശ്രദ്ധേയമായ സ്ഥാനം നേടാന്‍ അരുണിന് സാധിച്ചിരിക്കുന്നു. സമൂഹത്തിനു മികച്ച സന്ദേശം നല്‍കാന്‍ കഴിയുമ്പോഴാണ് കലകള്‍ക്ക് പൂര്‍ണ്ണത കൈവരുന്നത്. അങ്ങനെ നോക്കുമ്പോള്‍ കോക്ക്ടയില്‍ പൂര്‍ണ്ണത നേടിയ ചിത്രമാണ്‌. ജയസൂര്യ , അനൂപ്‌ മേനോന്‍, ഷാന്, സംവൃത തുടങ്ങി അഭിനേതാക്കളെല്ലാം തങ്ങളുടെ മികച്ച പ്രകടനമാണ് ചിത്രത്തില്‍ കാഴ്ച വച്ചിരിക്കുന്നത്. അരുണിന്റെ കൃത്വമാര്‍ന്ന സംവിധാനവും, എഡിറ്റിങ്ങും, അനൂപിന്റെ ശക്തമായ തിരക്കഥയും, ലളിതമാര്ര്‍ന്ന സംഭാഷണവും, ഇമ്പമാര്‍ന്ന സംഗീതവും, ഗാനങ്ങളും, മനോഹരമായ ക്യാമറയും, അഭിനേതാക്കളുടെ മികച്ച പ്രകടനങ്ങളും ചിത്രത്തെ ശരാശരിയിലും മുകളില്‍ നിര്ത്തുന്നു. ജയസൂര്യയുടെ കരിയറിലെ തന്നെ മികച്ച കഥാപാത്രമാണ് വെങ്കി. അഭിനയത്തിന്റെ റേഞ്ച് വ്യക്തമാക്കാന്‍ ജയസൂര്യക്ക് വെങ്കിയിലൂടെ സാധിച്ചിരിക്കുന്നു. അനൂപിന്റെ രവിയും പ്രേക്ഷക പ്രശംസ നേടുന്നു. പാര്‍വതി എന്നാ കഥാപാത്രമായി സമകാലിക സ്ത്രീത്വത്തിന്റെ ശക്തയായ പ്രതിനിധി ആയി സംവൃത സുനില്‍ ചിത്രത്തില്‍ ഉടനീളം നിറഞ്ഞു നില്‍ക്കുന്നു. ഈ ഒരൊറ്റ ചിത്രത്തിലൂടെ മലയാളത്തിലെ എക്കാലത്തെയും മികച്ച നായികമാരുടെ നിരയിലേക്ക് സംവൃതയും ഉയര്‍ന്നിരിക്കുന്നു. ഉള്‍ക്കരുത്തുള്ള കൂടുതല്‍ മികച്ച വേഷങ്ങള്‍ നല്‍കി സംവൃതയെപോലെ അനുഗ്രഹീതയായ ഒരു കലാകാരിക്ക് അര്‍ഹമായ സ്ഥാനം നല്കാന്‍ മലയാള സിനിമ ശ്രദ്ധിക്കേണ്ടതുണ്ട്. ബന്ധങ്ങളുടെ കണ്ണികള്‍ ദുര്‍ബലമായി കൊണ്ടിരിക്കുന്ന , മൂല്യങ്ങളുടെ തകര്‍ച്ച നേരിടുന്ന സമകാലിക സമൂഹത്തില്‍ എല്ലാവര്ക്കും വേണ്ടിയുള്ള ഒരു ഓര്‍മ്മപെടുതലാണ് കോക്ക്ടയില്‍ . അത് കൊണ്ട് തന്നെ ഈല്ലാ പ്രേക്ഷകരും ചിത്രം കണ്ടിരിക്കേണ്ടാതുമാണ്. മികച്ച ഒരു ചിത്രം ഒരുക്കിയതിനു കോക്ക്ടയിലിന്റെ ഭാഗമായ മുഴുവന്‍ പേര്‍ക്കും അഭിനന്ദനങ്ങള്‍.......

2010 നവംബർ 2, ചൊവ്വാഴ്ച

നേരറിവു............

ജീവിത മരണ നൂല്‍പ്പാലം തകരും മുന്‍പേ,
എനിക്ക് ഏറെ പറയുവാനുണ്ട്,
അതിലേറെ ചെയ്തു തീര്തീടുവാനും,
എനിക്കായി മാത്രമല്ല അതൊന്നും എങ്കിലും
എന്നെ സ്നേഹിപ്പോര്‍ക്ക് നല്‍കാന്‍ അത് വേണം ,
ഉരുകിയുരുകി സ്വരൂപം വെടിഞ്ഞെന്നാലും
ചുറ്റും പ്രകാശം ചൊരിയും മെഴുകു തിരിപോലെ
എന്‍ പ്രിയജനങ്ങള്‍ തന്‍ ഹൃദയത്തില്‍
നിത്യ പ്രകാശമായി പെയ്തു ഇറങ്ങീടണം
ഒരു നാള്‍ നിന്‍ കര വലയത്തില്‍ അലിയുമ്പോള്‍
നിന്‍ മൃദു ചുംബനങ്ങള്‍ ഏറ്റുവാങ്ങീടുമ്പോള്‍
നിര്‍വികാരനായി ഞാന്‍ ഉറങ്ങീടും
ആ നിമിഷം അണയുന്നതിനു മുന്‍പേ
നിറവാര്‍ന്ന കണ്കലാല്‍ ഭൂമിയെ കാണാനും
നിറമാര്‍ന്ന സ്വപ്‌നങ്ങള്‍ താലോലിച്ചു ഉറങ്ങാനും
പുലരി മഞ്ഞിന്റെ കുളിര്‍അണിയാനും
ഉഷസ്സിന്റെ വെള്ളി തേരില്‍ എറാനും
നിശാഗന്ധി വിരിയുന്ന നിലാ രാത്റികാണാനും
ഏറെ മോഹമുന്ടെന്‍ മനസ്സിലെങ്കിലും
എപ്പോഴും കൂടെയുള്ലോരാ സത്യമായി നീ നില്പൂ ..............

2010 ഒക്‌ടോബർ 26, ചൊവ്വാഴ്ച

അയ്യപ്പന് കാലത്തിന്റെ കാവ്യ നീതി...........

ഒടുവില്‍ ശ്രീ അയ്യപ്പനും വിട പറഞ്ഞു. മലയാള കാവ്യ ലോകത്ത് വേറിട്ട വഴികളിലൂടെയുള്ള യാത്രയുടെ അവസാനവും വേറിട്ടതായി. അയ്യപ്പന്‍റെ മരണാനന്തര ചടങ്ങുകള്‍ വിവാദമായത് കാണുമ്പോള്‍ കാലം അതിന്റെ കാവ്യ നീതി നടപ്പാക്കിയതായി കണ്ടു അയ്യപ്പന്‍റെ ആത്മാവ് ആഹ്ലാദിച്ചിരിക്കണം. കാരണം ജീവിച്ചിരുന്നപ്പോള്‍ തന്നെ കണ്ടാല്‍ , കാശു ചോദിക്കും എന്ന് കരുതി സുഹൃത്തുക്കള്‍ വഴി മാറി നടക്കുന്ന കാര്യം അയ്യപ്പന്‍ തന്നെ പല തവണ പറഞ്ഞിട്ടുണ്ട്. അയ്യപ്പന് ആശാന്‍ സമ്മാനം ലഭിച്ചപ്പോള്‍ ഒരു നല്ല വാക്ക് പറയാന്‍ പോലും മടി കാണിച്ചവരാന് പലരും. അയ്യപ്പന്‍ പല തവണ ആശുപത്രികളില്‍ കഴിച്ചു കൂട്ടിയപ്പോള്‍ ഒന്ന് തിരിഞ്ഞു നോക്കാന്‍ പോലും കൂട്ടാക്കാത്തവര്‍ ആണ് പലരും. അയ്യപ്പന്‍ ജീവിച്ചിരുന്നപ്പോള്‍ അയ്യപ്പനെ കണ്ടില്ലെന്നു നടിച്ച മാധ്യമങ്ങള്‍ , അയ്യപ്പന് ആശാന്‍ സമ്മാനം ലഭിച്ചപ്പോള്‍ ചെറിയ കോളം വാര്‍ത്തയില്‍ ഒതുക്കിയവര്‍. പക്ഷെ അയ്യപ്പന്‍ ആരോടും പരിഭവിച്ചില്ല . ആരെയും കുറ്റം പറഞ്ഞുമില്ല. പക്ഷെ കാലം അതിന്റെ കുമ്പസാരം നടത്തിയിരിക്കുന്നു. അയ്യപ്പനെ അവഗണിച്ച സുഹൃത്തുക്കളും, മാധ്യമങ്ങളും, ശവ ദാഹത്തിന്റെ പേരില്‍ അനാവശ്യ വിവാദങ്ങള്‍ അഴിച്ചു വിടുമ്പോള്‍, അയ്യപ്പന്‍ ചിരിക്കുന്നുണ്ടാകും, കാരണം അയ്യപ്പന് അറിയാമായിരുന്നു, തന്നെ മുഖം തിരിച്ചു നടക്കുന്നവര്‍ നാളെ തന്നെ പാടി പുകഴ്ത്തുമെന്ന് , അത് ശവ ദാഹത്തിന്റെ പേരില്‍ അല്ലെങ്കില്‍ മറ്റൊരു കാരണം പറഞ്ഞു, അവര്‍ക്ക് വേണ്ടത് സ്വാര്‍ത്ഥ ലാഭങ്ങളും, മാധ്യമ ശ്രദ്ധയും,. സാംസ്‌കാരിക കേരളം ഉചിതമായ യാത്ര അയപ്പ് നല്‍കി അയ്യപ്പന് ആദരവു നല്‍കിയിരിക്കുന്നു. ശ്രീ അയ്യപ്പന് അര്‍ഹമായ ആദരവു നല്‍കിയ സാംസ്‌കാരിക വകുപ്പിന് നന്ദി.......

2010 ഒക്‌ടോബർ 15, വെള്ളിയാഴ്‌ച

അഗ്നിയായ് അന്‍വര്‍ , ചേലോടെ ചേകവര്‍ ............

ശ്രീ അമല്‍ നീരദ് സംവിധാനം ചെയ്തു പ്രിത്വിരാജ് നായകനായ അന്‍വര്‍ തിയെടരുകളില്‍ അഗ്നിയായി ജ്വലിക്കുന്നു. അന്താരാഷ്ട്ര തലത്തില്‍ ചര്‍ച്ച ചെയ്യപ്പെടുന്ന തീവ്രവാദം എന്ന കാലിക പ്രസക്തിയുള്ള വിഷയം വളരെ പക്വതയോടെയും, കൈയടക്കതോടെയും ആവിഷ്കരിക്കാന്‍ ശ്രീ അമലിനു സാധിച്ചിരിക്കുന്നു. തീവ്രവാദം അത് എന്തിന്റെ പേരിലാണെങ്കിലും തീവ്രവാദം തന്നെയാണ്, ന്യായീകരണങ്ങള്‍ അര്‍ഹിക്കാത്ത തീവ്രവാദം മനുഷ്യ നന്മയ്ക്ക് എതിരാണ്., എന്ന യാഥാര്‍ത്ഥ്യം അന്‍വര്‍ തുറന്നു കാണിക്കുന്നു. അന്‍വര്‍ എന്നാല്‍ വെളിച്ചം കാട്ടുന്നവന്‍ , തീര്‍ച്ചയായും പേര് സൂചിപ്പിക്കും പോലെ അന്‍വര്‍ ഇരുള്‍ നിറഞ്ഞ മനസ്സുകള്‍ക്ക് വെളിച്ചം പകരുന്നു. സൂക്ഷ്മതയോടെ കൈകാര്യം ചെയ്തില്ലെങ്കില്‍ പാളിപ്പോകുമായിരുന്ന വിഷയം , ഒരു പാളിച്ചകള്‍ക്കും പഴുത് നല്‍കാത്ത വിധം നൂറു ശതമാനവും കൃത്യതയോടെ ആവിഷ്കരിക്കാന്‍ സാധിച്ചതാണ് അന്‍വറിന്റെ വിജയം. പ്രിത്വിരജിനു അഭിമാനിക്കാം. സ്വന്തം കലയിലൂടെ സമൂഹത്തിനു ഉദ്ധരണം നല്‍കുക എന്നതാണ് ഒരു കലാകാരന്റെ ഉത്തമ ധര്‍മം . അന്‍വര്‍ എന്ന ചിത്രത്തിലൂടെ പ്രിത്വിരാജ് തന്റെ ധര്‍മം നിര്‍വഹിച്ചിരിക്കുന്നു . ഒരു കലാകാരനോട്‌ ജനങ്ങള്‍ക്ക്‌ ആദരവ് തോന്നുന്ന നിമിഷങ്ങളാണ് അനവരിലൂടെ പ്രിത്വിരാജ് സമ്മാനിക്കുന്നത്. ഈ ചെറിയ പ്രായത്തിലും സമൂഹത്തോടുള്ള പ്രതിബദ്ധത നിര്‍വഹിക്കാന്‍ പ്രിത്വിരാജ് നടത്തുന്ന ശ്രമങ്ങള്‍ അഭിനന്ദനം അര്‍ഹിക്കുന്നു. പ്രതേകിച്ചു യുവാക്കള്‍ക്ക് നല്ലൊരു സന്ദേശം നല്കാന്‍ പ്രിത്വിരാജ് എന്ന യുവാവിനു സാധിച്ചിരിക്കുന്നു. അഭിനയത്തിന്റെ കാര്യത്തില്‍ പ്രിത്വിരാജ് വീണ്ടും ഉയരങ്ങള്‍ കീഴടക്കുന്നു. തികഞ്ഞ പക്ക്ക്വതയോടെ , എന്നാല്‍ വികാരങ്ങള്‍ അമിതമാകാതെ , മികച്ച കൈ അടക്കത്തോടെ പ്രിത്വിരാജ് അന്‍വര്‍ ആയി മാറിയിരിക്കുന്നു. പ്രകാശ്‌ രാജ് , ലാല്‍, മമത തുടങ്ങി എല്ലാ താരങ്ങളും തങ്ങളുടെ മികച്ചത് തന്നെ നല്‍കിയിരിക്കുന്നു. സൂപ്പര്‍ പതിനാറു, പതിനേഴു , മുപ്പത്തി അഞ്ചു തുടങ്ങിയ കാമറ കളില്‍ കൂടി ചിത്രം കാണുമ്പോള്‍ സാങ്കേതിക മികവില്‍ ഹോളിവുട് പോലും അതിശയിക്കുന്ന്‍ . ഇമ്പമാര്‍ന്ന സംഗീതമാണ് ചിത്രത്തിനെ മറ്റൊരു സവിശേഷത. ഗാനങ്ങള്‍ ഹിറ്റ്‌ ചാര്‍ട്ടില്‍ ഇടം നേടി കഴിഞ്ഞിരിക്കുന്നു. ജാതി , മത, ഭാഷ ഭേദമന്യേ എല്ലാവരും കണ്ടിരിക്കേണ്ട ചിത്രമാണ്‌ അന്‍വര്‍. അന്‍വര്‍ നല്‍കുന്ന വെളിച്ചം മാനവ രാശിക്ക് തന്നെ വഴി കാട്ടിയാകും. അന്‍വര്‍ നല്‍കുന്ന വെളിച്ചത്തില്‍ നന്മയുടെ പാത നമുക്ക് മുന്നില്‍ തെളിഞ്ഞു കാണാം , ആ പാതയിലൂടെ സമാധാനത്തിന്റെ പുതിയ ഒരു ലോകം കെട്ടിപ്പടുക്കാം. അന്‍വര്‍ എന്ന ചിത്രം വിജയിപ്പിക്കേണ്ടത് നമ്മള്‍ ഓരോ പ്രേക്ഷകരുടെയും കടമയാണ്. അതുപോലെ ശ്രീ സജീവന്‍ സംവിധാനം നിര്‍വഹിച്ചു ഇന്ദ്രജിത്ത് നായകനായ ചേകവര്‍ ശ്രദ്ധിക്കപ്പെടുന്നു. അനീതിക്കെതിരെ അനവരധം പോരാടുന്ന കാശിനാഥന്‍ എന്ന കഥാപാത്രത്തിലൂടെ ഇന്ദ്രജിത്ത് സൂപ്പര്‍ സ്റ്റാര്‍ പദവിയിലേക്ക്. കറതീര്‍ന്ന അഭിനയത്തിലൂടെ സൂപ്പര്‍ സ്റ്റാര്‍ പദവിക്ക് തന്‍ തികച്ചും അര്‍ഹനാണെന്ന് ഇദ്രജിത് തെളിയിചിരിക്കുന്ന്‍. എല്‍സമ്മ യില്‍ നിന്നും ചെകവരിലേക്ക് എത്തുമ്പോള്‍ ഇന്ദ്രജിത്തിന്റെ അഭിനയ വൈവിധ്യം പ്രേക്ഷകര്‍ക്ക്‌ വിസ്മയമാകുന്നു . ഇന്ദ്രജിത്ത് പാടിയ ചെകവരാനെ എന്ന ഗാനം ഗായകന്‍ എന്ന പ്രതിഭയും തെളിയിക്കുന്നതാണ്. ഫോട്ടോ സോണിക് ക്യാമറയില്‍ കൂടിയുള്ള സംഘട്ടന രംഗങ്ങള്‍ ഉള്‍പ്പെടെ സാങ്കേതികതയിലും ചിത്രം വളരെ മുന്നിലാണ്. കലാഭവന്‍ മണി, സംവൃത , സര യു , തുടങ്ങിയവര്‍ മികച്ച പ്രകടനം കാഴ്ച വയ്ക്കുന്നു. സംവൃതയെ പോലെ മലയാളത്തോട് ചേര്‍ന്ന് നില്ക്കാന്‍ ഇഷ്ട്ടപ്പെടുന്ന മികച്ച കലാകാരിക്ക് അവര്‍ അര്‍ഹിക്കുന്ന സ്ഥാനം നല്കാന്‍ മലയാള സിനിമ ശ്രദ്ധിക്കേണ്ടിയിരിക്കുന്നു. അനവരിന്റെയും, ചെകവരുടെയും വിജയം ഒരു കാര്യം ഉറപ്പിക്കുന്നു, പ്രിത്വിരാജ് , ഇന്ദ്രജിത്ത് എന്നീ താര സഹോദരന്മാരുടെ കൈകളില്‍ മലയാള സിനിമയുടെ ഭാവി ഭദ്രമാണ്.............. ആശംസകള്‍..........

2010 ഒക്‌ടോബർ 7, വ്യാഴാഴ്‌ച

സ്നേഹ നിറവിന്റെ രണ്ടു വര്‍ഷങ്ങള്‍ ............

സ്നേഹഗീതം എന്ന എന്റെ ബ്ലോഗു മൂന്നാം വര്‍ഷത്തിലേക്ക് കടക്കുകയാണ്. കഴിഞ്ഞ രണ്ടു വര്‍ഷങ്ങളിലും വളരെ സജീവമായി തന്നെ ഈ രംഗത്ത് തുടരാന്‍ സാധിച്ചതില്‍ അതിയായ സന്തോഷം. എന്നിലെ എന്നെ കൂടുതല്‍ അറിയാനും, എന്നിലെ ചിതറിയ ചിന്തകളും, സ്വപ്നങ്ങളും, സന്തോഷങ്ങളും, സന്താപങ്ങളും, പ്രതിഷേധവുമൊക്കെ പ്രതിഫലിപ്പിക്കുവാനും ഒരു പരിധി വരെ സാധിച്ചിട്ടുണ്ട് എന്ന് കരുതുന്നു. എന്റെ ആദ്യ പോസ്റ്റു ആയ ആര്‍ദ്രം മുതല്‍ അവസാനം എഴുതിയ എങ്കിലും, ക്ഷമിക്കൂ ഉഷേ...എന്ന പോസ്റ്റ്‌ വരെ വായനയിലൂടെയും, പ്രതികരണം വഴിയും പ്രോത്സാഹിപ്പിച്ച എല്ലാ നല്ല മനസ്സുകള്‍ക്കും നന്ദി അറിയിക്കുന്നു. പലപ്പോഴും എഴുത്തില്‍ നിന്ന് പിന്തിരിഞ്ഞു നടക്കാന്‍ തുടങ്ങുമ്പോള്‍ ഈ നല്ല മനസ്സുകള്‍ നല്‍കിയ സ്നേഹത്തിന്റെയും, പ്രോത്സഹനത്തിന്റെയും ഊര്‍ജ്ജം മുന്നോട്ടുള്ള യാത്രയ്ക്ക് തുണയായി. ഈ നിറഞ്ഞ സ്നേഹവും, പ്രോത്സാഹനവും എന്നെ കൂടുതല്‍ കര്മ്മനിരതന്‍ ആക്കുന്നു. ഇന്ത്യ കൂടാതെ എന്നെ വളരെ ഏറെ പ്രോത്സാഹിപ്പിച്ച റഷ്യ, ചിലി, മാള്‍ട്ട, സ്പെയിന്‍, കാനഡ, ജപ്പാന്‍ , ഫ്രാന്‍സ്, ഡെന്മാര്‍ക്ക്, ആഫ്രിക്ക, ഇംഗ്ലണ്ട്, അമേരിക്ക, ശ്രീലങ്ക, ഇറാഖ , യു. എ .ഇ , ഓസട്രലിയ, നുസ്സിലണ്ട്, തുടങ്ങിയ വിദേശ രാജ്യങ്ങളിലെയും നല്ല മനസ്സുകള്‍ക്ക് പ്രത്യേക നന്ദി അറിയിക്കുന്നു. കൂടാതെ സാമൂഹിക, സാംസ്‌കാരിക, രാഷ്ട്രിയ , സിനിമ, സ്പോര്‍ട, സാഹിത്യം, കല, മാധ്യമം, സംഗീതം തുടങ്ങിയ വിവിധ മേഖലകളില്‍ പെട്ട ബഹുമാന്യ വ്യക്തിത്വങ്ങള്‍ക്കും എന്റെ പ്രണാമം . നിങ്ങള്‍ നല്‍കുന്ന സ്നേഹത്തിന്റെ, പ്രോത്സാഹനത്തിന്റെ ഊര്‍ജ്ജത്തില്‍ സ്നേഹഗീതം യാത്ര തുടരുന്നു............

2010 ഒക്‌ടോബർ 3, ഞായറാഴ്‌ച

എങ്കിലും ക്ഷമിക്കൂ ഉഷേ................

കോമന്‍ വെല്‍ത്ത് ഗൈമ്സിനു തിരി തെളിഞ്ഞു. ലോകത്തിനു മുന്നില്‍ ഇന്ത്യയുടെ സംസ്കാരത്തിന്റെ , മതേതരത്വത്തിന്റെ , ഐക്യത്തിന്റെ , ശക്തി ബോധ്യപ്പെടുത്താന്‍ നമ്മള്‍ ഓരോ ഇന്ത്യക്കാര്‍ക്കും പ്രാര്‍ത്ഥിക്കാം, പ്രയത്നിക്കാം,. നിരവധി വിവാദങ്ങളും, വീഴ്ചകളും, കടന്നു ഗൈമ്സ് അതിന്റെ പൂര്‍ണ്ണതയില്‍ എത്തുമ്പോള്‍ ഇന്ത്യ എന്നാ വിസ്മയം ലോക രാജ്യങ്ങള്‍ക്ക് മാതൃക ആകും എന്നതില്‍ സംശയം വേണ്ട. ഒരു കായിക മാമാങ്കം എന്നതിലുപരി വിവിധ സംസ്കാരങ്ങളുടെ ഒത്തുചേരല്‍ , ഇന്ത്യയെപ്പോലെ നാനാത്വത്തില്‍ ഏകത്വം പുലര്‍ത്തുന്ന ഒരു രാജ്യത്തിന്‌ എളുപ്പത്തില്‍ ഉള്‍ക്കൊള്ളാന്‍ കഴിയും എന്നത് തന്നെയാണ് ഈ ഗൈമ്സിന്റെ വിജയത്തിന്റെ അടിസ്ഥാന ഘടകം. എന്നിരുന്നാലും, പി.ടി. ഉഷയെപോലുള്ള ലോകോത്തര നിലവാരമുള്ള മുന്‍ താരങ്ങള്‍ക്ക് അര്‍ഹമായ ക്ഷണം നല്‍കാതിരുന്നത് വലിയ വീഴ്ചയാണ്. ഗേംസ് വില്ലജിനെ പറ്റി ഒട്ടേറെ പരാതികള്‍ ഉയര്‍ന്നപ്പോള്‍ അതിനെതിരെ ആദ്യം പ്രതികരിച്ചത് ഉഷയാണ്. താന്‍ ഉള്‍പ്പെടെയുള്ള ഇന്ത്യന്‍ താരങ്ങള്‍ക്ക് മറ്റു രാജ്യങ്ങളിലും ഇത് പോലുള്ള സൌകര്യങ്ങള്‍ മാത്രമേ ലഭിച്ചിട്ടുള്ളൂ, അത് കൊണ്ട് ഇവിടെ പറയത്തക്ക പോരായ്മകള്‍ ഇല്ല എന്ന് ശക്തമായി തന്നെ ഉഷ പറഞ്ഞിരുന്നു. ഇത്തരത്തില്‍ ഇന്ത്യയുടെ കായിക രംഗവുമായി ഇത്രയേറെ ചേര്‍ന്ന് നില്‍ക്കുന്ന ഉഷയെപോലുള്ള കായികതാരങ്ങള്‍ക്ക് അര്‍ഹമായ ക്ഷണം നല്‍കാതിരുന്നത് സങ്കടം തന്നെ. മുന്‍പ് ഞാന്‍ , ഇന്ത്യയില്‍ ഉസൈന്‍ ബോള്‍ട്ടുമാര്‍ ഉണ്ടാകാത്തത് എന്തുകൊണ്ട്? എന്നാ ലേഖനത്തില്‍ പറഞ്ഞതുപോലെ ഉഷയെപോലുള്ള താരങ്ങളുടെ കണ്ണുനീര്‍ വീഴുന്ന അവസ്ഥ തുടരുന്ന കാലത്തോളം ഇന്ത്യയില്‍ ഉസ്സൈന്‍ ബോള്‍ടുമാര്‍ ഉണ്ടാകുമെന്ന് തോന്നുന്നില്ല. വലിയ തെറ്റ് തന്നെ , എങ്കിലും ക്ഷമിക്കൂ ഉഷേ , ഇന്ത്യക്കാര്‍ എന്നാ നിലയില്‍ എല്ലാം പൊറുത്തു കൊണ്ട് വലിയൊരു മുന്നേറ്റത്തിനായി നമുക്ക് കൈകോര്‍ക്കാം. ഉഷയുടെ ശിഷ്യ ആയ ടിന്റു ലൂക്കാ സ്വര്‍ണ്ണം നേടട്ടെ എന്ന് ആശംസിക്കുന്നു, പ്രാര്‍ത്ഥിക്കുന്നു...............

2010 സെപ്റ്റംബർ 29, ബുധനാഴ്‌ച

ഓ.എന്‍.വി - മലയാളത്തിന്റെ ധന്യത ......

ജി. ശങ്കരക്കുറുപ്പ്, എസ.കെ. പൊറ്റക്കാട്‌, തകഴി ശിവശങ്കര പിള്ള, എം.ടി . വാസുദേവന്‍‌ നായര്‍ , ഇപ്പോഴിതാ ഭാരതത്തിന്റെ പരമോന്നത സാഹിത്യ പുരസ്കാരം , ജ്ഞാനപീഠം ഓ.എന്‍ വി കുറുപ്പിനും. ആകാശത്തോളം വളരന്ന്ന നമ്മുടെ സ്വന്തം മലയാളത്തെ ഓര്‍ത്തു നമുക്ക് അഭിമാനിക്കാം. ജീവിതവും, കവിതയും ഒന്നായിതീരുന്ന ഓ.എന്‍.വി. കവിതകളുടെ മുഖമുദ്ര അവയുടെ ലാളിത്യം ഒന്ന് തന്നെയാണ്. മനുഷ്യനും, പ്രകൃതിയും, ജീവിതവുമൊക്കെ ഒന്ന് ചേര്‍ന്ന ഓ.എന്‍ വി കവിതകള്‍ ജീവിതതിന്ന്റെ , പ്രകൃതിയുടെ അവസ്ഥകളുടെ നേര്‍കാഴ്ചകള്‍ തന്നെയാണ്. കാലത്തിനും മുന്‍പേ കുതിക്കുന്ന കവി മനസ്സ് , കവിതകളിലുടെ ഭാവികാലത്തിന്റെ
ചൂണ്ടു പലകയാകുന്നു
. ജി. ശങ്കര കുറുപ്പിന് ശേഷം മലയാള കവിതയ്ക്ക് ഓ.എന്‍ .വി യിലൂടെ വന്നു ചര്‍ന്ന അംഗീകാരം കവിതകളുടെ വളര്‍ച്ചയ്ക്ക് നല്‍ക്കുന്ന ഊര്‍ജ്ജം വളരെ വലുതാണ്. അക്ഷരങ്ങളിലൂടെ മാനവ സ്നേഹത്തിനെ അതിന്റെ ഉദാത്ത തലങ്ങളില്‍ പ്രതിഷ്ട്ടിക്കാനും, സ്നേഹത്തിന്റെ ശക്തി മനസ്സിലാക്കി കൊടുക്കുന്നതിനും ഓ. എന്‍. വി എന്നാ സ്നേഹ ഗായകന് സാധിച്ചു എന്നത് ഒരു കാര്യം മാത്രം മതി അദ്ധേഹത്തിന്റെ മഹത്വം തിരിച്ചറിയാന്‍. പുരസ്കാര പ്രഖ്യാപനം കേട്ട് അദ്ദേഹം പ്രതികരിച്ച വാക്കുകള്‍ മതി ഓ.എന്‍. വി എന്നാ വലിയ മനസ്സിനെ തിരിച്ചറിയാന്‍. അദ്ദേഹം ഇങ്ങനെ പറഞ്ഞു, എന്റെ ഗ്രാമത്തിലെ കടലിലെ ഉപ്പും , അവിടുത്തെ മനുഷ്യരുടെ കണ്നീരുപ്പുമാണ് എന്റെ കവിതയ്ക്ക് ഉപ്പു പകര്‍ന്നത്. ഒരു കവി ആയിരിക്കുക എന്ന് പറയുന്നത് എളുപ്പമുള്ള കാര്യമല്ല , നാനാതരത്തിലുള്ള പ്രലോഭനങ്ങളെ അതി ജീവിക്കേണ്ടതുണ്ട്, ജീവിത അന്ത്യം വരെ സത്യസന്ധമായി എഴുത്തും, കവിയായിരിക്കും.ഹൃദയത്തില്‍ നിന്നുള്ള ആ വാക്കുകള്‍ക്കു മുന്നില്‍ മലയാളം ഒന്നടങ്കം പ്രണാമം അര്‍പ്പിക്കുന്നു. മലയാളത്തിനു അര്‍ഹാതപ്പെട്ടതും, മലയാളത്തിന്റെ അവകാശവുമായ ക്ലാസിക്കല്‍ ഭാഷ പദവി ഒട്ടും വൈകാതെ മലയാളത്തെ തേടിയെത്തും എന്ന് നമുക്ക് പ്രതീക്ഷിക്കാം, ഒപ്പം അതിനായി ഒരുമിച്ചു പ്രയത്നിക്കാം...................

2010 സെപ്റ്റംബർ 22, ബുധനാഴ്‌ച

സിനിമയ്ക്കും, പ്രേക്ഷകര്‍ക്കും വേണ്ടി.........

അലാസ ഭാവങ്ങളില്‍ നിന്നും ഉണര്‍ന്നു മലയാള സിനിമ വീണ്ടും സജീവമായിരിക്കുന്നു. ഓരോ ഉത്സവ സീസണ്‌കളും ഇത്തരത്തില്‍ സിനിമയ്ക്ക് സജീവത നല്‍കാറുണ്ട് , അത് കഴിയുമ്പോള്‍ വീണ്ടും പഴയ അലസ ഭാവങ്ങളിലേക്ക് താണ് പോകുകയാണ് പതിവ്. എന്നാല്‍ ഈ റംസാന്‍ റിലീസ്‌ പുറത്തു വന്ന ശ്രീ രഞ്ജിത്തിന്റെ പ്രാഞ്ചിയെട്ടന്‍ ആന്‍ഡ്‌ ദി സൈന്റ്റ്‌ , ശ്രീ പത്മകുമാര്‍ സംവിധാനം ചെയ്താ ശിക്കാര്‍ , ശ്രീ ലാല്‍ ജോസിന്റെ എല്‍സമ്മ എന്നാ ആണ്‍കുട്ടി എന്നീ മൂന്നു ചിത്രങ്ങള്‍ക്കും പ്രേക്ഷകരുടെ ഭാഗത്ത്‌ നിന്നുള്ള പ്രതികരണം ആശാവഹമാണ്. ലാളിത്യമാര്‍ന്ന പ്രമേയങ്ങള്‍ തികച്ചും വ്യത്യസ്തമായി അവതരിപ്പിക്കാന്‍ കഴിഞ്ഞു എന്നതാണ് ഈ മൂന്നു ചിത്രങ്ങളുടെയും വിജയരഹസ്യം. ഒരു പക്ഷെ നന്മയുടെയും, സ്നേഹത്തിന്റെയും , ഗ്രാമീണ നിഷ്കളങ്കതയുടെയുമൊക്കെ പശ്ചാത്തലം ഈ ചിത്രങ്ങളെ കൂടുതല്‍ അടുത്ത് നില്‍ക്കാന്‍ പ്രേക്ഷകര്‍ക്ക്‌ സാധ്യത ഒരുക്കി. രഞ്ജിത്തും, പദ്മകുമാരും , ലാല്‍ജോസും, തങ്ങളുടെ പക്ഷത് നിന്ന് പ്രേക്ഷകര്‍ ആഗ്രഹിക്കുന്നതോ, ആവശ്യപ്പെടുന്നതയോ ഉള്ള സൃഷ്ട്ടികള്‍ നല്‍കുന്നതില്‍ പൂര്‍ണ്ണമായും വിജയിച്ചിരിക്കുന്നു. അതുപോലെ തന്നെ മഹാ നടന്‍ മാരായ ശ്രീ മമ്മൂട്ടിയും, ശ്രീ മോഹന്‍ലാലും തങ്ങളുടെ അഭിനയ വൈവിധ്യം ഒരിക്കല്‍ കൂടി പ്രകടമാക്കിയിരിക്കുന്നു. ഒരിക്കല്‍ കൂടി ഈ അഭിനയ പ്രതിഭകള്‍ക്ക് തങ്ങളുടെ മാന്ത്രിക സ്പര്‍ശം പകര്‍ന്നു നല്കാന്‍ കഴിഞ്ഞിരിക്കുന്നു. കുഞ്ചാക്കോ ബോബനും, ഇന്ദ്രജിത്തും ആനുമെല്ലാം ലാല്‍ജോസിന്റെ കഥാപാത്രങ്ങളിലൂടെ കൂടുതല്‍ തിളങ്ങുന്നു. കുഞ്ചാക്കോ ബോബനെയും ഇന്ദ്രജിത്തിനെയും കൂടുതല്‍ ഉപയോഗപ്പെടുത്താന്‍ മലയാള സിനിമ ശ്രദ്ധിക്കേണ്ടിയിരിക്കുന്നു. കാലം എത്ര മുന്നോട്ടു പോയാലും മലയാളികള്‍ മനസ്സില്‍ സൂക്ഷിക്കുന്ന സ്നേഹവും, നന്മയും, ബന്ധങ്ങളുടെ ഇഴയടുപ്പവും എന്നും പോറല്‍ ഏല്‍ക്കാതെ നിലനില്‍ക്കും എന്ന് ഈ ചിത്രങ്ങളുടെ വിജയങ്ങള്‍ തെളിയിക്കുന്നു. ഇനിയും നന്മയും, സ്നേഹവും, ഗ്രാമീണ നിഷ്കളങ്കതയും, നിറഞ്ഞ മണ്ണിന്റെ മണമുള്ള , മഴയുടെ കുളിരുള്ള , മഞ്ഞിന്റെ തണുപ്പുള്ള , തെന്നലിന്റെ സുഖമുള്ള ചിത്രങ്ങള്‍ ഉണ്ടാകട്ടെ, അവയെ നമുക്ക് ഹൃദയപൂര്‍വ്വം സ്വീകരിക്കാം...........

2010 സെപ്റ്റംബർ 16, വ്യാഴാഴ്‌ച

അവാര്‍ഡുകളില്‍ സംഭവിക്കുന്നത്‌.............

ദേശിയ ചലച്ചിത്ര അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു. മലയാളത്തിനു അഭിമാനിക്കാവുന്ന നേട്ടം. കൂട്ടത്തില്‍ അടുത്ത വര്‍ഷത്തെ അവാര്‍ഡു പ്രഖ്യാപനം വരെ ചിന്തിക്കാനും ചര്‍ച്ച ചെയ്യാനും ചില കാര്യങ്ങളും. കുട്ടിസ്രാങ്ക് ഉള്‍പ്പെടെ ബഹു രാഷ്ട്ര കമ്പനി ആയ റിലയന്‍സ് നിര്‍മ്മിച്ച ചിത്രങ്ങള്‍ക്ക് പതിനേഴു അവാര്‍ഡുകള്‍. സ്വാധീനവും, ലോബിയിങ്ങും ആണ് ഇതിനു പിന്നിലെന്ന് വാദം. അതല്ല കമ്പനി നിര്മീചതു മികച്ച ചിത്രങ്ങള്‍ എന്ന് മറു വാദം. മൂന്നു ചിത്രങ്ങളില്‍ വ്യത്യസ്തമായ ഏഴു വേഷങ്ങള്‍ മികച്ച പ്രകടനം നടത്തിയ മലയാളത്തിന്റെ അതുല്യ പ്രതിഭ മമ്മൂട്ടിക്ക് അവാര്‍ഡില്ല, മേകപ്, മുഖം മൂടി വേഷത്തിലൂടെ അമിതാഭ് ബച്ചന് അവാര്‍ഡു. ബച്ചന്‍ ഈ കഥാപാത്രം അവതരിപ്പിക്കാന്‍ കാണിച്ച സന്മാനസ്സിനാണ് അവാര്‍ഡു, മൂന്നു ചിത്രങ്ങളില്‍ ഏഴു വേഷം ചെയ്യാന്‍ കഠിന ശ്രമം നടത്തിയതിനു അന്ഗീകരമില്ല. അതുപോലെ ബച്ചന് പാ എന്നാ ഒറ്റ ചിത്രം മാത്രം ആയതു കൊണ്ട് മമ്മൂട്ടിയുടെ ഒരു ചിത്രത്തിലെ പ്രകടനം മാത്രമേ വിലയിരിതിയുള്ള്. എങ്കില്‍ പിന്നെ അടുത്ത വര്ഷം മുതല്‍ ഒരു നടന്റെ ഒരു ചിത്രം അയച്ചാല്‍ മതിയല്ലോ. ഹരികുമാര്‍ ഇടപെടാത്തത് കൊണ്ടാണ് മലയാളത്തിനു അവാര്‍ഡുകള്‍ കുറഞ്ഞു പോയത് എന്ന് ശിവന്‍, താന്‍കൂടി പിന്തുണ നല്‍കിയിട്ടാണ് ശിവന് അവാര്‍ഡു കിട്ടിയത് എന്ന് ഹരികുമാര്‍. പത്മപ്രിയ ടബ്പ്‌ സ്വന്തമായി ടബ്പ്‌ ചെയ്യാത്തത് കൊണ്ട് അവാര്‍ഡില്ല. ബച്ചന്‍ മുഖം മൂടി വച്ചാലും ഭാവങ്ങള്‍ മിന്നി മറയുന്നു. പലേരിമാനിക്യംമികച്ച ചിത്രം, ഹരിഹരന്‍ മികച്ച സംവിടയകന്‍ എന്നിങ്ങനെ സംസ്ഥാന അവാര്‍ഡു വന്നപ്പോള്‍ മികച്ച സംവിടയകന്റെ ചിത്രമല്ലേ മികച്ച ചിത്രം എന്ന് വാദം. ദേശിയ അവാര്‍ഡില്‍ കുട്ടിസ്രാങ്ക് മികച്ച ചിത്രം, ഋതു പര്നഘോഷ് മികച്ച സംവിടയകന്‍, അപ്പോള്‍ പിന്നെയും സംശയം ബാക്കി മികച്ച ചിത്രമായ കുട്ടിസ്രാങ്കിന്റെ സംവിധായകന്‍ ഷാജിയാണോമികച്ച സംവിധായകന്‍ അതോ മികച്ച സംവിധായകന്‍ ആയ ഋതു പരന ഘോഷിന്റെ ചിത്രമാണോ മികച്ച സിനിമ, . പഴസ്സിരാജയ്ക്ക് മികച്ച മലയാളചിത്രതിനുള്ള ദേശിയ അവാര്‍ഡു വന്നപ്പോള്‍ പിന്നെയും വാദം. ഇപ്പൊ മനസ്സിലായില്ലേ പഴസ്സിരജയാണ് മികച്ച സിനിമ എന്നും, പഴശ്ശി രാജയ്ക്ക് സുവര്‍ണകമലംകിട്ടാത്തത് അതിനെക്കാള്‍ മികച്ച സിനിമ ഉണ്ടായിരുന്നത് കൊണ്ടാണെന്നും, എങ്കിലും കുട്ടിശ്രന്കിനു കിട്ടിയതില്‍ സന്തോഷമെന്നും പഴസ്സിരജയുടെ സംവിടയകന്റെ വാദം. പക്ഷെ ഈ കൂട്ടിസ്രന്കിന്ന്ടെ സംവിടയകനെ തഴഞ്ഞു പഴസ്സിരജയുടെ സംവിധാനത്തിന് തനിക്കു സംസ്ഥാന അവാര്‍ഡു കിട്ടിയപ്പോള്‍ കുട്ടി ശ്രങ്കിനെ പറ്റി സങ്കടപ്പെടാന്‍ അദ്ദേഹത്തിന് കഴിഞ്ഞതുമില്ല. ഇങ്ങനെ അടുത്ത അവാര്‍ഡു പ്രഖ്യാപനം വരെ നമുക്ക് ചര്‍ച്ച തുടരാം. നഷ്ട്ടം മലയാളത്തിന്റെ മഹാനടനായ മമ്മൂട്ടിക്കും, പലേരിമാനിക്യം പോലുള്ള നല്ല ചിത്രങ്ങള്‍ക്ക് വേണ്ടി പ്രവര്തിച്ചവര്‍ക്കും........

2010 സെപ്റ്റംബർ 10, വെള്ളിയാഴ്‌ച

പ്രണയത്തിന്റെ ഉള്‍ക്കടലിരംബങ്ങള്‍ ...........

മലയാള സിനിമയുടെ സൗമ്യ തേജസ്സു ശ്രീ വേണു നാഗവള്ളിയും ചമയങ്ങള്‍ ഇല്ലാത്ത ലോകത്തേക്ക് വിട വാങ്ങിയിരിക്കുന്നു. പ്രണയത്തിന്റെ ഉള്‍ക്കടല്‍ ഇരമ്പങ്ങള്‍ മലയാളി മനസ്സില്‍ നോവിന്റെയും വിരഹത്തിന്റെയും വേണുഗാനമായി പൈയ്തു ഇറങ്ങിയ നാളുകള്‍ മലയാളിക്കിനി ദീപ്തമായ ഓര്‍മ്മ മാത്രം. വിഷാദ കാമുകന്‍ എന്നാ ലേബലില്‍ തളചിടുമ്പോഴും പ്രണയത്തിന്റെ വിഷാദ ഭാവങ്ങള്‍ ഓരോ ചിത്രത്തിലും വ്യത്യസ്തമായി കോറിയിടാന്‍ സാധിച്ചതാകണം വേണു നാഗവള്ളി എന്നാ നടന്റെ വിജയം. പൂര്‍ണ്ണതയില്‍ എത്തിയ പ്രണയങ്ങളെക്കാളും ത്യജിക്കപ്പെടെണ്ടി വരുന്ന പ്രണയങ്ങളാണ് ജീവിത കാലം മുഴുവന്‍ മനസ്സില്‍ ഒരു നോവായി നിറയുന്നത്. ഒരു പക്ഷെ അത് കൊണ്ടാകണം വേണു നാഗവള്ളി അവതരിപ്പിച്ച കഥാപാത്രങ്ങള്‍ എക്കാലവും മലയാള സിനിമാ പ്രേക്ഷകരെ പിന്തുടര്‍ന്ന് കൊണ്ടേ ഇരിക്കുന്നതും. ഒരു പക്ഷെ ഇന്നത്തെ പ്പോലെ ആശയ വിനിമയത്തിന് മൊബൈല് ഫോണ്‍ ഉള്‍പ്പടെയുള്ള ആധുനിക സാങ്കേതിക വിദ്യകള്‍ ഇല്ലാതിരുന്ന സമയത്തെ പ്രണയിതാക്കളുടെ വിഹ്വലതകളും ,സ്വപ്നങ്ങളും, പ്രതീക്ഷകളും , പുഞ്ചിരിയും, കണ്ണീരും ചാലിച്ചെടുത്ത പ്രണയ സുഗന്ധം നിറഞ്ഞ കഥകള്‍ കാണാന്‍ ഇനിയും വേണു നാഗവള്ളി ചിത്രങ്ങള്‍ മാത്രം ബാക്കിയാവുന്നു. ഗായകനായും, അവതരകനായും, കഥാകാരനായും , സംവിധായകനായും, സമസ്ത മേഘലകളിലും വ്യക്തി മുദ്ര പതിപ്പിച്ച മഹാനായ കലാകാരന്‍ വിട വാങ്ങുമ്പോള്‍ , ഒരു അഭിനേതാവെന്ന നിലയില്‍ വൈവിധ്യമാര്‍ന്ന കഥാപാത്രങ്ങള്‍ നല്‍കാന്‍ നമുക്ക് സാധിച്ചിരുന്നെങ്കില്‍ എന്ന് മോഹിച്ചു പോകുന്നു, വെറുതെ ഈ മോഹങ്ങള്‍ എന്നറിയുമ്പോഴും വെറുതെ മോഹിക്കുവാന്‍ മോഹം........

2010 സെപ്റ്റംബർ 4, ശനിയാഴ്‌ച

അനുപമമായ നേട്ടം, അര്‍ഹിക്കുന്ന അംഗീകാരം....

യൂത്ത് ഒളിമ്പിക്സില്‍ ബാട്മിന്റാനില്‍ വെള്ളി മെടല്‍ നേടുക വഴി പ്രണോയ് ഭാരതത്തിനു ഒന്നടങ്കം അഭിമാനമായി മാറിയിരിക്കുന്നു. കേരളത്തിന്റെ ആദ്യ വ്യക്തിഗത ഒളിമ്പിക്സ് മെഡല്‍ ജേതാവായി പ്രണോയ് ചരിത്രത്തില്‍ ഇടം പിടിക്കുമ്പോള്‍ ഓരോ മലയാളിക്കും ലോകത്തിന്റെ നെറുകയില്‍ എത്തിയ സന്തോഷവും, അഭിമാനവും. പലപ്പോഴും, ക്രിക്കെട്ടിന്റെ ഗ്ലാമറിന്റെയും , പണക്കൊഴുപ്പിന്റെയും, നിഴലില്‍ ഒതുങ്ങിക്കൂടെണ്ടി വരുന്ന മറ്റു കായിക താരങ്ങള്‍ക്ക് തങ്ങളുടേതായ ലോകത്തേക്കുള്ള ഒരു പാത ഒരുക്കാന്‍ പ്രണോയിയുടെ ഈ വിജയത്തിന് കഴിഞ്ഞിരിക്കുന്നു. ഇത്തരത്തില്‍ മഹത്തായ നേട്ടം കൈവരിച്ച പ്രനോയിക്ക്‌ അര്‍ഹമായ അന്ഗീകാരങ്ങള്‍ നല്‍കി കേരള സര്‍ക്കാരും, മുഖ്യമന്ത്രിയും,കായിക മന്ത്രിയും, ധനകാര്യ മന്ത്രിയും, സ്പോര്‍ട്സ് കൌണ്‍സില്‍ ഉള്‍പ്പെടെയുള്ള സംഘടനകളും മാതൃക കാട്ടിയിരിക്കുന്നു. വളര്‍ന്നു വരുന്ന കായിക താരങ്ങള്‍ക്ക് കൂടുതല്‍ പ്രചോദനം നല്‍കുന്ന ഈ നടപടി പ്രശംസനീയമാണ്. പലപ്പോഴും അര്‍ഹതപ്പെട്ട സമയത്ത് അന്ഗീകാരങ്ങള്‍ നല്കാന്‍ നമള്‍ മറന്നു പോകുന്നു എന്ന് ഞാനുള്‍പ്പെടെയുള്ളവര്‍ മുറവിളി കൂട്ടിയിട്ടുണ്ട്. എന്നാല്‍ അര്‍ഹതപ്പെട്ട അന്ഗീകാരങ്ങളും, പ്രോത്സാഹനങ്ങളും, നല്‍കാന്‍ സര്‍ക്കാരും, മറ്റുള്ളവരും തയ്യാറാകുമ്പോള്‍ അതിനെ പ്രശംസിക്കുവാനും എന്നെപ്പോലുള്ളവര്‍ക്ക് കഴിയണം, . അതാണല്ലോ യദാര്‍ത്ഥ സ്പോര്‍ട്സ് മാന്‍ സ്പിരിറ്റ്. പ്രണോയിയുടെ കഴുത്തില്‍ അണിഞ്ഞിരിക്കുന്ന വെള്ളി പതക്കത്തിന്റെ തിളക്കം നല്‍കുന്ന പ്രകാശത്തിലൂടെ കൂടുതല്‍ കായിക താരങ്ങള്‍ ഉയരത്തിന്റെ പാതകളില്‍ നടന്നു കയറുമെന്ന് പ്രതീക്ഷിക്കാം. ആശംസകള്‍..........

2010 ഓഗസ്റ്റ് 30, തിങ്കളാഴ്‌ച

പാട്ടിന്റെ പാലാഴി, നന്മയുടെയും...........

ശ്രീ രാജീവ് അഞ്ചല്‍ അണിയിച്ചൊരുക്കിയ പാട്ടിന്റെ പാലാഴി ഹൃദയ സ്പര്‍ശിയായ മനോഹരമായ ഒരു ചലച്ചിത്ര കാവ്യമാണ്. ലാളിത്യമാര്‍ന്ന അവതരണത്തിലൂടെ , ഹൃദ്യമായ സംഗീതത്തിലൂടെ, അര്‍ത്ഥപൂര്‍ണ്ണമായ സംഭാഷണങ്ങളിലൂടെ പാട്ടിന്റെ പാലാഴി പ്രേക്ഷക ഹൃദയങ്ങളില്‍ നിറയുന്നു. ഒരു ചിത്രം മികച്ച ചിത്രമാകുന്നത് ആ ചിത്രത്തിലൂടെ സംവിധായകന്‍ പറയാന്‍ ഉദ്ദേശിച്ച കാര്യങ്ങള്‍ പ്രേക്ഷകന് ഒരു സംശയവും കൂടാതെ മനസ്സിലാക്കാന്‍ സാധിക്കുംപോഴാണ്. ആശയ വിനിമയം സുഗമം ആകുമ്പോഴാണ് സംവേദനം എളുപ്പമാകുന്നത്. പാട്ടിന്റെ പാലാഴിയിലൂടെ സംവിധായകന്‍ പറയാന്‍ ഉദ്ദേശിച്ച നന്മയുടെ സന്ദേശം പ്രേക്ഷകര്‍ ഹൃദയ പൂര്‍വ്വം സ്വീകരിച്ചിരിക്കുന്നു എന്നതിന്റെ തെളിവാണ് സിനിമ തീര്‍ന്നിട്ടും ഇരിപ്പിടങ്ങളില്‍ നിന്ന് എഴുന്നേല്‍ക്കാന്‍ മറന്നു പോകുന്ന പ്രേക്ഷകര്‍ . മനസ്സിലേക്ക് പകര്‍ന്നു കിട്ടിയ നന്മ അല്‍പ നേരത്തേക്ക് എങ്കിലും മനസ്സില്‍ നിലനില്‍ക്കാന്‍ ആകണം സിനിമ തീര്‍ന്നിട്ടും പ്രേക്ഷകര്‍ തിയേറ്റര്‍ വിട്ടിറങ്ങാന്‍ മടിക്കുന്നത്. ശ്രീ രാജീവ് അഞ്ചലിന്റെ സംവിധാനവും, അഴകപ്പന്റെ ക്യാമറയും, സുരേഷ് മനിമാലയുടെ സംഗീതവും, ഓ. എന്‍ . കുറുപ്പ് സാറിന്റെ ഗാനങ്ങളും ബാലഭാസ്കരിന്റെ പശ്ചാത്തല സംഗീതവും ചിത്രത്തെ ശരാശരിയിലും മുകളില്‍ എത്തിച്ചിരിക്കുന്നു. മീരാജാസ്മിനെ പോലെ ഉള്ള ഒരു കലാകാരിയുടെ അഭിനയ സിദ്ധിയെ പരമാവധി പ്രയോജനപ്പെടുത്താന്‍ ചിത്രത്തിന് കഴിഞ്ഞിട്ടുണ്ട്. പലപ്പോഴും ഒതുതീര്‍പ്പുകള്‍ക്ക് വിധേയരാകേണ്ടി വരുമെങ്കിലും ഒരു കലാകാരനോ ,കലാകാരിക്കോ തന്റെ ആത്മസംത്രിപ്തിക്കി അനുസൃതമായ കഥാപാത്രം ലഭിക്കുന്ന അപൂര്‍വ്വം അവസ്സര്ങ്ങളില്‍ ഒന്നാണ് മീരക്ക് ഈ ചിത്രത്തിലൂടെ ലഭിച്ചിരിക്കുന്നത്. ചിത്രത്തില്‍ രേവതിയുടെ കഥാപാത്രം പറയുന്നു, ചില കാലങ്ങളില്‍ ചിലര്‍ക്ക് ചില സിദ്ധികള്‍ അത് നമ്മള്‍ അംഗീകരിച്ചു കൊടുത്താല്‍ അവര്‍ക്ക് നമ്മള്‍ ദൈവങ്ങള്‍ ആയിരിക്കും . ഒരു പക്ഷെ പാട്ടിന്റെ പാലാഴി കണ്ടിറങ്ങിയ പ്രേക്ഷകന്‍ എന്നാ നിലയില്‍ എനിക്ക് പറയാന്‍ ഉള്ളത്, ചില കാലങ്ങളില്‍ ചില നല്ല ചിത്രങ്ങള്‍ അത് നമ്മള്‍ പ്രേക്ഷകര്‍ ഏറ്റെടുത്താല്‍ കൂടുതല്‍ നല്ല ചിത്രങ്ങള്‍ക്ക് അതൊരു പ്രചോദനമാകും.......

സൗഹൃദം

 സൗഹൃദം സമ്പന്നമാകുന്നത് വലിയ കാര്യങ്ങളിലേയല്ല, ചെറിയ ചെറിയ പരിഗണനകളിലാണ്.... ♥️